"ഇന്നിന്റെ" മോഹങ്ങള്‍ നാളേക്ക് മാറ്റുവാ-
നെന്നും പരിശ്രമിച്ചീടുന്നു ഞാന്‍ സദാ...
"നാളത്തെ" നന്‍മകള്‍ സ്വപ്നങ്ങളായെന്റെ
മാനസം തന്നില്‍ നിറം ചാര്‍ത്തി നില്‍ക്കവേ..
"ഇന്നലെ," തന്നുടെ ശപ്തമാമോര്‍മ്മകള്‍
പിന്തുടര്‍ന്നീടുന്നിതെന്‍ നിഴല്‍ പോലെന്നും..
ജീവിതമാം രംഗവേദിയില്‍ ഞാന്‍ വെറും
കോമാളി തന്‍ വേഷമാടിത്തിമിര്‍ക്കുന്നു.
പൊട്ടിച്ചിരിക്കുന്നു..., കെട്ടിമറിയുന്നു,
തര്‍ക്കുത്തരം ചൊല്ലി ഗര്‍വിഷ്ടനാകുന്നു.
ഏങ്ങലടിച്ചു കരയും, ഞൊടിക്കുള്ളില്‍
വേവലാതി പൂണ്ടു മണ്ടിനടന്നിടും...
കാലം ചരടുവലിക്കുന്നതിനൊപ്പ-
മാടുംവിധി തന്‍ കളിപ്പാവയല്ലേ നാം !
അസ്ഥിത്വമില്ലാത്ത മിഥ്യയാണീനമ്മള്‍
വ്യത്യസ്തരാവാൻ ശ്രമിക്കേണ്ടയാരുമേ...
No comments:
Post a Comment