ധനുമാസരാവിൻ കുളിരുമായെത്തും
നനുത്ത മഞ്ഞിന്റെ തണുപ്പകറ്റീടാൻ
കറുത്ത രാത്രിതൻ കരിമ്പടക്കെട്ടി -
ലൊളിച്ചും പാൽ ചിരിതൂകി തുളുമ്പി
നിൽക്കുന്നോരമ്പിളിമാമനും,
ചുവന്ന കിന്നരി തലപ്പാവും ചൂടി
ചുവന്ന മേലങ്കിയണിഞ്ഞു,മെല്ലെ
വെണ്മഞ്ഞുപോലുള്ള തൻ നരച്ച
താടിയുഴിഞ്ഞു,തോളത്തെ വലിയ
മാറാപ്പിൽ നിറയെ സമ്മാന-
പൊതിയുമായിതാ,മണിമുഴക്കി തൻ
രഥത്തിലേറി,പുഞ്ചിരിക്കുംകുട്ട്യോൾക്ക്
സമ്മാനമേകുന്ന സാന്റാക്ലൌസും
നമുക്കെല്ലാവർക്കും പ്രിയങ്കരരല്ലോ ?
ബെത് ലഹേമിലെ തൊഴുത്തു ഭംഗിയായ്
ചമച്ചു ഞാനെന്റെ വീട്ടിൻ മുറ്റത്തു
ഉണ്ണിയേശു തൻ പിറവിയും കാത്തി-
രിക്കെയെന്റെ മിഴിയിണതന്നിൽ
ഉറക്കം പതിയെ കണ്ണടച്ചെത്തുന്നൊരു
കുറിഞ്ഞിപൂച്ചയായ് വിരുന്നു വന്നല്ലോ?
പുലരും മുൻപേതാനുണർന്നുമെല്ലെയെൻ
"ക്രിസ്മസ് ക്രിബ്ബിന്റെ"യടുത്തു ചെന്നപ്പോൾ
അവിടെ കാണുന്നു വർണ്ണപ്പൊതികൾ
നിറയെ സമ്മാനപ്പൊതിതൻ കൂമ്പാരം
എനിക്ക് കിട്ടിയ സമ്മാനമൊക്കെയും
പകുത്തു നല്കുവാൻ മനസ്സിൽ തോന്നണം
നിറഞ്ഞ സന്തോഷം പകർന്നു ഞാനെന്നും
നിറവേറ്റിടട്ടെയീ ക്രിസ്മസ് സന്ദേശം ...