Tuesday, September 29, 2009

ഓര്‍മയിലൊരോണക്കാലം




ആഷാഢമാസം പെയ്തൊഴിഞ്ഞു.
ശ്രാവണപ്പൊന്നിന്‍ കതിര്‍ തെളിഞ്ഞു.
ആസുരദേവനാം മാബലി തമ്പുരാന്‍
ആഗതനാകും പൊന്നോണമായി..

അത്തംതൊട്ടിങ്ങിഹ പത്തുനാളില്‍
ചിത്തം തെളിയും ദിനങ്ങളല്ലോ?
പൂവട്ടിയേന്തിയെന്‍ ബാല്യമിപ്പോള്‍
പൂമരം തേടിയലഞ്ഞിടുന്നോ ?

മുക്കുറ്റി, മന്ദാരം, തെച്ചി, പിന്നെ
മുത്തണി മുല്ലയും ചെമ്പകവും
ചേര്‍ത്തൊരുക്കീടുമോരത്തക്കളം
നേര്‍ത്ത വിഷാദമായെന്‍ മനസ്സില്‍.

ഓര്‍ത്തു പോയെന്‍ ബാല്യ കൌമാരങ്ങള്‍
എത്ര കുതൂഹലമായിരുന്നൂ..
പേര്‍ത്തുമവയെന്റെ സ്വപ്നലോകേ
ചാര്‍ത്തി നില്‍ക്കുന്നൂസത് ഭാവനകള്‍...

Saturday, August 29, 2009

അഷ്ടമുടിയിലേപ്പെണ്ണേ,





അഷ്ടമുടിയിലേപ്പെണ്ണേ, 
ഇഷ്ടമനോഹരിയാളെ,
അഷ്ടമംഗല്യവുമായി 
നീയെത്തിടൂ,
അഷ്ടമുടിയിലേപ്പെണ്ണേ,
ചിത്രമനോഹരിയാളെ .


നഷ്ട സ്വര്‍ഗങ്ങളെയോര്‍ത്തു
കരയായ്ക
ശ്രേഷ്ടമായ്‌ തീരും നിന്‍ ജന്മം
മേല്കുമേലീ ഭൂവില്‍ 
നിത്യം.


കൊല്ലം നഗരത്തിന്‍ പാദേ
വെള്ളിത്തളയിട്ടതു-
പോല്‍
മിന്നിത്തിളങ്ങുന്ന കായല്‍
ഒരു സുന്ദര ദൃശ്യമതല്ലോ

കൌമാരം പിന്നിട്ട കായല്‍
യൌവ്വനയുക്തയായപ്പോള്‍
കാമുക വൃന്ദങ്ങളെത്തീ
മാറാത്ത രോഗങ്ങളായീ

കായല്‍ നികത്തിയും
മാലിന്യമാക്കിയും
കായലോ, കാളിന്ദിയായി 
കായലോ കാളിന്ദിയാക്കി.

കാളകൂട വിഷം ചീറ്റുമനവധി 
കാളിയന്മാരാല്‍ നിറഞ്ഞു -
 കായല്‍
   കാളിയന്മാരാല്‍ നിറഞ്ഞു .

കഷ്ടതയെല്ലാമകറ്റാന്‍,കായലി-
ന്നിഷ്ടങ്ങളെല്ലാം നല്‍കാന്‍
ഉറ്റവരായവരെത്തി,* ‍
സെസ്സും-
*എഎസാര്‍ ‍ന്യൂ സിലാന്റും


രക്ഷകരായവര്‍ വന്നൂ,കൂട്ടി-
നെത്തിയ നാട്ടാരുമൊന്നായ്‌
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ തുടങ്ങി.
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ 
തുടങ്ങി.

കാളിയന്മാരെയകറ്റി,വിഷം-
നീക്കിയ കായലിന്‍ തീരം
സസ്യ ലതാദികള്‍ 
തിങ്ങും
  നന്ദനോദ്യാനമായ് തീരും.

വെള്ളിമണ്‍ കായലില്‍നീന്താം
വള്ളം കളിച്ചുല്ലസ്സിക്കാം
തുള്ളി തുളുമ്പും മനസ്സേ,
പോരൂ
ഉള്ളം കുളിര്‍പ്പിച്ചു പോകാം...

ദേശാടനത്തിനായെത്തും
സഞ്ചാരി വൃന്ദമേകേള്‍ക്കൂ
അഷ്ടമുടിയിലേക്കെത്തൂ
തുഷ്ടരായ്‌ തീരുക 
നിങ്ങള്‍
സന്തുഷ്ടരായ്‌തീരുക 
നിങ്ങള്‍.
----------------

അനുബന്ധം 
ഈ കവിത സെന്റർ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും(സെസ്) ന്യുസിലണ്ടിലെ എ.എസ.ആര്‍ ലിമിറ്റഡ് എന്ന സ്ഥാപനവും ചേര്‍ന്ന് സംയുക്ത സംരംഭമായി " അഷ്ട മുടി, പരിപാലന, പരിസ്ഥിതിപഠന, ഗവേഷണ,പദ്ധതിയുടെ'  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ചതാണ്.
 റിപ്പോര്‍ട്ടില്‍  അഷ്ടമുടി പരിപാലനത്തിനു പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദ്ദേശങ്ങള്‍  ഉള്‍ക്കൊള്ളിച്ചിരുന്നു.  പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഇനിയും പ്രാവർത്തിക മാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ .കാരണം അഷ്ടമുടികായാല്‍ പൂര്‍വാധികം രോഗ ബാധിതയായി   തുടരുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം."എട്ടിലെ പശു പുല്ലു തിന്നുകയില്ല" ,സര്‍ക്കാര്‍ കാര്യം മുറ പോലെ ",
അഷ്ടമുടിക്കായാല്‍ പരിപാലന നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ 
കെട്ടി ഭദ്രമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടാകാം.

Wednesday, August 5, 2009

ഏണിപ്പടികള്‍




ഏണിപ്പടികള്‍ 

കത്തുന്നിതെന്‍ മനം കത്തിജ്ജ്വലിക്കുന്നു.
സത്യമൊരു മിഥ്യയായ്‌ തീരുന്നുവോ ഭൂവില്‍?

ആരോ,വരച്ചോരു വൃത്തത്തിനുള്ളിലായ്‌
ആലംബഹീനരാം മര്‍ത്യര്‍ ചരിക്കുന്നു.

ഏകശാസനാഭാവമേറും ചിലരൊക്കെ
ഏതോസുഖസ്വപ്ന ലോകം ചമയ്ക്കുന്നു.

സത്യ,ധര്‍മ്മ,നീതി മാര്‍ഗം വെടിഞ്ഞിവര്‍
നിത്യവുമേണിപ്പടികള്‍ കയറുന്നു .

ഏതോ കിനാവിലെ ഗോപുര സീമയില്‍
ഏറെക്കഴിഞ്ഞിടാനായിക്കൊതിക്കുന്നു. 

വിത്തംചിലവഴിച്ചീടുന്നിരട്ടിയായ്‌
വീണ്ടും ധനമാര്‍ജ്ജിച്ചീടും, പലവഴി.

വിത്തത്തിന്‍ മീതെ പരുന്തും പറക്കയി-
ല്ലിത്ഥം കഥിക്കുന്നു മൂഢരായിങ്ങിവര്‍.

വ്യാമോഹമാകും മെഴുകിന്‍ ചിറകുമായ്‌
സൂര്യനിലെത്താന്‍പറക്കുന്നിവര്‍, കഷ്ടം!

"ഇക്കാരസ്സി"ന്നനുയാത്രികരാമിവ-
രെത്തിടുമാവേശമേറും മനസ്സുമായ്‌

ഉരുകും മെഴുകിന്റെ ചിറകു കരിഞ്ഞിവര്‍
ഉയരങ്ങളില്‍ നിന്നും താഴെ പതിച്ചീടും

കത്തിക്കരിഞ്ഞൊരു ഗാത്രവും മോഹങ്ങള്‍
നിഷ്ഫലമായൊരു ജീവിത യാത്രയും

എത്രയോകാലമായ്‌ കാണുന്നിതുനമ്മള്‍
നിത്യ സനാതനമാകുമീ സത്യത്തെ.

കത്തുന്നോരെന്‍മനം ശാന്തമായീടുന്നു
മിഥ്യയൊരു സത്യമായ്‌ തീരില്ല നിശ്ചയം.

Monday, July 20, 2009

അശ്രുപൂജ





"അമ്മ മരിച്ചു",ആ വാര്‍ത്ത കേട്ടൊരു നാൾ 
മുതൽ  നാം വിങ്ങിക്കരയുകയാണല്ലോ.

തിന്മതന്‍ കൂരിരുള്‍ തിങ്ങിയൊരിപ്പാരില്‍
നന്മതന്‍ പൊന്‍പ്രഭ തൂകിയമ്മ.

ആലംബരഹിതരാം രോഗികള്‍ക്കേകി-
യാരാശ്വാസത്തിന്റെ തലോടലമ്മ .

തന്‍ ഗുരു നാഥനാം യേശുവിന്‍ കല്പന
തന്‍ ജീവിതത്താലെയന്വര്‍ഥമാക്കി.

അന്യരെ സ്നേഹിച്ചു നിര്‍വൃതി കൊണ്ടമ്മ
അന്യര്‍ തന്‍ ദുഃഖങ്ങള്‍ സ്വന്തമാക്കി .

ചേരികള്‍ തോറുമലഞ്ഞു നടന്നമ്മ
സ്നേഹത്തിന്‍ ലോലമാം രൂപമായി.

വേദനയെ മാറ്റി സ്നേഹമാക്കിയും  
സ്നേഹമെന്നത്  തൻ വേദമാക്കിയും     

സ്നേഹമെന്നതൊരു പ്രഹേളികയാക്കി
മാറ്റി നവസുവിശേഷമേകിയോരമ്മ 

മാനവർക്കഭിമാനമായോരമ്മയെ 
സാദരം നമുക്കെന്നുമോർത്തിടാം  

ആശ്വാസദായകനേശുവിന്‍ സ്നേഹത്തി-
ന്നാശാകിരണമായ് തീർന്നിതമ്മ   

ആതുരസേവനം തന്റെ മതമാക്കിയോ-
രാനല്ല മഹതിയമ്മതെരേസയ്ക്ക്,

ആയിരമശ്രുപുഷ്പങ്ങളാൽ തീർത്ത
ബാഷ്പാഞ്ജലി പ്രണാമമായര്‍പ്പിക്കാം .

ഉപവി സഹോദരിമാരുടെ ദീപമേ
ഉഷസ്സുപോല്‍ നിറയട്ടെ നിന്‍ പ്രകാശം.



Sunday, July 19, 2009

വിഷുക്കണി



വിത്തെടുക്കൂ.... ... കൈക്കോട്ടെടുക്കൂ.. .
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി ...

കാടുണര്‍ന്നൂ ...മേടുണര്‍ന്നൂ ..
പൂമരമൊക്കെയും പൂത്തുലഞ്ഞു.

നാടുണര്‍ന്നൂ...മലനാടുണര്‍ന്നൂ..
മാലോകരൊക്കെയും നൃത്തമാടി

നാടിന്റെ നന്മകള്‍തേങ്കനിയായ്
നാട്ടുമാവിന്‍ കൊമ്പിലൂയലാടി..

മാരിക്കാര്‍ തിങ്ങിടുമമ്പരസീമയില്‍
മാരിവില്ലിന്നൊളി പൂത്തുനിന്നൂ ..

വയലൊരുങ്ങീ...വളകിലുങ്ങീ ...
വിത്ത് വിതയ്ക്കുവാന്‍ കാലമെത്തീ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
ഒന്നാനാം കുന്നില്‍ കുരുവി പാടി ..

പാടത്തിന്‍ മേലെ പറമ്പുകളില്‍
മാടത്ത,മൈനകള്‍ പാട്ടുപാടി .

കോടിയുടുത്തോരെന്‍ ബാല്യമപ്പോള്‍
"കോയിക്കലെ" കൊന്നപ്പൂവ് തേടി

കോടക്കാര്‍ വര്‍ണനാംകണ്ണനൊപ്പം
മേടവിഷുവിന്‍ കണിയൊരുങ്ങീ ..

നല്ല വിഷുക്കണി, കൈനീട്ടംകിട്ടുവാന്‍
നന്മ വിതച്ചു നാം കൊയ്തിടേണം

വിത്തെറിയൂ..നല്ല വിത്തെറിയൂ..
വിളവെടുക്കൂ ..നല്‍വിളവെടുക്കൂ..

ഒന്നല്ല ,പത്തല്ല,നൂറുമേനി
വിശ്രമമില്ലാതെ പക്ഷി പാടി
വിഷുപ്പക്ഷി പാടി .










ഗുരുദക്ഷിണ

                             
 
 മാനവ ജനതതന്‍ സംസ്കാര കേദാരമാം
ഭാരതഭൂവിന്നന്ത:കരണം വിതുമ്പുന്നു

കാരണം മറ്റൊന്നല്ല ,ചിന്തിക്കൂ സഹജരെ
കാട്ടാളരെപ്പോൽ നമ്മള്‍ കാട്ടിടും വിക്രിയകള്‍

ഭാവിതന്‍ വിധാതാക്കള്‍, നമ്മളീ വിദ്യാര്‍ഥികള്‍
ഭാരതാംബതന്‍ ‍കണ്ണീര്‍ക്കണങ്ങള്‍ക്കവകാശി.

തന്‍വിരല്‍ ഗുരുവിന്നു ദക്ഷിണയേകിയല്ലോ
ചണ്ഡാലബാലന്‍,പക്ഷേ നമ്മളെന്തിഹ ചെയ്‌വൂ

സാദരം നമിക്കേണ്ട ഗുരുക്കന്മാരെ നമ്മള്‍
ശാപവാക്കുകളോതിയധിക്ഷേപിച്ചീടുന്നു.

വിദ്യയെയുപാസിക്കാനണയുന്നവരിന്നു 
വിദ്വേഷം വിതയ്ക്കുന്ന കൌരവപ്പടയല്ലോ?

രാഷ്ട്രീയ തിമിരത്താലന്ധരാം നമ്മള്‍, ജന്മ -
രാഷ്ട്രത്തെ നശിപ്പിക്കും കുലദ്രോഹികളല്ലേ?

കുരുന്നു ജീവിതങ്ങള്‍" ഗുരുതി" കൊടുത്താലെ
വിരിയൂ നൂറു നൂറു രക്ത പുഷ്പങ്ങള്‍ നാട്ടില്‍

രക്തപുഷ്പങ്ങള്‍കാട്ടി വിജയംനേടിടാനായ്‌
രക്ത!രക്ഷസുകള്‍ നാട്ടിലെമ്പാടും വിഹരിപ്പൂ .

