Thursday, June 13, 2013

കള്ളി

 
        കള്ളി 
കള്ളീ,കള്ളീയെന്നു നിന്നെ  
ഞാൻ വിളിച്ചപ്പോൾ    
കുഞ്ഞുനാളിൽ പണ്ട് നീ 
പിണങ്ങി നിന്നതില്ലേ ?
തെല്ലുനേരം നീ മുഖം 
കുനിച്ചെൻമുന്നിൽ നിന്നു  
പിന്നെ,മെല്ലെ ചൊല്ലി, 
ഇല്ലേയില്ല,ഇല്ല,ഞാനെടുത്തില്ല.  
കല്ല്‌ വച്ച നുണയാണതെന്നു 
ഞാൻ പറഞ്ഞപ്പോൾ ,
പിന്നെ നീ നിന്നതില്ല,
ഈർഷ്യയോടകന്നേ പോയ്‌ .   

അന്നുതൊട്ടിന്നേവരെ,
കാണുമ്പോഴൊക്കെ,നിന്നെ  
കള്ളിയെന്നു ഞാൻ ചൊല്ലും,
നിൻകോപമേറ്റീടുവാൻ..    
കോപമേറുമ്പോൾ നിന്നെ 
കാണുവാൻ ചന്തമേറും. 

കാലമേറെ കഴിഞ്ഞൊരു
നാളെൻ വാമഭാഗമായവൾ  ,
നവവധുവിൻ ലജ്ജയോടെ .
നമ്രശിരസ്കയായി 
നിന്നിതെൻ മുന്നിലായ് . 
കല്യാണ മണ്ഡപത്തിൽ.  
മധുവിധുവിൻ ലഹരിയി-
ലന്നെന്നോടവൾ ചൊല്ലി 
"ഹൃദയശൂന്യനാം നിന്നെ
ഭയമാണെനിക്കിന്നും" 
കാതര ഭാവമാർന്നവൾ 
ചൊല്ലിയ കാര്യം കേട്ട് 
വിഷണ്ണവിവശനായ്‌ 
ഞാൻ നില്ക്കെയവൾ,ചൊല്ലി 
പേടിക്ക വേണ്ട,പൊന്നേ 
എന്നെ നീ മറന്നുവോ 
നിൻകരൾ പണ്ട്, പണ്ടേ,
കവർന്ന കള്ളിയില്ലേ?
ഞാൻ നിന്റെ കള്ളിയല്ലേ?

No comments: