Monday, September 30, 2013

മഹാത്മാ ഗാന്ധി


PEMG1947035009

മഹാത്മാഗാന്ധി 

കർത്തവ്യനിഷ്ടാപ്രിയൻ,
ജനസേവകൻ,ബാപ്പുജി 
അധികാരത്തിന്നാർഭാടമമ്പേ,
വെടിഞ്ഞന്നേകനായ് 
കലാപബാധിതപ്രദേശേ-
അണഞ്ഞു,പരിക്ഷീണനായ്..  

ഗാന്ധിതൻമൃദുമന്ത്രണം,ജനം 
ശാന്തിതൻ മന്ത്രമാക്കിയോ?
വൈരം വെടിഞ്ഞജനമൊന്നാ-
യിഹ,ബാപ്പുവിൻചാരേ, 
 തന്നിടയനോടൊത്തുമേവുന്ന
ശാന്തരാം അജങ്ങളെപ്പോൽ!  
ഈ മനോഹരദൃശ്യം കണ്ടുള്ളം 
തെളിയാത്തവരാരാരുണ്ട് പാരിൽ? 

സാമ്രാജ്യത്വത്തിൻഭീകര 
ഭൂതത്തെയമ്പേയഹിംസാ-
മന്ത്രത്തിനാലാവാഹിച്ചൊരു
കുടത്തിലാക്കിയകറ്റിയ
മാന്ത്രികൻ,മഹാത്മാഗാന്ധി
തൻ,ശിഷ്യർ പോലും
സ്വാർത്ഥരഹിത രാഷ്ട്രസേവന
മാർഗ്ഗമമ്പെവെടിഞ്ഞു,
സ്വാർത്ഥലാഭത്തിനുള്ളൊ-
രുപാധിയാക്കി "ഗാന്ധിനാമം"


Saturday, September 28, 2013

സാന്ത്വനം

Boy with his mother and sister in the hospital Photo (b04106)

സാന്ത്വനം 

ചന്ദനഗന്ധിയാം ചിന്തകളെന്റെ
അന്തരംഗത്തിൽ നിറഞ്ഞു കവിയണം
മന്ദഹാസം തൂകുമെന്റെ മൊഴികളോ 
മഴയും നിലാവും പകരും കുളിരിന്റെ
അലകൾ തഴുകുന്നപോലെ മൃദുവായി-
ത്തഴുകിയെന്നോമനെ,നിന്റെ വേദന
യെല്ലാമകറ്റുന്ന  സാന്ത്വനമാകണം.


Thursday, September 26, 2013

എട്ടുകാലിയുടെ ആത്മരോദനം





എട്ടുകാലിയുടെ ആത്മരോദനം

ദിക്കുകളെട്ടിലും തട്ടിപ്പിന്നാശാനെന്നു
ദുഷ്കീർത്തിയുള്ളൊരു പ്രാണിയാംഞാൻ
സ്വന്തമായിട്ടൊരു കൂട് നിർമ്മിച്ചതിൻ
മൂലയിൽ ഏകനായി മേവിടുന്നോൻ 
എന്നെയെന്തിന്നിഹ,തേജോവധം 
നിങ്ങൾചെയ്തിടുന്നെത്രയോ നാളുകളായ് 

"എത്ര ചാതുര്യത്തോടെയാണ്  നീ
ചിത്രസുന്ദരമീ വലകൾ നെയ്തീടുക 
മഞ്ഞു തുള്ളികൾ മുത്തു ചാർത്തിയ
മഞ്ജുഗേഹമതിലേകനായ് ...   
ഉലാത്തിടുന്നു നീ ഏകശാസനാ
ഭാവമാർന്നതിലോലനായ് ... "

ചിത്ര ചാതുരിയാർന്ന പാവങ്ങൾ
മിത്രമാം നെയ്ത്ത്കാരു ഞങ്ങൾ  
എത്രയോകാലമായ് നിങ്ങൾ ഞങ്ങളെ 
"ദുഷ്ടരെന്നു  വിളിച്ചപഹസിപ്പൂ 