രാവിലെ പഠിതാവായ്പ്പോയൊരു കുമാരന്റെ
പ്രേതത്തെ കണ്ടു ജീവ:ശവമായ്‌ തീരുമമ്മ

അമ്മേ, ത്വല്‍പ്പുത്രശോകമഗ്നിയായ്‌ പടരട്ടെ!
അംഗാരമായീടട്ടെ രാഷ്ട്രീയ വേതാളങ്ങള്‍.

കക്ഷിരാഷ്ട്രീയത്തിന്‍ മൂർഖരാം ഭൂതങ്ങളെ
നിത്യമായ് കലാലയം തന്നില്‍ നിന്നൊഴിവാക്കാം.

Wednesday, July 15, 2009

ഞങ്ങള്‍ ഖേദിയ്ക്കുന്നു

Sorry sign -Poor excuse concept -
ഞങ്ങള്‍ ഖേദിയ്ക്കുന്നു

ജാലിയന്‍ വാലാബാഗില്‍  
കുരുതിക്കളംതീര്‍ത്തോര്‍
കാലമേറെ കഴിഞ്ഞേറ്റം
വിലപിയ്ക്കുന്നത് കേള്‍ക്കൂ
"ഞങ്ങള്‍  ഖേദിച്ചീടുന്നു..."

നാഗസ്സാക്കി,ഹിരോഷിമ-
യിലണുബോംബിന്‍
തീ മഴവര്‍ഷിച്ചവര്‍
പിന്നെയുമേറ്റുചൊല്ലി
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

വിയറ്റ്നാം വയലുകള്‍
മനുഷ്യനിണംകൊണ്ട്
നനച്ചിട്ടവര്‍ചൊല്ലി
പിന്നെയുമതേ വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

ക്യു‌ബയി,ലാഫ്രിക്കയില്‍
പാലസ്തീന്‍ മരുഭൂവില്‍
കിഴക്കന്‍ യുറോ‌പ്പതില്‍,
"ടിയാനന്‍" സ്ക്വയറിലും
മനുഷ്യക്കുരുതി തന്‍
മാമാങ്കം നടത്തുവാന്‍
മത്സരം നടത്തിയ
കശ്മലരേറ്റ് പാടി
പല്ലവിയത് തന്നെ
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

കുരിശു യുദ്ധങ്ങളില്‍
ജിഹാദ് വിളിച്ചവര്‍
കുരുന്നു ജീവിതങ്ങള്‍
കശക്കിയെറി‌ഞ്ഞവര്‍
ചൊല്ലുന്നു,ലജ്ജയെന്യേ
പല്ലവിയതുതന്നെ,
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

ശാസ്ത്രത്തെ സത്യമായി
കാണുവാന്‍ പഠിപ്പിച്ച
മിഥ്യ തന്‍ കോട്ടകളെ
തകര്‍ക്കാന്‍ പ്രയത്നിച്ച
ശാസ്ത്രജ്ഞ പ്രമുഖരെ   
"സാത്താന്റെ സന്തതി"
ചാപ്പ കുത്തി,പിന്നെ, 
മതത്തിന്‍ ചട്ടക്കൂടാം‍
തടങ്കല്‍ പാളയത്തില്‍
മരണം വിധിച്ചിട്ടവര്‍  
ഖിന്നതയോടെ ചൊല്ലി
   "ഞങ്ങള്‍ ഖേദിച്ചീടുന്നു..."

സത്യ,ധര്‍മ,നീതി
ശാസ്ത്രങ്ങള്‍
പുലര്‍ത്തുവാന്‍
മര്‍ത്ത്യരെ പഠിപ്പിച്ച
ശ്രേഷ്ടമാം സംസ്കാരത്തിന്‍
കപടപ്രചാരകര്‍
കൊളുത്തും പകയുടെ
ചിതയില്‍മനുഷ്യരെ
ഹോമിയ്ക്കാന്‍ മടിയ്ക്കാത്ത
മതഭ്രാന്തരും ചൊല്ലും
പൊള്ളയാമതേ  വാക്യം
  "ഞങ്ങള്‍  ഖേദിച്ചീടുന്നു...."

പ്രത്യയ ശാസ്ത്രമതി-
ന്നന്ധത ബാധിച്ചവര്‍,
ഹത്യയാലധികാരം
നേടുവാന്‍ പ്രയത്നിപ്പോര്‍
നിഷ്ടൂരം സനാതന
സത്യത്തെ ഹനിപ്പവര്‍
മർത്യരാം കാപാലികര്‍
പറയുന്നതേ  വാക്യം
   "ഞങ്ങള്‍  ഖേദിച്ചീടുന്നു..."

എത്രയോകാലമായ്‌ നാം
കേള്‍ക്കുന്നോരീ വായ്ത്താരി
ഞങ്ങള്‍ ഖേദിച്ചീടുന്നെന്ന 
പൊള്ളയാം ജല്പനങ്ങൾ 
മര്‍ത്യന്‍ നിര്‍ലജ്ജമുരുവിടും
"സൃഗാല ന്യായോക്തികള്‍"  
            മർത്യന്റെ  കാപട്യത്തെ              
     മറയ്ക്കും മുഖം മൂടി .....

ഗുരുവന്ദനം





jesus christ teaching photo:  jesus_christ_sermon_teaching_mount.png


ഗുരുഭൂതരെ, ഞങ്ങള്‍ സാദരം നമിയ്ക്കുന്നു
ഗുണകാംക്ഷികളല്ലോ,നിങ്ങളീ സുതര്‍ക്കെന്നും.

അറിവിന്‍ നിധിപ്പുര തുറന്നീടുവാനുള്ള 
ചാവികളേന്തീടുന്ന മഹിതാശയര്‍ നിങ്ങള്‍.

സത്യമാം പ്രകാശത്താല്‍,കുരുന്നു മാനസത്തെ
സതതം വഴികാട്ടിനയിച്ചീടുക,നിങ്ങള്‍.

അടിതെറ്റാതെയിവര്‍നിങ്ങള്‍ തന്‍ കരം പിടി-
ച്ചനുപല്ലവിപോലെ മുന്നോട്ടു നടക്കട്ടെ.

നിങ്ങള്‍ തന്‍ മൊഴിയേറ്റംശ്രദ്ധയാല്‍ ശ്രവിപ്പിവര്‍
നിങ്ങള്‍ക്ക്  പിഴച്ചാലോ,യിവര്‍ക്കും പിഴച്ചീടും .

പ്രിയരാം ഗുരുക്കളേ, മാതൃകാവെളിച്ചമായ്‌
നിയതം ശോഭിയ്ക്കട്ടെ, നിങ്ങളേവരുമൊന്നായ്.

ഗുരുക്കന്മാരില്‍ ശ്രേഷ്ഠ ഗുരുവാം യേശുവിന്റെ
കരുണാ കടാക്ഷമീ ഗുരുക്കള്‍ക്കുണ്ടാകട്ടെ .

Sunday, July 12, 2009

ഓണം ഒരു ദു:ഖസ്മരണ

പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ഓര്‍മ്മകള്‍ തന്‍തേരിലേറിയന്നും 
ഓണമെന്‍ മുന്നിലങ്ങെത്തി.
ശ്രാവണ മാസത്തില്‍ മാനംതെളിഞ്ഞ-
പ്പോളോണവെയിലുമന്നെത്തീ... 

