Tuesday, December 30, 2014

ശാശ്വത ശാന്തി



ഇരുള് മൂടി ഭൂതലം, മനമിടിഞ്ഞ മാനുഷർ
 
ഒരുതരിപ്രകാശരഹിതമാകാശസീമയും
 
എവിടെനോക്കിയാലുമിന്നക്രമങ്ങൾ മാത്രമാം
 
കലുഷിതമീകലാപഭൂവിൽ സത്യമാം പ്രകാശമായ്
 
ഇനിയുമെന്നവതരിക്കും, ദൈവപുത്രാ,രക്ഷകാ
 
അവനുവേണ്ടികാത്തിരിക്കവേണ്ടനിങ്ങൾ, സോദരാ
 
അവനവന്റെ മാനസം  പുൽത്തൊട്ടിലാക്കിയാൽ
 
അവിടെ വന്നവതരിക്കും യേശു "ശാന്തിവചനമായ്"
 
യേശുവിന്റെ വചന ദീപ്തി കാട്ടിടും സരണിയിൽ
 
ശാശ്വതമാം ശാന്തി നേടി വാഴ്ത്തിടാം, സർവേശനെ!

(“These things I have spoken to you, that in Me you may have peace. In the world you will have tribulation; but be of good cheer, I have overcome the world.” John 16:33 )

ജ്ഞാനി


അറിവ് നേടിയാൽ മാത്രമാകില്ല,യീ
ഭുവനം തന്നിൽ ജ്ഞാനിയായിടാൻ!
അറിവു നന്നായ് പ്രയോഗിച്ചീടുവാൻ
അറിവിനും മേലെ നാം വിദ്യതേടണം
വിവേകമെന്യേ പ്രയോഗിച്ചിടായ്കയീ
വിദ്യയെന്നും നാം തിരിച്ചറിയണം!
വിവേകിയായിടാൻ വിജ്ഞാനം നേടണം
അറിവും വിദ്യയും വിവേകവും നല്കും
വിജ്ഞാനം നേടിയോർ ജ്ഞാനിയായിടും
മാനിതരാകുമാവർ മാമുനിമാരെപ്പോൽ !
( The three terms Information ,Knowledge and Wisdom are not identical,although we use them as similar in meaning )

Thursday, December 25, 2014

ചങ്ങനാശ്ശേരിമാഹാത്മ്യം



 
തെക്കിൻകൂറുടയോരുടെ  തലസ്ഥാനനഗരിയായ്
അഷ്ടദിക്പാലകർക്കുമിഷ്ടമായി വിലസിയ
"അഞ്ചുവിളക്കിൻ" നാടെന്ന പേരിൽ കീര്ത്തിതമാം
ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായ ജന്മനാട്   ..

നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ
"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ  തിരുവുള്ളമാ-
യൊരുദയവർമ്മ കല്പ്പിച്ചതിന്നോർമ്മയാലേ
ചങ്ങനാശ്ശേരിയെന്ന നാമം പാരിൽ പ്രകീർത്തിതമായ് .....
 "ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചുളവായി, പിന്നെ  
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .

ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ തന്നെ നല്കി "
വേലുത്തമ്പിദളവായാം ദാനശീല മന്ത്രിവര്യൻ 
സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം
കാലമേറെക്കഴിഞ്ഞിട്ടൊട്ടും കുറഞ്ഞിട്ടില്ലെന്നതുമല്ലാ, 
ആനയുള്ള കാലംവരെയാരുമോർമ്മിച്ചീടുമെന്നേ വരൂ

പുഴവാതു ക്ഷേത്രത്തിത്തിലെചിറപ്പുമഹോത്സവം,
പിന്നെ പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും
ശാന്തിഗീതമാലപിക്കും ക്രിസ്തുമസ് ഗായകരുമൊത്തു 
നാട്‌ നീളെ  മത സൗഹാർദ്ദത്തിൻ ഗീതികൾ പാടും

മദ്ധ്യ കേരളത്തിൻ സാംസ്കാരിക നിലയമായ്  തിളങ്ങീടും
മത സൗഹാർദ്ദതയ്ക്കു വിളനിലമായ് വിലസും
മഹത്തായ ചങ്ങനാശ്ശേരി നാടിൻ പെരുമകളേറിടുമ്പോൾ
വർണ്ണിക്കാനായിരം നാവുള്ളോരനന്തനുമാവുകില്ല ,
പിന്നെ, അനന്തപുരിവാസിയാമീ പെരുന്നക്കാരനാവുമോ?