"എട്ടുകാലികളവർ കെട്ടും വലയിൽ
പെട്ടിടാതെ നിങ്ങൾ സൂക്ഷിക്കേണം  
പെട്ടുപോയെന്നാൽ മോചനമൊട്ടുമേ 
കിട്ടുകില്ലെന്നുമോർത്തിടെണം ..."
ഇപ്രകാരം ചൊല്ലിയല്ലേ നിങ്ങൾ
നിത്യവും ഞങ്ങളെ അവമതിപ്പൂ 

ഞങ്ങൾ കെട്ടും വലയിലെന്തിനു
വെറുതെ പൂമ്പാറ്റകൾ വീണിടുന്നൂ  
വലയിൽ വീണൊരു പൂമ്പാറ്റയതിനെ
വെറുതെ കളയുവാനായിടുമോ? 

വെബ്‌ ലോകം തീർക്കും വിനാശവലകളെ 
വേണ്ടെന്നു നിങ്ങൾ പറയുന്നുണ്ടോ? 
ചാറ്റിങ്ങു,ചീറ്റിങ്ങായ് മാറ്റി വിഷം കുത്തും 
ഇരുകാലിജീവികൾ തീർക്കും വലകളിൽ 
അറിയാതെ കുടുങ്ങിപ്പിടയും പൂമ്പാറ്റകൾ 
നിരവധിയായില്ലേ മാലോകരെ ?
അവരെ സമൂലം നശിപ്പിക്കാനാവാത്തവർ 
വെറുതെ,യീഞങ്ങളെ വിട്ടേക്കുക. 

നേരും നെറിയും വേർതിരിച്ചറിയുവാൻ 
നേരായ വഴികൾ കാട്ടിനീയീശ്വരാ  
പൂമ്പാറ്റപോലെ പറക്കാൻ കൊതിക്കുന്ന 
പാവം പെണ്‍കുട്ട്യോളെ രക്ഷിക്കണേ 

മോരും മുതിരയും തിരിച്ചറിയുന്ന,പോൽ നേരിൻ വഴിയേ നടത്തേണമേ  
ദുഷ്ടരെന്നിനിയുംപറയാതെ ഞങ്ങളെ
ശിഷ്ടരായ്‌ മാറ്റാൻ വരമേകണേ ....

(http://www kathirukaanakilikal.)

Monday, September 23, 2013

അച്ചപ്പ കണക്ക്

                


അച്ചപ്പ കണക്ക്
കൊച്ചച്ചന്‍ വന്നോ, അച്ചപ്പം തന്നോ?
കൊച്ചച്ചന്‍ വന്നു,അച്ചപ്പം തന്നു.
അച്ചപ്പം കൊച്ചച്ചനെത്തറ തന്നു ?
കൊച്ചച്ചന്‍ തന്നപ്പം പത്തെന്നു ചൊല്ലി 
തന്നപ്പം, ഞാനൊന്നു തിന്നെന്നു വെച്ചോ.   
വന്നപ്പം, ഞാനൊന്നു തിന്നോണ്ട് വന്നു.
നിന്നപ്പം, ഞാനൊന്നു തിന്നാതെ തിന്നു.
എനിക്ക് വിശന്നു,ഞാനഞ്ചു തിന്നു.
ബാക്കിയുള്ളതിനി,നീയങ്ങെടുത്തോ 
അമ്പെടീ കള്ളീ,മുഴുവനെടുത്തേ .....
    