ഓണവെയിലില്‍പ്പറന്നുല്ലസ്സിച്ചീടാ-
നോമനത്തുമ്പികളെത്തി.
ഓണത്തുമ്പിക്കൊപ്പം തുള്ളിക്കളിക്കു-
വാനോമനക്കുട്ടനുമെത്തീ....

ചക്കരമാവിൻ ചില്ലകള്‍ തേടി ഞാന്‍
ഊക്കോടെയൂഞ്ഞാലിലാടി.
മുറ്റത്തോരോമനപ്പൂക്കളം തീര്‍ത്തിടാ-
നൊത്തിരിപ്പൂക്കള്‍ പറിച്ചു .

പൂക്കളം തീര്‍ക്കുന്ന ചേച്ചിയ്ക്ക് ഞാനൊരു
മുത്തം കൊടുത്ത,വൾ പാടി.
"പൂവിളി,പൂവിളി"കേട്ടെന്റെ മാനസ്സം
പൂത്തിരി പോലെ തെളിഞ്ഞു .

ഓണമുണ്ണാന്‍,മഞ്ഞക്കോടിയുടുത്തു
ഞാന്‍പൂമുഖവാതിലിലെത്തി .
ഓണംവിളമ്പുവാനമ്മവന്നില്ലമ്മ  
പോയി മറഞ്ഞതെവിടെ ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

ഓമനക്കുട്ടന് നൊമ്പരമേകുവാന്‍
ഓണമേ, നീയെന്തിനെത്തീ?
ഓമനക്കുട്ടന്റെ വേദന മാറ്റുവാൻ 
എന്നമ്മയേക്കാട്ടിത്തരില്ലേ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

വസുധൈവ കുടുംബകം



ഹരിതമോഹനം,നയനകാമനം
ധരണി നിന്നുടെ ഭാവമത്ഭുതം.
ധവളശോഭിതം,മൌലിയുന്നതം
സാന്ദ്രമോഹനം, നീലസാഗരം.

വിടപിയുജ്ജ്വലം,വന്യ സൌന്ദര്യം.
തടിനിപൂരിതം,അമൃതമാം ജലം
മധുരസുസ്മിതം,കുസുമ കോമളം .
ശ്രവണസുന്ദരം,വിഹഗ കൂജനം

മൃദുല ഭാഷിതം, മന്ദമാരുതന്‍ .
ചടുലവാചാലം,മേഘ ഗര്ജ്ജിതം
സുഫല സമ്പുഷ്ടം,തരുലതാദികള്‍
സുഖദജീവിതം,മർത്യന്നൂഴിയില്‍.

അനന്തസീമമാം വ്യോമമണ്ഡലം
അതിനുമുപരിതാന്‍ മർത്യ ഭാവന.
ഇഹ,വിനാശകം,വിത്തെറിഞ്ഞിടാന്‍
ഇനിയുമെത്തിടും ദുഷ്ടശക്തികള്‍

അവരെ നിര്‍ദ്ദയം നിഗ്രഹിച്ചിടാൻ 
അവതരിച്ചിടും ശൈവശക്തികള്‍
ശാന്തശീലരാം  വെണ്‍ക‍പോതങ്ങള്‍ ‍
ശാന്തിദൂതരായ്‌ ചിറകുവീശണം .

ഹിംസ്രജന്തുക്കള്‍ പേടമാനൊപ്പം
ഹിംസയെന്യേ,സഹവസിയ്കണം
എകഭാവനാ,വര്‍ണ്ണ ശലഭങ്ങള്‍
മാരിവില്ലൊളി, തൂകിനില്‍ക്കണം

ഇവിടെ, ഭൂമിയില്‍, പണിതുയരണം
സര്‍ഗ്ഗ സൃഷ്ടിതന്‍ പുണ്യമാം ഗൃഹം
ഒരു കുടുംബമായ് ഒത്തു വാഴണം
വസുധ നമ്മുടെ വസതിയാകണം

സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .
സഫലമാകണം ജന്മമൂഴിയില്‍
സമയമില്ലഹോ,പാഴിലാക്കുവാന്‍ .

(സെന്റെര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ് സ്ടടീസിന്റെ ,ആഭി മുഖ്യത്തില്‍ വര്ഷം തോറും നടത്തുന്ന പ്രൊഫ്‌സര്‍ സി കരുണാകരന്‍( സ്ഥാപക ഡയറക്ടര്‍,സെസ് ) സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രഥമ സമ്മേളനത്തില്‍ ‍ അവതരിപ്പിച്ചത് )

ഒരനുരാഗ കഥയുടെ അന്ത്യം



ഗതകാലസ്മരണ തന്‍ നീലക്കയങ്ങളില്‍
പലവുരു മുങ്ങി ഞാന്‍ തേടി
ഒരു ചെറു ചിപ്പിയില്‍ കുടികൊണ്ടിരുന്നോരു
അനുരാഗ കഥയുടെ മുത്ത്
ഒരു ചിങ്ങമാസത്തില്‍ തറവാട്ടിലെത്തി ഞാന്‍
കഥയില്ലാക്കഥകളും തേടി
തിരുവോണപ്പുലരിയില്‍ തൃത്താപ്പൂചൂടിയ
മലയാള മങ്കയെക്കണ്ടൂ .
സഖിമാരുമൊത്തവള്‍ തിരുമുറ്റം തന്നിലായ്‌
തിരുവാതിരക്കളിയാടി
ചടുല നേത്രങ്ങളില്‍ ഇമവെട്ടി നിന്നതോ
മൃദുലാനുരാഗത്തിന്‍ ഭാവം. ‍
അതു കണ്ടു കുളിരാര്‍ന്നോരെന്‍ മനസ്സന്നൊരു
ചിത്രപതംഗമായ്‌ മാറി
ചിറകടിച്ചുയരങ്ങള്‍ തേടിയ ശലഭങ്ങ-
ളൊരു വര്‍ണ്ണരാജിയായ്‌ പാറി .
വിധിയാം കൊടുംകാറ്റില്‍ ചിറകറ്റു വീണുപോയ്‌
മമ മോഹചിത്രപതംഗം
എന്നനുരാഗ ചിത്രപതംഗം!

Saturday, July 11, 2009

പുത്രശോകം

 പുത്രശോകം

മാവേലിനാടിനു കീര്‍ത്തനംപാടുവാന്‍
മാലോകരാകെയുണര്‍ന്നു.
മാബലിമന്നന് മംഗളമോതുവാന്‍
മലയാളിമങ്കമാരണിചേര്‍ന്നു.

തിരുവോണപ്പാട്ടിന്റെ താളത്തില്‍തന്വിമാര്‍
നര്‍ത്തനമാടിത്തളര്‍ന്നു.
ഒത്തൊരുമിച്ചവരോണമുണ്ണാനായി-
ട്ടത്തംനാള്‍ തൊട്ടേയൊരുങ്ങി.

പുത്തരിച്ചോറു വിളമ്പിവച്ചാരമ്മ
പുത്രനെത്തേടി നടന്നു
അത്തറവാടിന്റെയേകനാമാണ്‍തരി
യെത്രെയോ കാതമകലെ
(മന്നിലെത്തുമോയിങ്ങിനി മേലില്‍ ?)