Wednesday, December 10, 2014

കൃപ ചൊരിയുക,പൂമഴയായ്




കരയരുതിനി,ഞാനതിനൊരു,വരമരുളുക, നാഥാ!
കരകാണാക്കടൽപോലീദുരിതവാരിധിയിൽ
തുളവീണൊരുതോണിയതിലലയുന്നീഞാനും
തുഴപോയീ,തോണിതുഴഞ്ഞെവിടെക്കരയേറും?

അലയാഴിത്തിരമേലെയൊരുനാളിൽ നടന്നോനെ
അവിശ്വാസി,പത്രോസിനെ കടലിൽ താഴാതെ,
അവിടന്നു,ഗലീലയിൽ അത്ഭുതം കാട്ടിയതില്ലേ? 
അതുപോലീ ശരണാർഥിയെ,നീ കൈ നീട്ടി നടത്തൂ...

നീയെന്റെ തുണയായെന്നരികത്തുണ്ടെന്നാകിൽ
ഈശോയേ,നിൻ സ്നേഹമെനിക്കാശ്വാസം നല്കും
ഈ ജീവിതമെന്നാത്മാവിന്നാശാഭരമാക്കാൻ
ഈശോ,നീയെന്നിൽകൃപചൊരിയുക,പൂമഴയായ്

Friday, December 5, 2014

ഇനിയും കൊഴിയാത്ത ഇല


 

ഇലയൊന്നു കൂടിയുതിർന്നാൽ
മതി, എന്റെ  ജീവനൊടുങ്ങും
അത് വരെ ഞാനെന്തു ചെയ്യാൻ
ഇത് പോൽ ചില വരികളെഴുതാം

കഠിനമാം സന്നിപാതജ്വര-
ബാധിതനാണല്ലോ ഞാൻ
എൻ നെഞ്ചിന്നുള്ളിൽ നിറയെ
രോഗാണു നിറഞ്ഞേ പോയ്‌

ഓ. ഹെൻട്രി തന്നുടെ കഥ പോൽ
ഇലയൊന്നു കൊഴിഞ്ഞെന്നാകിൽ
ഇനിയൊന്നു കൂടിയുതിർന്നാൽ
മതി,എന്റെ  ജീവനൊടുങ്ങും

മരണത്തിൻ കാഹളമായി
വീശുന്നൊരു ശീതക്കാറ്റിൽ
പൊഴിയുന്നോരിലകൾ താഴെ
ശവതുല്യം  നിറയുന്നല്ലോ?

ഇലയില്ലാ മരങ്ങളാകെ
പ്രേതംപോൽ വിറകൊള്ളുന്നു
ശ്മശാനമൂകതയെങ്ങും
പ്രശാന്തി കളിയാടുന്നൂ

ഇനി നാളെ പുലരി വിടരും
ഇലയില്ലാമരമതു കാണാൻ
ഇമയൊന്നു  തുറന്നീടുവാൻ
കഴിയാതെ ഞാൻ മരവിക്കും

ഇലയൊന്നു കൂടിയുതിർന്നാൽ
ഇനിയൊന്നും കാണില്ല ഞാൻ
ഈ രാവിലൊരിക്കൽക്കൂടി
മധുരമാം സ്വപ്നവുമായ്
മതിമറന്നുറങ്ങീടട്ടെ, ഞാൻ

നേരം പുലർന്നു കഴിഞ്ഞു
ഭൂപാളം പാടീ കിളികൾ
മന്ദമായ് വീശുന്നനിലൻ
മൊട്ടിട്ടൂ പുതുമുകുളങ്ങൾ

ചിരി തൂകി നിൽപൂ പ്രകൃതി
പ്രകൃതിയോടൊപ്പം കഴിയാൻ
പ്രത്യാശാഭരിതം ഹൃദയം
പതിവു പോൽ മന്ത്രിക്കുന്നൂ
"ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ "
മമ ഹൃദയം മന്ത്രിക്കുന്നു
മെല്ലെ ഞാൻ മിഴികൾ തുറന്നു .
ഇല്ല, കൊഴിഞ്ഞില്ലിന്നും, കൊഴി
യാൻ വിതുമ്പിയൊരിലയും .
ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ ...

Thursday, December 4, 2014

സ്തുതിപാഠകർ

 "പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം."