Sunday, September 22, 2013

പി.ടി. ചാക്കോ

......................................................
പി.ടി. ചാക്കോ
1957 -1959 കാല ഘട്ടത്തിലെ പ്രതിഭാധനനായ പ്രതിപക്ഷ നേതാവ്. വിമോചനസമരമെന്ന ജനകീയ മുന്നേറ്റത്തിന്റെ അജയ്യനായ സേനാ
നായകൻ (വിമോചനസമരത്തെ തള്ളിപ്പറയുന്നവർ പക്ഷെ ഉപരോധ സമരമെന്ന കാട്ടാളത്തത്തെ ന്യായീകരിക്കും) കോണ്‍ഗ്രസ്,, പി.എസ.പി,ലീഗ് കാരെ
ഒന്നിപ്പിച്ച ഐക്യ മുന്നണിയുടെ ശില്പിയായി.1960-ൽ അധികാരത്തിലേറിയ പട്ടം താണുപിള്ള സർക്കാരിലും, പട്ടം ആന്ധ്ര ഗവർണ്ണരായപ്പോൾ രൂപം കൊണ്ട
 ആർ.ശങ്കർ "മുഖ്യമന്ത്രി"യായുള്ള മന്ത്രിസഭയിൽ ആഭ്യന്തരം, റെവന്യൂ ,നിയമം,തുടങ്ങിയ സുപ്രധാന വകുപ്പുകൾ ഭരിച്ച "മന്ത്രിമുഖ്യൻ",ഇങ്ങനെ പി.ടി. ചാക്കോ എന്ന നേതാവിനെക്കുറിച്ചു എത്ര പറഞ്ഞാലും അധികമാവില്ല. പക്ഷെ, അദ്ദേഹത്തിന്റെ  മകൻ നേതാവിനെപ്പോലെ, ചാക്കോ അവസരവാദിയായിരുന്നില്ല. അവസരങ്ങൾ അദ്ദേഹത്തെ തേടി വരുകയായിരുന്നു.മന്ത്രി സഭ യിൽ നിന്നും  രാജി വച്ച ശേഷം കെ.പി.സി.സി.അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച അദ്ദേഹത്തെ
താൻ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വന്നവർ  പിന്നിൽ നിന്ന് കുത്തി.(ആ കൂട്ടത്തിൽ ചങ്ങനാശ്ശേരിയിലെ അക്കാലത്തെ യുവനേതാക്കളും ഉൾപ്പെടുന്നുണ്ട്.)  അദ്ദേഹത്തെ പരാജയപ്പെടുത്താൻ കൂട്ട് ചേർന്നപ്പോൾ മനം നൊന്തു അദ്ദേഹം തത്കാലത്തേക്ക് രാഷ്ട്രീയം മാറ്റിവച്ചു, ഋണബാധ്യതയേറിയ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക്  വേണ്ടി ക്രിമിനൽ വക്കീലായി.കേസിന്റെ വാദമുഖങ്ങൾ ശരിയായി പഠിക്കാൻ കുറ്റ കൃത്യം നടന്ന സ്ഥലം സന്ദർശിക്കുമ്പോൾ ഹൃദ്രോഗബാധയെത്തുടർന്നു ആ മാന്യദേഹം 1964 ഓഗസ്റ്റ്‌- ൽ ദിവംഗതനായി..



എന്റെ കഥ,നിങ്ങളുടെതും


                                          എന്റെ കഥ,നിങ്ങളുടെതും

ആമുഖം 
ഞാൻ ഈ കുറിക്കുന്നത് എന്റെ ജന്മനാടിനെക്കുറിച്ചും അവിടെയുള്ള നാട്ടുകാരെക്കുറിച്ചുമുള്ള           
എന്റെ ഓർമയിൽ തെളിയുന്ന ശിഥിലചിന്തകളാണ് .അവ തികച്ചും വ്യക്തിനിഷ്ടമായ ഭാവനാ ചിത്രങ്ങളാണ് .എന്നാൽ യാഥാർത്യവുമായി ചിലപ്പോൾ അത് താദാത്മ്യം പ്രാപിക്കുന്നതായി വായനക്കാർക്ക് തോന്നാവുന്നതുമാണ്.അങ്ങിനെ വരുമ്പോൾ അത്  ആരെയെങ്കിലും വേദനിപ്പിക്കുകയോ അലോരസ്സപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ സദയം എന്നോട് ക്ഷമിക്കുവാൻ അപേക്ഷിച്ചുകൊണ്ട്‌ ഒരുപക്ഷെ നിങ്ങളുടെതും കൂടിയാകാവുന്ന എന്റെ ഈ കഥ എല്ലാ ചങ്ങനാശ്ശേരി നിവാസികൾക്കുമായി സമർപ്പിക്കുന്നു .