കോലത്തുനാടിന്റെ വീര കഥയിലെ
പുള്ളുവന്‍ തന്‍ തേങ്ങലായോ ?
മലനാട്ടിലങ്കം നയിച്ചൊരു കക്ഷികള്‍-
ക്കുന്മാദമേകും കഥയോ ‌?

രക്തസാക്ഷികള്‍ക്കായിപ്പരതുന്ന
രക്തപിപാസുക്കള്‍ തേടും
വ്യര്‍ത്ഥ‍രാമോരോ രണധീരരായവര്‍
നിത്യവും വാര്‍ത്തയായ്‌ തീരും.

ഓര്‍ക്കുകിലെത്ര കഠോരമീയമ്മ തന്‍
പുത്രശോകത്തിന്‍ തമസ്സ് !
എത്ര നാള്‍ ഗംഗയില്‍ മുങ്ങിക്കുളിച്ചാലീ
      ദുഷ്ടര്‍ തന്‍ പാപങ്ങള്‍ തീരും !

Friday, July 10, 2009

ഓണക്കാഴ്ചകൾ


ഓണക്കാഴ്ചകൾ

മലയാളി മഹോത്സവം, 
ഓണമെത്തി 
മാവേലി നാടു കാണാനുമെത്തി 
മലയാളക്കരയാകെ താണ്ടിയിട്ടും
കണ്ടില്ല, 
മാവേലി കണ്ടതില്ല
തിരുവോണക്കാലപ്പഴമ,തെല്ലും.

കാണം വിറ്റുണ്ണണമോണം, പിന്നെ
നാണം കെട്ടും കടം വാങ്ങിടേണം
ലോക ബാങ്ക് ,എ ഡി ബി,നല്കിടുന്ന
"ചരടുള്ള വായ്പകള്‍" വാരിക്കൂട്ടാം .
ഇന്ത്യൻ കറൻസി തൻ വിലയിടിഞ്ഞു 
പാതാള നാട്ടിലേക്കെത്തിയിട്ടും

ഏറും കടത്തിന്‍ പലിശ നല്‍കാ-
നാവതില്ലാതെ,യുഴലുമ്പോഴും
മേനിനടിച്ചു കഴിഞ്ഞിടേണം
മേളങ്ങള്‍ നാട്ടില്‍ തകര്‍ത്തിടേണം.

മാവേലി മന്നനണഞ്ഞിടുമ്പോള്‍
മാലോകരൊന്നായിക്കൂടിടേണം.
മദ്യം, മദിരാക്ഷി, സദ്യയോടെ
ഓണമൊരു പൂരമായ്‌ മാറ്റിടേണം.
ഉത്സവഘോഷത്തില്‍ പങ്കുചേരാന്‍
ഉത്സാഹിച്ചീടുകെന്‍ നാട്ടുകാരേ
ഉത്സവപ്പിറ്റേന്ന് വാര്‍ത്തയാകാം 
കൂട്ടമോരാത്മഹത്യയാകാം..
(വാര്‍ത്ത‍യായ് ചാനലില്‍ മിന്നിനില്‍ക്കാം
പേര്‍ത്തും സംപ്രേക്ഷണം ചെയ്തിടാനായ്‌.)

മില്ലേനിയം നാളില്‍ കേരളത്തില്‍
മിന്നലിന്‍ വേഗത്തില്‍ സഞ്ചരിക്കാന്‍
"മാരുതി"തൻ വിലയേറിടുന്ന
"ന്യൂ മോഡൽ "കാറതിലൊന്നിലേറി 
മാവേലി തന്റെ "പ്രസറ്റീജ്" കാത്തു .

മന്ത്രിതന്‍ വേഗത്തില്‍ പാഞ്ഞുവല്ലോ 
പൈലറ്റുകാറുകള്‍ മുന്നിലോടി.
മന്ത്രിയാണെന്ന് കരുതിച്ചിലർ 
തന്ത്രം മെനഞ്ഞങ്ങു കാത്തുനിന്നു 
ചീമുട്ടയാണെന്നൊരുകൂട്ടരും
"നാടൻ ബോംബെന്ന് ", മറുപക്ഷക്കാർ 
പ്രതിപക്ഷം,മറുപക്ഷം തല്ലുകൂടി 
പ്രതീക്ഷ നശിച്ചു പോയ്‌ മാവേലിക്കും.
ഈ നാട് നന്നായ് ഭരിച്ചിടുവാൻ 
ഇനി,മാവേലീ, 
ഭവാനുമസാദ്ധ്യമത്രെ!

മാവേലി കണ്ടൊരു കേരളത്തില്‍
പൂവില്ല, പൂക്കളമെങ്ങുമില്ല
നീതി, ന്യായങ്ങളശ്ശേഷമില്ല
നേരും നെറിവുമോ തെല്ലുമില്ല.
അത്തമില്ല,ത്തച്ചമയമില്ല
സത്യത്തിനൊട്ടും വിലയുമില്ല
മലയാളനാടിന്‍ മണിമുറ്റത്ത്‌
മലയാളിമങ്കമാരാരുമില്ല.
("മംഗ്ലീഷു"ചൊല്ലി "പ്പരഞ്ഞിടുന്ന"  
"മിനിസ്കുർട്ടു"ധാരികളേറെയുണ്ട്‌ )
തൃക്കാക്കരപ്പനു നേദിച്ചീടാന്‍
തൃത്താപ്പൂ ചൂടിയ കന്നിയില്ല.
തുമ്പി തുള്ളാനില്ല, കുമ്മിയടിക്കുവാന്‍
കുമ്മാട്ടിക്കളിയാടാന്‍ പിള്ളരില്ല.

ചാനല്‍ പ്രളയത്തില്‍ നീന്തിടുന്നോര്‍
മാവേലി വന്നതറിഞ്ഞതില്ല
ചാനലിലോണം തിമിര്‍ത്തിടുമ്പോള്‍
പൂക്കളം തീര്‍ക്കുവാനാര്‍ക്കു നേരം.
അന്തവും കുന്തവുമില്ലാത്ത "സീരിയല്‍"
കണ്ടിടാന്‍ പോലും സമയമില്ല
മാവേലി വന്നതറിഞ്ഞുമില്ല
മാബലിനാടിന്‍ പ്രജകള്‍ നമ്മള്‍.

വന്നതബദ്ധമായ്‌ കണ്ട രാജന്‍
ഖിന്നനായ്‌ മെല്ലെ മടങ്ങിയത്രേ !
പോകും വഴിക്കിഹ, രാജനൊന്ന്
കോളേജ് "ക്യാമ്പസി"ലെത്തി നോക്കി.
ഓണം തകര്‍ക്കുന്ന കാഴ്ച കണ്ടി-
ട്ടാമോദം പൂണ്ടുതാന്‍ മാബലിയും.
വീരപ്പനെപ്പോലൊരുവനെ,ത്താന്‍
മാവേലിയെന്നു നിനച്ചു പിള്ളേര്‍.
ആരോ കരം പിടിച്ചാനയിച്ചു
"സ്റ്റേജി"ന്റെ മദ്ധ്യത്തിലാക്കി, പിന്നെ
കൂവലാല്‍ സപ്തസ്വരങ്ങള്‍ പാടി
താര സമാനനായാദരിപ്പൂ ...