പ്രാലേയംപുലരിയിൽ വർഷിച്ചീടുന്നതുപോലെ
പ്രശംസാ വചസുകൾ ചൊരിഞ്ഞുനമ്മെയവർ
സന്തുഷ്ടരാക്കാനെന്നും തങ്ങളിൽ മത്സരിക്കും
നമ്മുടെ കണ്‍മുന്നിലായ് നിന്നവർ കീർത്തിച്ചിടും
നമ്മുടെയസാന്നിദ്ധ്യത്തിൽ ഖിന്നതയെന്യേ,നമ്മേ
നിന്ദിക്കുന്നതിലിവർ  പിന്നിലാകയുമില്ല.
ഉള്ളിലൊളിപ്പിച്ചോരു കാളകൂടമാം വിഷം
കള്ളരാമിവരൊട്ടും പുറമേ കാണിക്കാതെ
നല്ലൊരുപാൽപ്പായസപുഞ്ചിരിയേകി 
നമ്മെ, വഞ്ചിക്കാൻ ശ്രമിക്കുമീക്കൂട്ടരെയകറ്റീടൂ....

Wednesday, December 3, 2014

കിടമത്സരം



നാവിന്നധികഭാഷണമെന്നും
ദന്തനിരയ്ക്കു ഹാനികരം!
പല്ലുര ചെയ്തു,"നാവേ നീയിനി
ചൊല്ലരുതധികം വല്ലാതെ" ,
ഇല്ലാച്ചാൽ ഞാൻ കല്ലുകടിച്ചു
പൊടിക്കുന്നതു പോൽ,
ഇല്ലാതാക്കുമതോർത്തീടൂ "..

നാവുര ചെയ്തത്‌ കേട്ടോളൂ
"വേണ്ടാ, വേണ്ടാ, ഞാൻ നിനച്ചാൽ
ഇല്ലാവചനം ചൊല്ലീന്നാൽ...
വല്ലാതാകും, കേൾവിക്കാരവർ
കോപം വർദ്ധിച്ചെന്നാകിൽ
തല്ലിക്കൊഴിച്ചുകളയും നിങ്ങളെ
എന്നെ വാശി പിടിപ്പിക്കായ്ക "
(അവലംബം....................
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.)

വിധേയൻ




ഞാനെന്തു ചെയ്കിലും
അതുപോലെ കാട്ടുന്ന
കേവലമൊരുമൂകാഭിനയ
കലാകാരനെപ്പോലൊരു
ചങ്ങാതിയെന്നോടൊത്തെൻ
ദുഃഖ സന്തോഷങ്ങളിലെന്നും
പങ്കാളിയായായിക്കഴിയുന്നു..

പ്രകാശം നിറഞ്ഞൊരീ
ഭൂമിയിൽ ഞാനെവിടെ -
ക്കെപ്പോയാലും ഏറെ
വിശ്വസ്ഥനാമനുചരനെ-
പ്പോലെന്നോടൊപ്പമവനും
നാൾക്കു നാൾ കഴിയുന്നു.

രാവിലിരുൾ,മൂടിയാലുടനെ
ശുഭരാത്രി ചൊല്ലിപ്പിരിയുന്നു
പിറ്റേന്ന് വീണ്ടും കാണുമ്പോൾ
ശുഭദിനാശംസയോടെത്തുന്നു.
നാളുകളേറെയായെങ്കിലുമിന്നും
വേർപിരിയാ,ചങ്ങാതിയാണവൻ
എന്റെ നിഴലുപോലെന്നോടെന്നും
വിശ്വസ്തവിധേയനാമെന്റെചങ്ങാതി

Monday, December 1, 2014

ശാന്തി മന്ത്രം




"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
 

മഞ്ഞിന്റെ മേലാപ്പിൻ മേലേ തെളിഞ്ഞൂ
സുന്ദരമായൊരു താരകം വാനിൽ
ഉന്നതമായൊരു ദേവാവതാരം
മന്നിൽ ഭവിച്ചതു ഘോഷിതമായി....
 

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
ഏവമൊരാലാപം വാനിൽ മുഴങ്ങീ...
കൂരിരുളാകെയൊഴിഞ്ഞിതു ഭൂവിൽ!
 