File:Changanassery Landmarks.JPG



അധ്യായം ഒന്ന് 

ഞാന്‍ ഒരു നാട്ടിന്‍ പുറത്തുനിന്നും വരുന്നവന്‍.. നാട്ടിന്‍ പുറമെന്നാല്‍ മദ്ധ്യ തിരുവിതാംകൂറിലുള്ള ഒരു ചെറിയ പട്ടണം . പക്ഷെ പട്ടണത്തിന്റെ  നാട്യം ഒട്ടുമില്ലാത്ത ഒരു പ്രദേശം.
എന്റെ നാടിന്റെ കിഴക്ക് ഭാഗം ചെറിയ കുന്നിന്‍ പ്രദേശമാണ്.പടിഞ്ഞാറ് പുഞ്ചപ്പാടങ്ങളും തോടുകളും നിറഞ്ഞ കുട്ടനാടന്‍ ഭൂപ്രദേശം.കരിമ്പാറയും വെട്ടുകല്ലും  നിറഞ്ഞ കിഴക്കന്‍ പ്രദേശത്തുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ക്രമേണ മണ്ണിന്റെ  ഘടനയിലും സാരമായ മാറ്റം കാണാവുന്നതാണ്.കട്ടിയുള്ള മണ്ണ്  നിറഞ്ഞ മലമ്പ്രദേശം ക്രമേണ പശിമയുള്ള വളക്കൂറുള്ള  മണ്ണായി മാറുന്നു. വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ചേറു നിറഞ്ഞു, നെല്കൃഷിക്കുമാത്രം യോജിച്ച ഭൂവിഭാഗമായി മാറുന്നു .ഭൂവിജ്ഞാനീയശാസ്ത്രജ്ഞർ "ലാറ്ററൈറ്റ് "എന്നു വിളിക്കുന്ന വെട്ടുകല്ല് അഥവാ ചെങ്കല്ല് ,"ഗ്രാനൈറ്റ്"  എന്ന് പറയുന്ന കരിങ്കൽപാറ നിറഞ്ഞ കുന്നിൻ പുറങ്ങൾ
നിറഞ്ഞ പ്രദേശമാണ് ഇത് ഒരുപക്ഷെ ഖനിജങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന പ്രകൃതി വിഭവവും ഈ കല്ലുകളാണ്..ലിഗ്നൈറ്റ് ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നതും കാണ്ടാമരം എന്ന് ഗ്രാമീണർ പറയുന്ന ഒരുതരം കല്ക്കരി സദൃശമായ വസ്തുവും വളരെ പരിമിതമായ തോതിൽ ഈ പ്രദേശത്തെ പുഞ്ചപ്പാടങ്ങളിൽ നിന്നും ലഭ്യമാണ്.
 എന്റെ  നാട്ടുകാര്‍  ഭൂരിഭാഗവും കൃഷിയും അനുബന്ധ ജോലികളിലും വ്യാപൃതരായവരായിരുന്നു .മരച്ചീനി(കപ്പ), പച്ചക്കറി, വാഴ എന്നിവയാണ് നെല്‍കൃഷിക്ക് പുറമേ പ്രധാന വിളകള്‍. എന്നാല്‍ കിഴക്കന്‍ പ്രദേശത്ത് റബ്ബര്‍,കാപ്പി,കൊക്കോ തുടങ്ങിയ നാണ്യവിളകളും കാണാനുണ്ട്.                                  
എന്റെ നാട്പ്രസിദ്ധമായ  ഒരു വ്യാപാരകേന്ദ്രം കൂടിയാണ് .ചങ്ങനാശ്ശേരി ചന്തയില്‍ ലഭിക്കാത്തതായി ഒന്നുമില്ലായിരുന്നത്രേ. ആന, ആയിരുന്നത്രെ ആദ്യ  വിപണന വസ്തു. കിഴക്കന്‍ മല നിരകളില്‍ നിന്നും കാള വണ്ടികളില്‍ മലഞ്ചരക്കുമായ്  വരുന്ന കച്ചവടക്കാര്‍ മടങ്ങുമ്പോള്‍ കയർ, ഉണക്കമീന്‍ തുടങ്ങിയ വിഭവങ്ങള്‍ കൊണ്ടുപോയിരുന്നു. ബുധനാഴ്ചയും ശനിയാഴ്ചയുമായിരുന്നു ചന്ത  ദിവസ്സങ്ങള്‍. ഈ ദിവസ്സങ്ങളില്‍ കാള വണ്ടികളുടെ കട, കട ശബ്ദം   കേട്ടാണ് ഞാന്‍ രാവിലെ ഉണര്ന്നിരുന്നത്..
എഴിഞ്ഞില്ലം മുതൽ തുരുത്തി വരെ എം.സി.റോഡിന്റെ ഇരുവശത്തുമായിട്ടാണ് കോട്ടയം ജില്ലയിലെ പ്രധാന  താലൂക്കായ ചങ്ങനാശ്ശേരി സ്ഥിതി ചെയ്യുന്നത് .ളായിക്കാട്ടു പാലം ലോപിച്ച് "ളാപ്പാലം" എന്ന് പറയുന്ന ഒരുചെറിയ പാലമാണ് ചങ്ങനാശ്ശേരി മുനിസിപ്പൽ  പട്ടണത്തിന്റെ തെക്കേ അതൃത്തി.വടക്കു ഭാഗത്ത് അതൃത്തി കണ്ണംപേരൂർ ചിറവരെയും കിഴക്ക് കുരിശുംമൂടും പടിഞ്ഞാറ് പാറാൽ / വെട്ടിത്തുരുത്തുമാണ് ,ചങ്ങനാശ്ശേരി പട്ടണത്തിലെ  24 വാർഡുകൾ ഉൾപ്പെടുന്ന മുനിസിപ്പൽ പ്രദേശം .
             
