Saturday, March 16, 2013

ചിത്തിര പൈങ്കിളി പെണ്ണേ,





ചിത്തിരപൈങ്കിളിപെണ്ണേ,നീയെത്തില്ലേ? 
പൂത്തിരിപുഞ്ചിരിയോലും മനസ്സുമായ്
കാട്ടില്‍ മുഴങ്ങുന്ന കൂ..ഹൂ..വിളിയുമായ്
കാത്തിരിക്കുന്നൂ നിന്നമ്മക്കിളിയിന്നും  

*    *     *    *    *    *     *     *     *   *
"മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നുചേര്‍ന്നല്ലോ, ഇളംചൂട് പകര്‍ന്നിടാം... 
എന്നരികില്‍നിന്നു പോവരുതെന്‍, പ്രിയേ
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടിലെ
യിത്തിരിചൂടു പകർന്നു ഞാൻ തന്നീടാം... 
കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക.  
രാക്ഷസമാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാഠ്യം വെടിഞ്ഞു നീയെൻകുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക,പൈങ്കിളീ". 

ചിത്തിരപൈങ്കിളി, ചിങ്കാരി പൈങ്കിളി, 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനക്കാഴ്ചകൾ 
വിസ്തരിച്ചൊന്നു ഞാന്‍ കണ്ടുമടങ്ങിടാം"
മറുവാക്കുകേട്ടിടാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ.. ഹൂ... വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു.
തെല്ലിട കാതോർത്ത് നിന്നാൽ കേട്ടിടാം 
അല്ലലാർന്നോരാ കിളിയുടെ രോദനം....

No comments: