Saturday, August 29, 2009

അഷ്ടമുടിയിലേപ്പെണ്ണേ,





അഷ്ടമുടിയിലേപ്പെണ്ണേ, 
ഇഷ്ടമനോഹരിയാളെ,
അഷ്ടമംഗല്യവുമായി 
നീയെത്തിടൂ,
അഷ്ടമുടിയിലേപ്പെണ്ണേ,
ചിത്രമനോഹരിയാളെ .


നഷ്ട സ്വര്‍ഗങ്ങളെയോര്‍ത്തു
കരയായ്ക
ശ്രേഷ്ടമായ്‌ തീരും നിന്‍ ജന്മം
മേല്കുമേലീ ഭൂവില്‍ 
നിത്യം.


കൊല്ലം നഗരത്തിന്‍ പാദേ
വെള്ളിത്തളയിട്ടതു-
പോല്‍
മിന്നിത്തിളങ്ങുന്ന കായല്‍
ഒരു സുന്ദര ദൃശ്യമതല്ലോ

കൌമാരം പിന്നിട്ട കായല്‍
യൌവ്വനയുക്തയായപ്പോള്‍
കാമുക വൃന്ദങ്ങളെത്തീ
മാറാത്ത രോഗങ്ങളായീ

കായല്‍ നികത്തിയും
മാലിന്യമാക്കിയും
കായലോ, കാളിന്ദിയായി 
കായലോ കാളിന്ദിയാക്കി.

കാളകൂട വിഷം ചീറ്റുമനവധി 
കാളിയന്മാരാല്‍ നിറഞ്ഞു -
 കായല്‍
   കാളിയന്മാരാല്‍ നിറഞ്ഞു .

കഷ്ടതയെല്ലാമകറ്റാന്‍,കായലി-
ന്നിഷ്ടങ്ങളെല്ലാം നല്‍കാന്‍
ഉറ്റവരായവരെത്തി,* ‍
സെസ്സും-
*എഎസാര്‍ ‍ന്യൂ സിലാന്റും


രക്ഷകരായവര്‍ വന്നൂ,കൂട്ടി-
നെത്തിയ നാട്ടാരുമൊന്നായ്‌
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ തുടങ്ങി.
അഷ്ടമുടിയെ തകര്‍ത്തൊരു 
ശക്തികള്‍
നിഷ്പ്രഭരാകാന്‍ 
തുടങ്ങി.

കാളിയന്മാരെയകറ്റി,വിഷം-
നീക്കിയ കായലിന്‍ തീരം
സസ്യ ലതാദികള്‍ 
തിങ്ങും
  നന്ദനോദ്യാനമായ് തീരും.

വെള്ളിമണ്‍ കായലില്‍നീന്താം
വള്ളം കളിച്ചുല്ലസ്സിക്കാം
തുള്ളി തുളുമ്പും മനസ്സേ,
പോരൂ
ഉള്ളം കുളിര്‍പ്പിച്ചു പോകാം...

ദേശാടനത്തിനായെത്തും
സഞ്ചാരി വൃന്ദമേകേള്‍ക്കൂ
അഷ്ടമുടിയിലേക്കെത്തൂ
തുഷ്ടരായ്‌ തീരുക 
നിങ്ങള്‍
സന്തുഷ്ടരായ്‌തീരുക 
നിങ്ങള്‍.
----------------

അനുബന്ധം 
ഈ കവിത സെന്റർ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും(സെസ്) ന്യുസിലണ്ടിലെ എ.എസ.ആര്‍ ലിമിറ്റഡ് എന്ന സ്ഥാപനവും ചേര്‍ന്ന് സംയുക്ത സംരംഭമായി " അഷ്ട മുടി, പരിപാലന, പരിസ്ഥിതിപഠന, ഗവേഷണ,പദ്ധതിയുടെ'  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ചതാണ്.
 റിപ്പോര്‍ട്ടില്‍  അഷ്ടമുടി പരിപാലനത്തിനു പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദ്ദേശങ്ങള്‍  ഉള്‍ക്കൊള്ളിച്ചിരുന്നു.  പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഇനിയും പ്രാവർത്തിക മാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ .കാരണം അഷ്ടമുടികായാല്‍ പൂര്‍വാധികം രോഗ ബാധിതയായി   തുടരുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം."എട്ടിലെ പശു പുല്ലു തിന്നുകയില്ല" ,സര്‍ക്കാര്‍ കാര്യം മുറ പോലെ ",
അഷ്ടമുടിക്കായാല്‍ പരിപാലന നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ 
കെട്ടി ഭദ്രമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടാകാം.

Wednesday, August 5, 2009

ഏണിപ്പടികള്‍




ഏണിപ്പടികള്‍ 

കത്തുന്നിതെന്‍ മനം കത്തിജ്ജ്വലിക്കുന്നു.
സത്യമൊരു മിഥ്യയായ്‌ തീരുന്നുവോ ഭൂവില്‍?

ആരോ,വരച്ചോരു വൃത്തത്തിനുള്ളിലായ്‌
ആലംബഹീനരാം മര്‍ത്യര്‍ ചരിക്കുന്നു.

ഏകശാസനാഭാവമേറും ചിലരൊക്കെ
ഏതോസുഖസ്വപ്ന ലോകം ചമയ്ക്കുന്നു.

സത്യ,ധര്‍മ്മ,നീതി മാര്‍ഗം വെടിഞ്ഞിവര്‍
നിത്യവുമേണിപ്പടികള്‍ കയറുന്നു .

ഏതോ കിനാവിലെ ഗോപുര സീമയില്‍
ഏറെക്കഴിഞ്ഞിടാനായിക്കൊതിക്കുന്നു. 

വിത്തംചിലവഴിച്ചീടുന്നിരട്ടിയായ്‌
വീണ്ടും ധനമാര്‍ജ്ജിച്ചീടും, പലവഴി.

വിത്തത്തിന്‍ മീതെ പരുന്തും പറക്കയി-
ല്ലിത്ഥം കഥിക്കുന്നു മൂഢരായിങ്ങിവര്‍.

വ്യാമോഹമാകും മെഴുകിന്‍ ചിറകുമായ്‌
സൂര്യനിലെത്താന്‍പറക്കുന്നിവര്‍, കഷ്ടം!

"ഇക്കാരസ്സി"ന്നനുയാത്രികരാമിവ-
രെത്തിടുമാവേശമേറും മനസ്സുമായ്‌

ഉരുകും മെഴുകിന്റെ ചിറകു കരിഞ്ഞിവര്‍
ഉയരങ്ങളില്‍ നിന്നും താഴെ പതിച്ചീടും

കത്തിക്കരിഞ്ഞൊരു ഗാത്രവും മോഹങ്ങള്‍
നിഷ്ഫലമായൊരു ജീവിത യാത്രയും

എത്രയോകാലമായ്‌ കാണുന്നിതുനമ്മള്‍
നിത്യ സനാതനമാകുമീ സത്യത്തെ.

കത്തുന്നോരെന്‍മനം ശാന്തമായീടുന്നു
മിഥ്യയൊരു സത്യമായ്‌ തീരില്ല നിശ്ചയം.