2001 -ലെ സെൻസസ് പ്രകാരം ചങ്ങനാസേരിയുടെ ജനസംഖ്യ 51960 ആണ്.അതിൽ സ്ത്രീപുരുഷ അനുപാതം 52::48 ആണ് .സാക്ഷരതാ നിരക്ക് ഏതാണ്ട് 86% കൂടുതലാണ്.ചങ്ങനാശ്ശേരിയുടെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രവാസികളാണ്.





ജാതി- മത സൗഹാർദ്ദത്തിൽ "ചങ്ങനാശ്ശേരിമാതൃക" പ്രശംസനീയമാണ് .ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായങ്ങൾ യാതൊരു വിധ സമുദായസ്പർദ്ദയും കൂടാതെ ഇവിടെ പരസ്പര വിശ്വാസത്തിലും മൈത്രിയിലും കാലാകാലങ്ങളായി സമാധാനത്തോടെ കഴിഞ്ഞു വരുന്നു.ക്രിസ്തുമസ് ,പുഴവാത് അമ്പലത്തിലെ ചിറപ്പ് മഹോത്സവം, മുസ്ലീം ജനവിഭാഗത്തിന്റെ ചന്ദനക്കുടമഹോത്സവം,എന്നിവ ജനങ്ങൾ ഒന്നായി അണിചേർന്നു ഇവിടെ ഡിസംബർ മാസത്തിൽ ഏതാണ്ട് ഒരേ കാലയളവിൽ തന്നെ കൊണ്ടാടുന്നു.
സെന്റ് മേരീസ് മെട്രോപോളിറ്റൻ കത്തീഡ്രൽ പള്ളി ,പാറേൽ പള്ളി, എന്നിവ ഇവിടുത്തെ പ്രബല ക്രൈസ്തവ വിഭാഗമായ സീറോ മലബാർ കത്തോലിക്കരുടെ പ്രശസ്തമായ ആരാധനാലയങ്ങളാണ് .
പെരുന്ന സുബ്രമണ്യ സ്വാമി ക്ഷേത്രം, വാഴപ്പള്ളി മഹാദേവർ ക്ഷേത്രം,തൃക്കൊടിത്താനം മഹാ വിഷ്ണുക്ഷേത്രം എന്നിവ കീർത്തികേട്ട ഹൈന്ദവക്ഷേത്രങ്ങളും.പുതിയ പള്ളി എന്നർഥത്തിൽ പുതൂർപ്പള്ളി,പഴയപള്ളി എന്നിവ  മുസൽമാന്മാരുടെ പ്രസിദ്ധമായ മസ്ജിദുകളാണ്. .ആനന്ദാശ്രമം ആകട്ടെ പ്രശസ്തമായ ഈഴവസമുദായസ്ഥാപനമാണ്‌..

