കള്ളി
കള്ളീ,കള്ളീയെന്നു നിന്നെ
ഞാൻ വിളിച്ചപ്പോൾ
കുഞ്ഞുനാളിൽ പണ്ട് നീ
പിണങ്ങി നിന്നതില്ലേ ?
തെല്ലുനേരം നീ മുഖം
കുനിച്ചെൻമുന്നിൽ നിന്നു
പിന്നെ,മെല്ലെ ചൊല്ലി,
ഇല്ലേയില്ല,ഇല്ല,ഞാനെടുത്തില്ല.
കല്ല് വച്ച നുണയാണതെന്നു
ഞാൻ പറഞ്ഞപ്പോൾ ,
പിന്നെ നീ നിന്നതില്ല,
ഈർഷ്യയോടകന്നേ പോയ് .
അന്നുതൊട്ടിന്നേവരെ,
കാണുമ്പോഴൊക്കെ,നിന്നെ
കള്ളിയെന്നു ഞാൻ ചൊല്ലും,
നിൻകോപമേറ്റീടുവാൻ..
കോപമേറുമ്പോൾ നിന്നെ
കാണുവാൻ ചന്തമേറും.
കാലമേറെ കഴിഞ്ഞൊരു
നാളെൻ വാമഭാഗമായവൾ ,
നവവധുവിൻ ലജ്ജയോടെ .
നമ്രശിരസ്കയായി
നിന്നിതെൻ മുന്നിലായ് .
കല്യാണ മണ്ഡപത്തിൽ.
മധുവിധുവിൻ ലഹരിയി-
ലന്നെന്നോടവൾ ചൊല്ലി
"ഹൃദയശൂന്യനാം നിന്നെ
ഭയമാണെനിക്കിന്നും"
കാതര ഭാവമാർന്നവൾ
ചൊല്ലിയ കാര്യം കേട്ട്
വിഷണ്ണവിവശനായ്
ഞാൻ നില്ക്കെയവൾ,ചൊല്ലി
പേടിക്ക വേണ്ട,പൊന്നേ
എന്നെ നീ മറന്നുവോ
നിൻകരൾ പണ്ട്, പണ്ടേ,
കവർന്ന കള്ളിയില്ലേ?
ഞാൻ നിന്റെ കള്ളിയല്ലേ?
No comments:
Post a Comment