പെട്ടന്നവിടെക്കായാഗമിപ്പൂ..
കഷ്ടം! വാമനനാമൊരുവൻ  
"ദുഷ്ടൻ," പ്രിൻസിപ്പാലദ്ദേഹമെന്നു 
"ശിഷ്ടരാം" ശിഷ്യഗണമുരച്ചു.

"യൂണിഫോം" വേഷത്തിലല്ലാതെ 
നമ്മുടെ "മവേലിവേഷത്തെ" 
കണ്ടതും വാമനൻ, കാര്യമറിയാതെ 
കോപിഷ്ടനായ്  
 കാര്യമാരായുന്നതിനു മുൻപേതന്നെ ,
അങ്കക്കലിപൂണ്ട 
അരിങ്ങോടരെപ്പോൽ   
"ഗെറ്റ് ഔട്ട് ,"യു ഇടിയറ്റെന്നു" 
അട്ടഹസിച്ചുറഞ്ഞു തുള്ളി .  

"മാവേലി" തെല്ലും കുലുങ്ങിയില്ല.
കാട്ടിനാന്‍ തന്നുടെ വിശ്വരൂപം.
മുണ്ടഴിച്ചങ്ങു തലയില്‍ കെട്ടി
വാ തുറന്നഞ്ചാറു "ഭള്ളു ചൊല്ലി".
മാബലിയല്ലടാ, വാടക ഗുണ്ട ഞാന്‍"
മാന്യന്‍, ഈ നാട്ടിലെ പൗരനത്രേ !
"മില്ലിയടി"ച്ചോരാ പുത്തനാം മാവേലി
മാനവീയത്തിന്‍ ദൃഷ്ടാന്തമായി.

വന്നതബദ്ധമായ്‌ ത്തോന്നി , 
സാക്ഷാല്‍
മാബലിമന്നന്‍ മടങ്ങിയത്രേ !
ഖിന്നനായ്‌ പാതാളലോകം തേടി
മാബലിമന്നന്‍ മടങ്ങിയത്രേ !

സൂര്യഗ്രഹണം



ഏഴാംകടലിനുമക്കരെ
നിന്നുമെഴുന്നള്ളുന്നൊരു ദേവന്‍
ഭൂമിദേവീപ്രീതിയ്ക്കായി 
പ്രകാശമരുളും ദേവന്‍
ശ്യാമളയാമീ ഭൂമികുമാരി-
യ്ക്കനുരാഗം നീ നല്‍കി
അവരുടെ ഹര്‍ഷോന്‍മാദത്താലീ 
പ്രപഞ്ചമാകെ വിളങ്ങീ

ഒരുനാളൊരുനാള്‍ സുരന്റെ മുന്നില്‍ 
കൊഞ്ചിയണഞ്ഞൊരു നാരി
ചന്ദ്രികയവളുടെ പുഞ്ചിരിയില്‍ 
നീ മയങ്ങി വീണൂ കഷ്ടം !
പനിമതിയവളുടെയാശ്ലേഷത്തിന്‍ 
സുഖ നിര്‍വൃതിയിലലിഞ്ഞു
മറന്നു പാടെ ഭൂമിയെ,കഷ്ടം 
 ഇരുണ്ടുപോയ് ഹാ ! ഭൂമി

ഹര്‍ഷബാഷ്പങ്ങള്‍



കോപത്താലന്ധനാം സൂര്യന്റെ ശാപമാം
താപമേറ്റുള്‍ത്തടം നീറുന്ന സാഗരം
തലതല്ലിടുന്നിതാ,തീരത്തിലനുസ്യൂതം
തിരകളായ്,മോഹഭംഗത്താലെപ്പോഴും .
കനിവിന്റെ നനവാര്‍ന്നലിയുന്ന തീരമോ
മിഴിനീരടക്കിടാനാവാതെ തേങ്ങുന്നു.

കടലിന്റെ ഗദ്ഗദം പേറുന്ന മാരുതന്‍
കരയിലേക്കെപ്പൊഴും വീശിയടിക്കുന്നു.
സാന്ത്വനം ചൊല്ലിയും മെല്ലെ,തലോടിയും
സാഹനമേകുന്നു ഭൂമിക്ക് മേല്‍ക്കുമേല്‍.
ചിലനേരമൊട്ടുമടങ്ങാത്തൊരീര്‍ഷ്യയാല്‍
പവനനും സംഹാരഭാവമാര്‍ന്നീടുന്നു.

തന്‍ നെഞ്ചിലേറ്റിയോരാഴിതന്‍ ദുഃഖങ്ങള്‍
പുകയുന്നു, മേഘമായ്‌ മാനത്തലയുന്നു.
കോപമകന്നൊരു ശക്തനാം മാരുതന്‍
മന്ദമായ് വീശുന്നു തന്നുള്ളംകുളിര്‍ക്കുന്നു.
മാനത്തു വിങ്ങിപ്പുകയുന്ന മേഘമോ
മണ്ണില്‍ പതിക്കുന്നു, ഹര്‍ഷബാഷ്പങ്ങളായ്.
പൊട്ടിമുളയ്ക്കുന്ന വിത്തുകളാല്‍ ഭൂമി
പട്ടിന്റെ കഞ്ചുകം വാരിപ്പുതയ്ക്കുന്നു.

ഒട്ടൊന്നു ചിന്തിച്ചാലേതൊരു ദുഖവും
മൊട്ടിട്ടുനില്‍ക്കുന്നോരാഹ്ലാദമായിടാം.

ശ്യാമസുന്ദരനിബിഢവനങ്ങള്‍






(കടപ്പാട് : റോബര്‍ട്ട്‌ ഫ്രോസ്റ്റ്)

ശ്യാമസുന്ദരനിബിഢവനങ്ങള്‍
ഏകനായതിലലിയാന്‍ മോഹം
നൂറു നൂറു പ്രതിജ്ഞകളാലെ
ഏറെ ബന്ധിതരല്ലോ നമ്മള്‍

ഏറെ നാഴിക നടന്നലയേണം 
മുന്നേറിടാനീ ജീവിതവഴിയില്‍
ഏറെ നാഴിക താണ്ടിയെത്തണം
മോഹനിദ്ര തന്‍ തീരഭൂമിയില്‍

കാലമേറെക്കഴിഞ്ഞാലും സൗഹൃദം
കാന്തി മങ്ങാതെ മിന്നിനില്‍ക്കണം
കാലമേറെക്കഴിഞ്ഞാലും സൗഹൃദം
കാന്തി മങ്ങാതെ മിന്നിനില്‍ക്കണം

Thursday, July 9, 2009

സഹസ്രാബ്ദപ്പുലരിയില്‍

  

 സഹസ്രാബ്ദപ്പുലരിയില്‍
പുതിയ പ്രതിജ്ഞകളുയരട്ടെ !
പുതിയ പ്രതീക്ഷകള്‍ വിടരട്ടെ !
യുവചേതനതന്‍ നവമുകുളങ്ങള്‍
താലമെടുത്തെതിരേല്‍ക്കട്ടെ !
പുതിയൊരു വര്‍ഷം, പുതുനൂറ്റാണ്ട്,
പുതു സഹസ്രാബ്ദപ്പൊന്‍പുലരി.

പ്രഭാതഭേരികളുയരട്ടെ !
നിതാന്ത ജാഗ്രതയേറട്ടെ !
ഭാരത ഭൂവിന്‍ വര്‍ണ്ണപതാകകള്‍
പാരിന്‍ നെറുകയിലുയരട്ടെ !
ഒലിവിലയേന്തും മാടപ്രാവുക-
ളൊന്നായ്‌ വാനില്‍ ഉയരട്ടെ !

കളിപ്പാവകള്‍

                




"ഇന്നിന്റെ" മോഹങ്ങള്‍ നാളേക്ക് മാറ്റുവാ-
നെന്നും പരിശ്രമിച്ചീടുന്നു ഞാന്‍ സദാ...
"നാളത്തെ" നന്‍മകള്‍ സ്വപ്നങ്ങളായെന്റെ   
മാനസം തന്നില്‍ നിറം ചാര്‍ത്തി നില്‍ക്കവേ..
"ഇന്നലെ," തന്നുടെ ശപ്തമാമോര്‍മ്മകള്‍
പിന്തുടര്‍ന്നീടുന്നിതെന്‍ നിഴല്‍ പോലെന്നും..

ജീവിതമാം രംഗവേദിയില്‍ ഞാന്‍ വെറും
കോമാളി തന്‍ വേഷമാടിത്തിമിര്‍ക്കുന്നു.
പൊട്ടിച്ചിരിക്കുന്നു..., കെട്ടിമറിയുന്നു,
തര്‍ക്കുത്തരം ചൊല്ലി ഗര്‍വിഷ്ടനാകുന്നു.
ഏങ്ങലടിച്ചു കരയും, ഞൊടിക്കുള്ളില്‍
വേവലാതി പൂണ്ടു മണ്ടിനടന്നിടും...

കാലം ചരടുവലിക്കുന്നതിനൊപ്പ-
മാടുംവിധി തന്‍ കളിപ്പാവയല്ലേ നാം !
അസ്ഥിത്വമില്ലാത്ത മിഥ്യയാണീനമ്മള്‍
വ്യത്യസ്തരാവാൻ ശ്രമിക്കേണ്ടയാരുമേ...


നന്ദി ! സ്നേഹസ്വരൂപനാം ദൈവമേ


നന്മ മാത്രം ഞാനര്‍ത്ഥിച്ചു ദൈവമേ..
തിന്മയും കൂടി നീനല്‍കി,യതുമല്ല
നന്മതിന്മകള്‍ വേര്‍തിരിച്ചീടുവാന്‍
ചിന്മയനേകി,യനന്യമാം ബുദ്ധിയും.

സ്വര്‍ഗ്ഗരാജ്യമീ ഭൂമിയില്‍ വരുമെന്ന് 
സ്വപ്നവും കണ്ടു ഞാനങ്ങിരുന്നപ്പോള്‍
ദുഷ്ടശക്തികള്‍ വന്നെന്റെ ചുറ്റിലും
തുഷ്ടമോദരായാര്‍തുല്ലസ്സിക്കുന്നു.

ശക്തനാക്കുവാന്‍ ഞാനർഥിച്ചുവെങ്കിലും  
കഷ്ടമേറ്റും ദുരിതങ്ങളേകിനീ 
ഒട്ടുമാലസ്യം കൂടാതെ,ഞാനവ 
തട്ടിനീക്കി കരുത്തനായിത്തീരുവാൻ !

നിന്റെ കാരുണ്യമെന്നില്‍ ചൊരിയുവാൻ 
 നിന്റെ നാമം ജപിപ്പൂ ഞാന്‍ നിത്യവും
ചോദിച്ചതൊന്നുമെനിക്കുനീയൊട്ടുമേ 
തന്നതില്ലെന്നു വിലപിപ്പൂ ഞാന്‍. സദാ ...

തന്നു,നീ പകരമെനിക്കു സ്നേഹിക്കുവാൻ 
സ്നേഹിതര്‍ക്കായി കേഴുമാത്മാക്കളെ.
വേണ്ടതെല്ലാമെനിക്കായി നല്‍കി നീ
വേണ്ടതുമാത്രമൊട്ടും കുറയാതെ !

ചിന്മയാ, നീയെല്ലാമറിയുന്നോന്‍
നന്മ,മാത്രമെനിക്കായി നല്കിയോന്‍
നന്ദി ! സ്നേഹസ്വരൂപനാം ദൈവമേ...
നന്മയിലെന്നെ സുസ്ഥിരനാക്കണേ...

Sunday, June 28, 2009

കലിയുഗം





കലിയുഗം


അന്ന്, 


ഫാലസ്ഥാനേ, ചന്ദനക്കുറിയണിഞ്ഞശുദ്ധിമാറ്റി
ചേലൊത്ത കാവിയുടയാടയുമണിഞ്ഞു, കയ്യില്‍
ഓമല്‍ഭിക്ഷാപാത്രം, കമണ്ഡലുവുമേന്തി ഭിക്ഷു
യോഗീന്ദ്രനായ്‌ നിരത്തിലൂടെ മന്ദം ഗമിച്ചിടുന്നു.


ഇന്ന്,


ശൂലം കരങ്ങളിലേന്തി, കുങ്കുമക്കുറിയുമണിഞ്ഞ്‌

കൂലി ചേവുകരോടൊപ്പം  താണ്ഡവമാടിവരുന്ന
കാവിക്കോമരങ്ങളുമിഹ,സന്യാസീ ഭാവമിയന്നിടു-
ന്നതോര്‍ത്താല്‍ കലിയുഗകാലേയെന്തെന്തസാധ്യം !





















ഓണസ്മൃതികള്‍














ഓണസ്മൃതികൾ

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)

തെങ്ങോലത്തുമ്പത്ത് തഞ്ചത്തിലാടുന്ന
മൊഞ്ചുള്ള പൈങ്കിളി ചോദിപ്പൂ ...
തിരുവോണക്കാലത്തീ മലയാളക്കര
തന്നില്‍തിരതല്ലുമാഹ്ലാദമെങ്ങേപോയ്‌.
എങ്ങേപോയ്‌...
എങ്ങേപോയ്‌...

പുത്തനുടുപ്പുമായ് പത്രാസുകാട്ടുവാൻ,
പൂത്തുമ്പിയെപ്പോലെ  ,നൃത്തം ചവിട്ടുന്ന,
പൂവട്ടിയുമായിപ്പൂവുകൾ  തേടുന്ന നമ്മുടെ
ചേലുറ്റ ബാല്യങ്ങളെങ്ങേപോയ്....
എങ്ങേപോയ്‌..എങ്ങേപോയ്‌...

നനുനനെപ്പെയ്യുന്ന മഴയിൽ  നനഞ്ഞേറെ
തുമ്പപ്പൂത്തേനുണ്ടുനിര്‍വൃതിയും നേടി,
പൊന്നോണവെയിലില്‍തുള്ളിക്കളിക്കുന്ന,
നല്ലോമല്‍ചിറകുവിടർത്തിപ്പറക്കുന്ന, 
പൊന്നോണതുമ്പികളെങ്ങേപോയ്‌.
എങ്ങേപോയ്‌...എങ്ങേപോയ്‌...

തുടികൊട്ടിപ്പാടുന്ന പാണനും, പുള്ളുവ-
ക്കുടമേന്തിനില്‍ക്കുന്ന തളിര്പുള്ളോത്തിയും
പുള്ളോത്തിപ്പെണ്ണിന്റെ വായ്ത്താരികേട്ടു 
പള്ളി യുണരുന്നനാട്ടിൻപുറങ്ങളു-
മെങ്ങേപോയ്...എങ്ങേപോയ്‌...
എങ്ങേപോയ്‌...

ഇടവഴിതോറുമലയുന്ന പിള്ളേരും
അടി,പിടി കൂടുന്ന പുലികളിസംഘവും
അടിപൊളിമേളം പകരുന്ന ചെണ്ടയും
തുടി താളമേകുമിലത്താളവുമൊപ്പം
മതിമറന്നാടുന്ന കതിരണിപ്പാടവു--
മെങ്ങേപോയ്..എങ്ങേപോയ്‌...
എങ്ങേപോയ്‌...

കനകനെല്പാടങ്ങള്‍ കൊയ്തുമുന്നേറുമ്പോൾ
കലപിലയെന്നു ചിലയ്ക്കും കിളികളും,
കിളികളെ വെല്ലുന്നമധുമൊഴിമാര്‍ചേർന്നു
മധുരമായ് പാടിയും കൈകൊട്ടിയാടിയും
വിഭവസമൃദ്ധമാംസദ്യയൊരുക്കുവാ-
നമ്മായിമാരുമടുക്കളപൂകുന്നോരുത്രാട
നാളിന്റെ  വെപ്രാളവുംചേര്‍ന്നു
തറവാടിന്‍ നടുമുറ്റം തന്നില്‍
തകൃതിയായ് പൂവിട്ടുയരുന്നോ--
രാര്‍പ്പുവിളികളും,കൂക്കു വിളികളു--
മെങ്ങേപോയ്..എങ്ങേപോയ്‌..
എങ്ങേപോയ്‌........

ഒരു നല്ലകാലത്തിന്നോര്‍മ പുതുക്കുന്ന,
ഗതകാലസ്വപ്നത്തിന്‍പുളകങ്ങള്‍ പൂക്കുന്ന,
മഴയും വെയിലുമൊളിച്ചുകളിയ്ക്കുന്ന,
പുഴയുടെ പുളിനങ്ങള്‍ തേടിയലയുന്ന,
തിരകള്‍തന്‍ താരാട്ടില്‍ വീണുമയങ്ങുന്ന,
വല്ലീനികുഞ്ജത്തിലന്തിയുറങ്ങുന്ന,
നിഴലും നിലാവുമിണചേര്‍ന്നുണരുന്ന
പഴമതന്നുന്മാദകഥകള്‍പറയുന്ന
കൌമാരമോഹങ്ങളെങ്ങേപോയ്‌...
എങ്ങേപോയ്‌... എങ്ങേപോയ്‌...
എങ്ങേപോയ്‌...

അഴല്‍തെല്ലുമില്ലാത്ത മൊഴികളിലൂറുന്ന
നിറപൌര്‍ണമിപോലെ ,നറുതേന്‍കിനിയുന്ന,
അഴകാര്‍ന്നൊരെന്‍ പ്രിയനാടിന്റെ സ്വപ്നമായ്
ഇനിയുംവിരുന്നിനായെത്തുമോ,നിങ്ങളീ
മലയാളനാട്ടില്‍ നന്മതൻ പൂക്കളായ്‌ ,
പുളകങ്ങള്‍വിടരുന്നോരോര്‍മ്മയിൽ 
പുതിയ മോഹങ്ങളായ്‌ ,
പൂത്തുലഞ്ഞീടാന്‍ കനിയില്ലേ ,
വരികില്ലേ ?

തിരുവോണക്കാലത്തീ മലയാളത്തറവാട്ടില്‍
തിരതല്ലുമാഹ്ലാദമെന്നുമുയരട്ടെ !
മലയാളത്തനിമയീ നാടിന്റെ
നെറുകയിൽ കൊടി പാറി നില്ക്കട്ടെ ! 
മേല്ക്കുമേലെന്നാളും.!

ചിങ്ങം വന്നൂ... കിളി പാടി...
പൊന്നിന്‍ചിങ്ങത്തിരുവോണം (2)
 


കാത്തിരിപ്പ്


കാത്തിരിപ്പ്  

ഇക്കാലമൊക്കെയും
നോവും കഥകള്‍തന്‍ 
നീറുന്നോരോര്‍മക-
ളെന്‍ഹൃദയച്ചിമിഴി 
 ലൊളിച്ചിരുന്നു.. 

ഇപ്പോളവയൊരു 
 നെരിപ്പോടിലെന്നപോല്‍  
എന്‍കരളിന്റെയുള്ളി-
ലെരിഞ്ഞിടുന്നു.

ഉള്ളിലെരിയുന്നോരഗ്നി-
യൊരാളലായെന്നെ, 
വിഴുങ്ങുകയെന്നാ-
ണെന്നോർത്തു  
ഞാന്‍നിന്നെയും 
കാത്തു,മരണമേ,
           എന്റെ വീടിന്റെ            
 കോലായിലേകനായ്,  
ജീവിതത്തിന്നന്ത്യ  
നാളുകൾ നല്കിടും 
കൂരിരുട്ടുമായ്‌  
മൂകനായ്‌ 
മേവുന്നു. 

സാന്ത്വനവുമായ്  
നീയണയുന്നൊരാ,  
സുന്ദരമാകും നിമിഷത്തെ
ധ്യാനിച്ചു 
 നിര്‍ന്നിമേഷനായി 
കാത്തിരിക്കുന്നു,
ഞാൻ. 
കരുണയോടെന്നെ-
യാശ്ലേഷിച്ചീടുവാൻ 
മരണമേ,നീയൊന്നു 
വേഗമണഞ്ഞിടൂ ..

Sunday, June 21, 2009

കാവ്യാംഗനയോട്

Saraswati

കാവ്യാംഗനയോട്

നീ വരൂ കാവ്യദേവാംഗനേ വരൂ..
മാമകഹൃത്തിൻ രോമാഞ്ചമായ് വരൂ..
മനസ്സില്‍ വിരിയുന്ന മോഹപുഷ്പങ്ങളില്‍
മധു തേടിയെത്തുന്ന ശലഭമായ്‌ നീ വരൂ..

പുല്‍ക്കൊടിത്തുമ്പിലെ നീഹാരബിന്ദുവില്‍
തെളിയുന്ന മഴവില്ലിന്‍ ശോഭയായ് നീ വരൂ..
തീരത്തിലലതല്ലും കടലിന്റെ ദുഖമായ്‌
ദീനന്റെ നേര്‍ത്ത വിലാപമായ്‌ നീ വരൂ..

ഈണത്തില്‍ ഒഴുകുന്ന മുരളിതന്‍ ഗാനമായ്
പ്രേമത്തിന്‍ അമൃതപ്രവാഹമായ് നീ വരൂ..
ധീരന്റെ മനസ്സിലെ ഭാവമായ്‌, രണ-
വീരന്റെ പടഹധ്വനിയായ് നീ വരൂ..

നര്‍ത്തനമാടുന്നൊരപ്സരകന്യതന്‍
പുരികത്തിന്നിന്ദ്രധനുസ്സായ് നീ വരൂ..
അങ്കണത്തില്‍, മുട്ടിലിഴയുന്ന പൈതലിന്‍
മന്ദസ്മിതത്തിന്നൊളിയായ്‌ നീ വരൂ..

നീ വരൂ കാവ്യദേവാംഗനേ വരൂ..
നീറും മനസ്സിന്റെ സ്വപ്നമായ്‌  നീ  വരൂ..
നീരജത്തിലെ പുണ്യമേ നീ വരൂ 
നീ വരൂ കാവ്യദേവാംഗനേ വരൂ..