കിഴക്കൊരു നക്ഷത്രം വാനിലുദിച്ചു
പിന്തുടർന്നെത്തി ശ്രേഷ്ഠ രാജാക്കൾ
മൂർഖനാം ഹേരോദിൻ വാക്കു മറന്നു
പൂജ്യരാജാക്കൾ പുൽക്കൂട്ടിലെത്തി ,
പൊന്ന്, മീറ, കുന്തുരുക്കവുമൊപ്പം
തങ്ങൾ തന്മാനസം കാഴ്ചയായ് നല്കി
 

ലോകൈക രക്ഷകാ ശ്രീയേശുനാഥാ
ഞങ്ങളും കാഴ്ച്ചയായർപ്പിച്ചിടുന്നു
സന്തോഷ- ദുഖഭരിതമാം ഞങ്ങടെ
നിർമലമായൊരു മാനസം നാഥാ..

Monday, November 24, 2014

ഞവര നെല്ലും നാട്ടു വൈദ്യവും



ഞവര നെല്ലും  നാട്ടു വൈദ്യവും

ഞവര നട്ടാല്‍ തുവര  മുളയ്ക്കുമോ ?

 എന്ന പഴഞ്ചൊല്ലിൽ പറയുന്ന ഞവര എന്താണെന്ന് അറിയാമോ ?

എന്താണീ ഞവര

"അതൊരു കടൽ മീനല്ലേ? "എന്നൊരാൾ ചോദിക്കുന്നു.

അല്ലേ ,അല്ല അതൊരു നെല്ലിനമാണ് എന്ന് മറ്റൊരാൾ തറപ്പിച്ചു പറയുന്നു

അതൊരു കാര്ഷികോപകരണമാണല്ലോ  എന്ന് ഇനി ഒരുവനും സംശയം

ആകെ അങ്കലാപ്പായല്ലോ ?

ഏതായാലും സംശയ നിവൃത്തി വരുത്തിയിട്ട് തന്നെ കാര്യം.

ഇക്കാര്യത്തിൽ  എതോരന്വേഷണ കുതുകിക്കും കിട്ടുന്ന ഉത്തരം ഏതാണ്ട് താഴെ കൊടുത്തിരിക്കുന്നത് പോലെയാണ്

ഞവര

ഒരു ഔഷധസസ്യം

ഒരു നെല്ലിനം

ഒരു കടല്‍മത്സ്യം

ഒരു കൃഷിയായുധം, (ഊര്‍ച്ചപ്പലക)

 ഞവര എന്ന നെല്ലിനത്തെക്കുറിച്ചു നമുക്ക് അധികമൊന്നും അറിവുണ്ടാകില്ല.  നാണ്യ വിളകൾക്കുള്ള പ്രാമുഖ്യം  കൊണ്ട് നെല്കൃഷി പോലും പാടെ കുറഞ്ഞു വരുന്ന ഈ കാലത്ത് നെല്കൃഷിയിലേർപ്പെടുന്നവരിൽ എല്ലാവരും തന്നെ അത്യുല്പാദന ശേഷിയുള്ള നെൽവിത്തിനങ്ങളുടെ പിന്നലെയാണല്ലോ ?

മനുഷ്യൻ, കൃഷി  ജീവനോപാധിയായി സ്വീകരിച്ച ചരി­ത്രാ­തീത കാലംതൊട്ട്   ഭക്ഷ്യധാന്യമായി കൃഷി ചെയ്തു തുടങ്ങിയ ഒരു വിളയാണ് നെല്ല്‌.

ഇന്ന്‌ ലോകജനതയുടെ ഏറിയ പങ്കും പ്രധാന ഭഷ്യധാന്യ­മാ­യി നെല്ലരിയും  തജ്ജന്യ . ഭഷ്യവസ്തുക്കളും ഉപയോഗിക്കുന്നു.

ലക്ഷോപലക്ഷം ജനതതിയുടെ ജീവൻ നില­നിർത്തുന്നു എന്നത്‌ മാത്ര­മല്ല നെല്ലിന്   നമ്മുടെ  സാംസ്കാ­രിക പൈതൃ­കവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

ലോക­ത്തെ­മ്പാടും വിള­യുന്ന നെല്ലിന്റെ അഞ്ചിൽ നാലും ഉത്പാ­ദി­പ്പി­ക്കുന്നത്‌ ചെറു­കിട കർഷ­ക­രാ­ണ്‌. അത്‌ പ്രാദേ­ശി­ക­മാ­യി­ത്തന്നെ ഉപ­യോ­ഗി­ക്ക­പ്പെടു­കയും ചെയ്യു­ന്നു. ഏഷ്യ­യി­ലേയും ആഫ്രി­ക്ക­യി­ലേയും ബഹുഭൂരിഭാഗം ജനതതിയുടെ, അവരുടെ  കുടും­ബ­ങ്ങ­ളുടെ ജീവനോപാധിയാണ് നെൽകൃഷി.

