നീയൊരു തൊട്ടാവാടിയാണെന്നോ ?
നിനക്കാത്മ ധൈര്യമില്ലാതെ പോയോ ?
നിന്നെവെറുമൊരു മുൾചെടിയാക്കി
എന്തേയകറ്റുന്നു മാലോകരെല്ലാം ?
നിൻ മനസ്സിൽ തെളിവാർന്നു നിൽപ്പതു
നീറും വിഷാദത്തിന്നോർമകളോ?
പച്ചപ്പട്ടിന്നുടയാട ചുറ്റി നീ
പയ്യാരം ചൊല്ലിയാ പാതയോരങ്ങളിൽ
പൂത്തുല്ലസിച്ചുകുണുങ്ങി നിന്നപ്പോൾ
ഏതോ ദിവാസ്വപ്നമാദക ലഹരിയിൽ
ഏറെ മുഴുകി,നീയേതോപഥികനെ
ആരാരുമറിയാതെ ചുറ്റിപ്പിടിച്ചതും
ആകസ്മികമാം പരിരംഭണത്താൽ -
ആഗതൻ നിന്നെ തലോടിനില്ക്കെ,
നാണത്താൽ കൂമ്പിയൊരിലകളോടെ
ആകെപരവശയായി നീ തളർന്നു.
കാമുകൻ തന്റെ പരിലാളനത്തിൽ
കാതരയായ നീ കൂമ്പിയ മിഴിയുമായ് .
തൊഴുകൈകളോടെ,മുനികന്യകയേ പോൽ
തൊടിയിലനാഥയായ് നില്ക്കയല്ലേ?
പാതയോരത്തു പരിത്യക്തയായ്,വെറും
പാഴ് ചെടിക്കൊപ്പം നീ നിൽപ്പതെന്തേ? .
പതിതയെന്നോതി,നിന്നെ പുറത്താക്കി
തെരുവിലേക്കെന്തിന്നവരെറിഞ്ഞു?
കാലിക്കൂട്ടങ്ങൾ മേയുന്നു മേനിയിൽ
കാതരേ നിൻ ജന്മം പാഴിലായോ?.
നിന്റെ മനോഹരപുഷ്പങ്ങൾ കണ്ടിട്ടും
നിന്നിലെ നന്മകളൊന്നുമേ,കാണാതെ
വെറുക്കപ്പെട്ടൊരു മുൾചെടിമാത്രമായ്
തിരസ്കൃത,നീയബലയാം,തൊട്ടാവാടി.