ഓണമായാലീണം വേണം
ഈണം നിറയും ശീലുകള്‍ വേണം
ഈണം ചേര്‍ന്നൊരു ശീലുകള്‍ പാടാന്‍
നാണം കൂമ്പിയ കന്യകള്‍ വേണം.
പൂരമായാല്‍ മേളം വേണം
മേളംചേര്‍ന്നൊരു താളം വേണം
താളത്തിനൊപ്പം തലയാട്ടിനിന്നു
ചാമരം വീശിടുമാനകള്‍ വേണം .
മാരിവിൽ മാനത്തുയരുന്നപോലെ
ചേലാർന്നു വർണ്ണക്കുടയുയരേണം
അത്തം തൊട്ടോരോ മുറ്റത്തു വിരിയും
പൂക്കളം വർണ്ണക്കുട പോലെയല്ലേ?
ഓണത്തിനൂഞ്ഞാലിട്ടത് പോലെ
മാനത്ത് മാരിവില്ലൂഞ്ഞാലുയരും.
വാനിലെ മാരിവില്ലൂഞ്ഞാലിലേറി
വെള്ളി മേഘങ്ങൾ ചില്ലാട്ടാമാടി
മിന്നൽപിണറിന്നിലകൾ പറിക്കാൻ
തങ്ങളിൽ മത്സരിച്ചാടിപ്പറന്നു ...
നിസ്തുലമായൊരു നിധി പോലെതന്നെ
പുസ്തകത്താളിൽ മയിൽപീലിയായി
ഓണവും പൂരവും മലയാളിയെന്നും
ഓർമയിൽ ഭദ്രമായ് സൂക്ഷിച്ചിടുന്നു.
No comments:
Post a Comment