ഭാരതത്തിൽ, വിശിഷ്യ കേരളത്തിൽ ,നെല്ല്  വ്യാപകമായ തോതിൽ കൃഷി ചെയ്തിരുന്നു. നമ്മുടെ പ്രധാന ഭക്ഷണം നെല്ലരിയും  അനുബന്ധ ഭക്ഷ്യ പദാർത്ഥങ്ങളും ആണല്ലോ?

നമുക്ക് ഇനി ഈ ഞവര എന്ന നെല്ലിനത്തെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കാം.

നാം പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വന്നിരുന്നതും   ഔഷധഗുണമുള്ളതുമായ കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിനമാണ്‌ ഞവര ( നവര ) നെല്ല്

ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന തനതു നെൽകൃഷിയാണ് ഞവരക്കൃഷി 

ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് ഔഷധഗുണമുള്ളതായതിനാലാണ് അത് ഇപ്പോഴും പരമ്പരാഗത രീതിയിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നത്

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം, ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നിങ്ങനെ പ്രാദേശികമായ വ്യത്യാസങ്ങളോടെ പല പേരുകളിലും അറിയപ്പെടുന്നു.

ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ട സ്ഥാനമാണ് നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു.

ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ എല്ലാ ന്യൂനതകള്‍ക്കും ഉത്തമ  പ്രതിവിധിയാണിതുപയോഗിച്ചുള്ള ചികില്‍സ

 പഞ്ചകര്‍മ്മ ചികില്‍സയില്‍ ഞവരക്കിഴിക്കും ഉഴിച്ചിലിനും ഏറെ പ്രാധാന്യമുണ്ട്. വമനം, വിരേചനം, നസ്യം, സ്നേഹവസ്തി, കഷായ വസ്തി എന്നീ അഞ്ചുകാര്യങ്ങള്‍ ചേരുന്നതാണ് സുഖ ചികിത്സ അഥവാ പഞ്ചകര്‍മ്മ ചികിത്സ.
സുഖചികിത്സയില്‍ ഓരോ ആഴ്ചയും യഥാക്രമം അഭ്യംഗം, ഉഴിച്ചില്‍, ഞവരക്കിഴി എന്നിവയാണ് നല്കുന്നത്.
പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് ഞവരക്കിഴിക്ക് ഉപയോഗിക്കുന്നത്.


ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ മെന്ന ചികിത്സാ രീതിയും വളരെ ഫലപ്രദമാണത്രേ! , ശരീര സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍കടച്ചിൽ, ശോഷിപ്പ്  എന്നിവക്കും ഈ ലേപനം ഗുണകരമാണ്.

 പല രോഗങ്ങളും മാറ്റാന്‍ ഞവര  നെല്ലരി ഉപയോഗിക്കുന്നു

നേരത്തെ സൂചിപ്പിച്ചതു പോലെ വാതത്തിന് നവരക്കിഴിയാണ് കൈകൊണ്ട ആയുർവേദ ഔഷധ ചികിത്സ.
 കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. .

നവരക്കിഴിയുഴിച്ചിൽ  
"കിഴിയിൽ പിഴച്ചാൽ കുഴിയിൽ" എന്ന പഴമൊഴി സൂചിപ്പിക്കുന്നത് പോലെ വളരെ ശ്രദ്ധയോടെ രോഗിയും വൈദ്യനും അനുഷ്ടിക്കേണ്ട ഒരു ചികിത്സാ വിധിയാണ് നവരക്കിഴിയുഴിച്ചിൽ.
നവര അരി നന്നായി വേവിച്ചു തുണികൊണ്ടുള്ള കിഴിയിലാക്കി, വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു.

പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളായ  നവര, ഗോതമ്പ്, തിന , ചോളം  എന്നിവ ചേര്‍ക്കുന്നുണ്ട്

നാട്ടുവൈദ്യത്തില്‍ പ്രായഭേദമെന്യേ ആർക്കും ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും നേന്ത്ര വാഴക്കയുടെ പൊടിയും ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമായ ഭക്ഷണമാണ് .

ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്.

ഞവരയരിച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.

ബീജവര്‍ധനക്കും ഞവരച്ചോറ്. ഉത്തമമെന്ന് കരുതപ്പെടുന്നു.

കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും.

പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്.

കറുത്തതും സ്വർണ നിറത്തിലുള്ളതുമായ രണ്ടിനം ഞവര നെല്ല്‌ ഉണ്ട്‌. -

മൂപ്പ് കുറഞ്ഞ ഇള വിത്തുകളിൽപ്പെടുന്ന നവര നെല്ല്  90 ദിവസം കൊണ്ട് വിളഞ്ഞു കൊയ്യാൻ പാകമാകും.അതിനാൽ പണ്ട് പാട ശേഖരങ്ങളിൽ മൂപ്പ് കൂടിയ വിത്തിനങ്ങൾ വിതയ്ക്കുന്നതിനു മുന്പായി കളമായി തയ്യാറാക്കേണ്ട പാടശേഖരത്തിന്റെ ഉയര്ന്ന ഭാഗങ്ങളിൽ ഞവര വിത്താണ് വിതച്ചിരുന്നത്.

ഞവര നെല്ല്, പാലക്കാടന്‍ മട്ട തുടങ്ങിയവക്കെല്ലാം നമുക്ക്  ഭൗമ സൂചിക പദവി ലഭിച്ചവയാണ്.എങ്കിലും നമ്മുടെ ഞവര നെല്ലും മലബാര്‍ കുരുമുളകും തദ്ദേശീയ "ലേബലോടെ " ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു .
എന്നാൽ അതിനിടയ്ക്ക് ഞവര അരിയുടെ പേറ്റന്റ് നേടാനായി പല പ്രബല കുത്തക സംഘങ്ങളും ചില രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ പറ്റി ധാരാളം മാദ്ധ്യമ/ചർച്ചകൾ ഇതിനകം ജനശ്രദ്ധയാകര്ഷിച്ചിട്ടുള്ള കാര്യം ഓര്‍മ്മയില്ലേ?
നമ്മുടെ പൈതൃക സമ്പത്തുകൾ പലതും അന്യരാജ്യക്കാർ അവരുടേതാക്കി മാറ്റി ആഘോഷിക്കുമ്പോളാണല്ലോ നാം അവയെക്കുറിച്ച് ബോധവാന്മാരാകുക .

Tuesday, November 18, 2014

ഒരുമ



കുളിരലയുയരുമൊരു
കുളമതിലലയുന്നൊരു
കുറുമ്പനുറുമ്പു,മുറുമ്പിനു
രക്ഷകനായൊരു പ്രാവും
പ്രാവ് കൊത്തിയടർത്തി-
യോരിലയതിലഭയം തേടി
പ്രാണൻ നേടിയോരുറുമ്പും
ചേർന്നാലനുകമ്പയുടെ,
ഒരുമയുടെ,നിരുപമാ
മൊരുകഥയായ്,കഥയു-
ള്ളൊരുസത് കഥയായ്..

സത്യം! ശിവം

ധർമാർത്ഥ,കാമ മോക്ഷമിത്യാദി
 

സർവഗുണങ്ങൾക്കുമതീതനായവൻ
 

സത്വ, രജസ്,തമസെന്നുദ്ഘോഷിതം
 

ത്രിവർഗ്ഗഗുണകാര്യകാരകനായവൻ
 

സൃഷ്ടി,സ്ഥിതി,സംഹാരമിത്യാദികൾ
 

ഒട്ടുമേയേശിടാത്ത സ്വയംഭുവാം -
 

നിത്യചൈതന്യപ്രകൃതി -പൌരുഷ സംയോഗ
 

ശക്തിയാം ശിവം ശങ്കരം സ്തുതിയർപ്പിതം

കാവ്യദേവതയോട്

മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തി-
ലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ് തെളിഞ്ഞതില്ല,
പൌർണ്ണമി
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ
താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ
താരകം?
കടുത്ത ശോക ഭാവമാർന്ന , കാർമേഘപാളി-
പോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്ന ഭാവ-
മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൊൻ  പൌർണ്ണമി
പ്രകാശമായ്
വിടർത്തിനൽകെനിക്കു നീ നിൻ മന്ദഹാസ
മലരുകൾ
വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,കാവ്യ
ദേവതേ!
അരുണകിരണബിന്ദുവാം തവ മന്ദഹാസ
മലരുകൾ
കൊരുത്തു ചേർത്തൊരുക്കിയൊരീ മാല നിൻ
കഴുത്തിൽ
ചാർത്തിടാനനുവദിച്ചനുഗ്രഹിക്ക!
ദേവി,നീ....