(തുടരും )

Thursday, September 19, 2013

ലക്ഷ്യസ്ഥാനം

    ലക്ഷ്യസ്ഥാനം 

ചുവപ്പ് വെളിച്ചം പ്രസരിപ്പിച്ചു
 
"വഴിമാറിത്തരുവിൻ വേഗം "  

ദീനമാം മുറവിളിയോടതാ, 

ആംബുലൻസതിവേഗത്തിൽ, 

ചീറിപ്പാഞ്ഞണഞ്ഞീടുന്നു.  

അതുകണ്ട്  പലരും വഴിമാറി,

പക്ഷേ,യൊരുവന്നതിബുദ്ധിമാൻ   

ആംബുലൻസിൻ തൊട്ടുപിന്നാലെ- 

യതിവേഗം തന്നെ ബൈക്കിൽ 

പായുന്നു,പറയുന്നിത്ഥം 

"ബ്ലോക്കില്ലാതെ",വേഗത്തിൽ 

ലക്ഷ്യസ്ഥാനത്തണയുവാൻ  

ഇതു നല്ലോരെളുപ്പവഴി. 

പെട്ടെന്നതിബുദ്ധിമാൻ യാത്രികൻ 

വെട്ടിത്തിരിയുന്നോരാംബുലൻസിൻ 

പിന്നിൽ മുട്ടി, തട്ടിത്താഴെ വീഴുന്നു. 

നാട്ടുകാരോടിയെത്തുന്നു .

ശോണിതത്തിലഭിഷിക്തനാം 

കഷ്ടം!ബൈക്ക് സഞ്ചാരി 

ആംബുലൻസിലേറി തന്നെ 

തൻ ലക്ഷ്യസ്ഥാനത്തതിവേഗം 

എത്തിച്ചേർന്നത്‌ കണ്ടാലും....  .

Tuesday, September 17, 2013

പിള്ളേരോണം


പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ആവണിപ്പിറപ്പിൻ മുന്നെ 
ആർഭാടത്തോടെ നമ്മൾ  
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം. 


ഇരുപത്തേഴുദിനം,നമ്മൾ 
തിരുവോണ നാളിൻ മുൻപേ
കളിയാടി വന്നോരോണം 
പിള്ളേരോണം.... 

കർക്കിടകപ്പേമാരിക്കിളവായി 
ഒരു പത്തുനാൾ  തെളിവുണ്ടേ, 
അപ്പോളാണാഘോഷിപ്പതീ 
 പിള്ളേരോണം.

ശ്രാവണത്തിരുവോണമാ
ഗതമാകും മുന്നേ 
നല്ല നാളതിൻ നാന്ദിയായി 
നമ്മളാചരിച്ചിരുന്നത്രേ 
ഈ പിള്ളേരോണം .

ആർപ്പോ... ഇർറോ, ഇർറോ
എന്നുച്ചത്തിൽ വിളിച്ചവർ 
കുട്ടിക്കൂട്ടമായാമോദിച്ചു 
കഴിഞ്ഞ കാലം.

മലവെള്ളം പൊങ്ങിപൊങ്ങി 
പാടമൊക്കെ കായലായി 
വാഴപ്പിണ്ടി ചങ്ങാടത്തിൽ 
തുഴഞ്ഞ കാലം...

പൂവിളിപ്പാട്ടിന്റെ നല്ല 
ശീലുകൾ മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും 
 മുഴങ്ങും കാലം. 

