വൃശ്ചികക്കാറ്റിനോട്
ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ.....
നീ കാട്ടും കുസൃതികൾ......
പച്ചപ്പാവാട ചാർത്തിനിലകൊള്ളും
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നുവോ ?തകൃതിയായ്
നീ വീശിത്തകർത്തീടുന്നോ ?
ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയ
കണ്ണന്റെ വേഷത്തിലെത്തും,നീ,
തോരെയിടാനയക്കോലിൽ
വിരിയിട്ടോരീറൻ തുണികളെല്ലാം
കവർന്നിട്ടു വാനിൽപ്പറത്തീടും .
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ.....
കുട്ടിക്കളിയോടെ തുണികളും പേറി
നീ പറന്നെത്തിടും ദൂരെ,വിദൂരമാം,
താഴ്വര തന്നിലെ വന്മരക്കൊമ്പിൽ
തൂക്കും, മനോഹര തോരണം പോൽ
നാണംകുണുങ്ങി പെണ്‍കുട്ടിതൻ
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെ ചുരുട്ടിയുയർത്തിച്ചുരുട്ടിനീ
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ
കാതിൽ വേണ്ടാത്തതോതാറില്ലേ,
നീ,വേണ്ടാത്തതോതാറില്ലേ?
മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്
ടെന്നീസ് കളിക്കാനെത്തും പരിഷ്ക്കാരി-
പെണ്ണുങ്ങൾ തൻ ചേലിൽ പത്രാസു
കാട്ടി,പട്ടുകുടയുംപൊങ്ങച്ചഷൂസുമായ്
നാടുകാണാനെത്തും നാടൻ മദാമ്മമാർ
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കാറില്ലേ?
വീണ്ടും കരുത്തോടെ ചുറ്റിയടിക്കാറില്ലേ?
ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ?
No comments:
Post a Comment