Monday, November 10, 2014

പള്ളത്തി















പള്ളത്ത്യെക്കാണുമ്പോൾ
വെള്ളത്തിൽച്ചാടുന്ന 
കുള്ളത്തിപ്പെണ്ണിനെ
കണ്ടോരുണ്ടോ ?
എന്ന നാടൻ വായ്ത്താരിപ്പാട്ടിലെ പള്ളത്തിയുടെ ചില വിശേഷങ്ങൾ ഞാൻ ഇന്ന് ഇവിടെ കുറിക്കട്ടെ
കേരളത്തിലെ ജലാശയങ്ങളിൽ കണ്ടു വരുന്നതും  നമ്മുടെ വിശ്വ പ്രസിദ്ധമായ  (Etroplus suratensis )എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീനോട് ഏറെക്കുറെ രൂപ സാദൃശ്യവുമുള്ള (പരമാവധി വലുപ്പം 6 സെ.മീ )ഒരു ചെറു മത്സ്യമാണ് പള്ളത്തി (Orange_chromide)  മഞ്ഞ പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടു തരം പള്ളത്തികൾ കേരളത്തിൽ കണ്ടുവരുന്നു.സാധാരണക്കാരുടെ കരിമീൻ എന്ന് ഇവയെ വിശേഷിപ്പിക്കാം വറുത്തു ഉപയോഗിച്ചാൽ  വളരെ രുചികരമാണ് ഈ മീനും

Etroplus maculatus. എന്ന് ശാസ്ത്ര നാമമുള്ള ഈ ഉൾനാടൻശുദ്ധ ജല മത്സ്യം അവയുടെ നിലനിൽപ്പിനെതിരായുള്ള പ്രതികൂല സാഹചര്യങ്ങളോടു  വംശവർദ്ധനവിനുള്ള പ്രത്യേക സിദ്ധിയിലൂടെ അതിജീവിച്ചു അന്യം നിന്നു പോകാതെ അതിജീവിച്ചു മുന്നേറുന്നു.

ആയുർവേദ ചികിത്സയിൽ പഥ്യം പറയുമ്പോൾ പൊതുവേ മത്സ്യം വർജ്യമെന്നു പറയുമ്പോഴും വേണമെങ്കിൽ പള്ളത്തി, കൊഴുവ തുടങ്ങിയവ ഉപയോഗിക്കാമെന്ന് പറയാറുള്ളത് അവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവുള്ളത് കൊണ്ടാവാം
ധാരാളം ലഭിക്കുമ്പോൾ ഇവ ഉണക്കമീനായി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ മത്സ്യമാണ്.
ജീവനുള്ള പള്ളത്തികളെ കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ കൂടിൽ ഇടുമ്പോൾ അവ കിടന്നു പിടയ്ക്കുമ്പോൾ ഒരുതരം ശബ്ദം ( chaattering noise ) കേൾക്കാം പണ്ടു മുത്തശിമാർ കൊച്ചു കുട്ടികൾ കലപിലയെന്നു സംസാരിക്കുമ്പോൾ പറയാറുള്ളത് "കുത്തോംപാളയിൽ പള്ളത്തിയെ ഇട്ടതു പോലെ ശബ്ദമുണ്ടാക്കാതിരിക്കിനെടാ പിള്ളേരെ" എന്നായിരുന്നു.