പിള്ളേരോണമെന്താണതെ   
ന്നത്ഭുതം കൂറി നിൽപ്പൂ 
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി. 

കൂട്ടുകുടുംബരീതി പാടേ 
ശിഥിലമായതിൽ പിന്നെ 
നാട്ടുനടപ്പുകളൊക്കെ 
കീഴ്മേൽ മറിഞ്ഞു .

പൂവേ പൊലി, പൊലിയെ, 
പൊലി എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

ഇങ്ങിനി വരാത്തവണ്ണം 
കൊഴിഞ്ഞു 
പോയാ ദിനങ്ങൾ 
നന്മതൻ നറുമലർ 
വിടരും കാലം! 

Monday, September 16, 2013

ആർപ്പോ....... ഇർറോ ....

Onam Snake Boat Race

ആർപ്പോ.......  ഇർറോ ....

ആർപ്പോ.......  ഇർറോ ....
ആർപ്പോ .... ഇർറോ .
ആർപ്പുവിളികളുയരട്ടെ! 
കൂട്ടുകാരവരെത്തിപ്പോയ്.... 
പാട്ടുകളോണപ്പാട്ടുകൾ,പാടി 
വാഴ്ത്തിടട്ടെ! മാബലിയെ  
നാട്ടിൽ നന്മകളുണരട്ടെ !    

Saturday, September 14, 2013

ഒരു നാടൻ പാട്ട് (പുലികളിപ്പാട്ട് )




മണിക്കുട്ടന്  പണി കിട്ടി, 
പണിക്കൊത്തു പണം കിട്ടി, 
തുണിത്തുമ്പിൽ പണം കെട്ടി ,
പണം നല്കി പണ വാങ്ങി,  
പണ വെട്ടി തിനവിതച്ചു, 
തിന തിന്നാൻ കിളിയെത്തി, 
കിളിയാട്ടാൻ പെണ്ണൊരുത്തി  
കിളി തോല്ക്കും മൊഞ്ചത്തി,  
പെണ്ണിനൊപ്പം അണ്ണനുണ്ടേ ,
അണ്ണനൊരു പൊണ്ണനാണേ 
ഒരു കുപ്പിക്കള്ള് നല്കി  
അവനേ ഞാൻ വശത്താക്കി, 
അവനെന്റെ അളിയനായേ .  
(ഓണക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ 
ചെണ്ടകൊട്ടി എത്തുന്ന കടുവകളിയുടെ
ചുവടുവയ്പ്പിന്നുള്ള ചെണ്ടയുടെ താളം) 




Tuesday, September 10, 2013

കൊയ്ത്തു പാട്ട്


kerala women carrying harvest

കൊയ്ത്തുപാട്ട് 

ചിത്തിരമാതം പിറന്നേ 
ചെമ്പാവിൻ കതിർ വിളഞ്ഞേ  
"മാവേലിക്കരി"പാടങ്ങളും 
കൊയ്യുവാൻ പരുവമായേ....  
ചാത്തനെന്റെ കെട്ട്യോന്റെ     
കാവലാണേയീക്കണ്ടോം .. . 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


കൊയ്ത്തു പാട്ടിന്നീണത്തിൽ 
കൊയ്തു, കൊയ്തു മുന്നേറാൻ...  
കൊയ്ത്തുകാരി പെണ്ണാള് 
കൊയ്ത്തരിവാൾ രാകിടുന്നേ..  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

കതിര് കൊയ്തു,കൊയ്തു കൂട്ടി,
കറ്റകെട്ടി, കളത്തിലേറ്റി , 
മെതിച്ചു കൂട്ടി,പൊലി പിടിച്ചു
കാറ്റിൽ തൂറ്റി, പൊലിയളന്നു
തമ്പുരാന്റെ അറയിലാക്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പതവും വാങ്ങി,പാതിരായ്ക്ക്
കുടിയിലെത്തി,കുത്തിപ്പാറ്റി
കഞ്ഞിവച്ച് വയറു കാഞ്ഞ
ക്ടാങ്ങൾക്കായ് ഏൻ വിളമ്പ്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

വയറു ചൂളം പാടിയപ്പോൾ 
ഉപ്പും ചേർത്തു രണ്ടു വറ്റും,
നാഴിയുരിയകഞ്ഞിവെള്ളോം 
ഞാനുമങ്ങു മോന്തിയല്ലോ...
എന്നിട്ടുമെൻ മാളോരെ.... 
പശിയടങ്ങിത്തീരുണില്ല്യേ ..... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്തതോം ...  

അപ്പോഴ് ദാ,വരണുണ്ട് 
"തമ്പ്രാൻ പടിക്കലീന്നും" 
കിട്ടിയോരാക്കാശിനയ്യോ,
കള്ളുമോന്തി,പാട്ടും പാടി  
ആടിയാടി,നാലുകാലിൽ 
കെട്ട്യോനും കുടിലിലെത്ത്യേ... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പിന്നെയെന്റെ മാളോരേ....
എങ്ങനെ ഞാൻ ചൊല്ലുമതു
പുകില് തന്നെ വൻപുകില്.
പുകില് തന്നെ വൻപുകില്.
തെയ്യ്‌ തരികിട തിന്ത തോം ...  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


Saturday, September 7, 2013

നിത്യസഹായക, നിര്‍മല മേരീ..




The Angel Gabriel appears to Mary



അമ്മ,യമലോത്ഭവ കന്യകയാകും  
നിത്യസഹായക നിര്‍മല മേരീ..  
സന്തതമെന്‍ മന മുകുരം തന്നില്‍
നിന്നുടെ രൂപം പ്രതിബിംബിപ്പൂ
നീല നിലാവൊളി ചിന്നുന്നൂ നിന്‍
നീരജ സമമാം വദനം തന്നില്‍
നീലക്കടല്‍ തന്‍ നീലിമയാലെ,
നീലാംബരീ നീ ശോഭിതയല്ലോ
കാരുണ്യത്തിന്‍ കടലേ, നാഥേ
"കാനായില്‍"' നീ ചെയ്തത് പോലെ 
നിന്‍ പ്രിയ സുതനോടരുളണമിന്നും 
എന്‍ ദുരിതങ്ങളകറ്റാന്‍ തായേ..

Wednesday, September 4, 2013

വിശ്വദീപമേ നീ നയിച്ചിടൂ....




ദീപമേ  നീ നയിച്ചാലും.... 
നീ നയിക്കുക ഞങ്ങളെ 
വിശ്വദീപമേ നീ നയിച്ചിടൂ.... 

വിശ്വ ദീപ പ്രതീകമായ് 
കത്തിയെരിയും,മെഴുതിരീ 
ക്ഷണികമാണെങ്കിലും നിൻ
ജന്മമെത്രയൊ സഫലമാം..   
കുറിയ രൂപമാണെങ്കിലും നീ 
ഇരുളകറ്റിപ്രഭ ചൊരിഞ്ഞിടും 
ഉരുകിടുന്നു മേനിയെങ്കിലും    
കതിരൊളി തൂകി നില്പൂ നീ...  

സ്നേഹിതർക്കായി സ്വന്ത ജീവൻ 
ബലിയണച്ചൊരു നാഥനായ്  
സ്തുതികൾ പാടി നീ നിന്നിടും 
ഒരു മെഴുതിരി തൻ ജന്മമായ് ...
അരിയ ദീപമേ മെഴുതിരീ... 
അഖിലലോക പ്രശസ്ത നീ 
ഭക്തർ തന്നുൾക്കണ്‍ തുറന്നിടാൻ   
ശക്തമായൊരു ജ്വാലയായ് 
കത്തിയുരുകിയെരിഞ്ഞിടൂ ....
ദീപമേ നീ ചൊരിഞ്ഞിടൂ ...
ദീപ്തമാം നിൻ കതിരൊളി..   

ദീപമേ  നീ നയിച്ചാലും 
വിശ്വദീപമേ നീ നയിച്ചിടൂ ..
വിശ്വ ദീപമാകും ക്രിസ്തു കാട്ടും 
പാത തന്നിൽ ഗമിച്ചിടാം....