Friday, October 17, 2014

കടക്കെണി

കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം
പടുത്തുയർത്തണം പെരുത്ത മാളിക,
അടുത്ത വീട്ടിലെ പുതിയ കാറിലും
എടുപ്പും ചന്തവും വിലയും കൂടണം
ഇടയ്ക്കിടെ പലവകയായ് പാർട്ടികൾ
നടത്തണം,മദ്യം വിലയും വീര്യവും
കൊടുത്തു നേടണം സുഹൃത്ബന്ധങ്ങളും..
കൊടുത്തു നേടണം പണം വിത്യ്ക്കണം
മടിയാതെ വൻ ലാഭക്കൊയ്തു കിട്ടീടും
ഓഹരിച്ചന്ത,പിന്നെ, ഊഹക്കച്ചോടം
ഓഹരികളേറി , ഋണബാദ്ധ്യതയായ്
ഓഹരി കാളക്കൂറ്റനായില്ല,.കരടികളായി
കടിച്ചു കീറിയോ?വരിഞ്ഞു കെട്ടിയോ
കൊടും വിഷമുള്ള ചിലന്തിയേപ്പോലെ?
കടക്കെണിയിൽപ്പെട്ടുഴറി ജീവിതം
കടങ്ങൾ വീട്ടുവാൻ വഴികൾ കാണാതെ
കൊടിയ പലിശ,തൻ കടത്തിലാശ്രയം
കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ,
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം..
അടിച്ചു പൊളിച്ചാസ്വദിക്കുക ഹാ..
തിടുക്കമാർന്നൊരീ ഹ്രസ്വജീവിതം!
കടം കൊടുത്തവർ പൊറുതി മുട്ടിച്ചു
നടുക്കമാർന്നുള്ള പൊറുതി ദുഷ്കരം!
മാനഹാനിയാൽ ,കുടുംബം ശിഥിലമായ്
മനസമാധാനം കിട്ടാക്കനിയായോ ?
വന്നതില്ലവർ , സുഹൃത് വൃന്ദമെല്ലാം
വഴി മറന്നുവോ, വഴി മാറിപ്പോയോ ?
വിടുതൽ നേടുവാൻ വഴിയതൊന്നല്ലോ
കുടുംബമായങ്ങോരാത്മഹത്യതാൻ!
നിരന്നു വാർത്തകൾ, സചിത്ര ലേഖനം
നിറം പിടിപ്പിച്ചകഥകളേറെയും....

Monday, August 18, 2014

ജോണ്സണ്‍ മാഷ്‌ : ആർദ്ര രാഗങ്ങളുടെ തമ്പുരാൻ




ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ ആ താരക"ത്തെ മലയാളികൾ ഒരിക്കലും കൈവെടിയാനാവില്ല  സംഗീത പ്രണയാർദ്രരായ നമ്മുടെ കരളുകളിൽ വിരിഞ്ഞ "കണ്ണീർപ്പൂവായി","കുന്നിമണിചെപ്പിൽ" നമ്മുടെ സ്വകാര്യ നിധിയായി നാം സൂക്ഷിക്കുന്ന, "കറുത്തരാവിന്റെ കന്നി നിലാവു"പോലെയുള്ള ആ സംഗീത പ്രതിഭ, ഒരു "രാജ ഹംസത്തെപ്പോലെ "സ്വർണ്ണമുകിലുകൾക്കുള്ളിൽ അഭയം തേടി പറന്നകന്നിട്ട്, ഇത് മൂന്നാം വർഷം.
ഗിത്താറിന്റെ തന്ത്രികളിൽ ആ മാന്ത്രിക സ്പർശ മേല്ക്കുമ്പോൾ സംഗീത മലരുകൾ വിവിധ രാഗങ്ങളിൽ താനേ പൂവിടുന്ന മോഹങ്ങളായി നമ്മുടെ മനസിലും വിടരുകയും ഒപ്പം അദ്ദേഹമിന്നു നമ്മോടൊത്തില്ലല്ലോ എന്ന ദു:ഖത്തിൽ മൂകമായി കൊഴിഞ്ഞു പോവുകയും ചെയ്യും
പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോണ്സണ്‍ മാഷ്‌ അദ്വിതീയനാണ്. "ആരവ"ത്തോടെ തുടങ്ങിയ ആ സപര്യ ഒരു "മായാ മയൂര"ത്തെപ്പോലെ മലയാള സിനിമാവേദിയിൽ പീലി വിടർത്തിയാടി.
മലയാള ചലച്ചിത്ര സംഗീതത്തിനു മറക്കാനാവാത്ത രാഗാർദ്രസുരഭില ഗാനങ്ങൾ ഒരുക്കിയ ആ ഗന്ധർവരാജകുമാരന് നമ്മോടു ചോദിക്കാനുള്ളത് ഇങ്ങനെയായിരിക്കാം എന്റെ മണ്‍വീണയിൽ ശ്രുതിമീട്ടി,മന്ദാരച്ചെപ്പും മാണിക്യക്കല്ലും ഒക്കെ ഞാൻ നിങ്ങൾക്ക് നല്കിയിട്ടും "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ"?

 https://www.youtube.com/watch?v=4z4QvQx-74c



Friday, August 15, 2014

ചിങ്ങപ്പുലരിയിൽ





ചിങ്ങപ്പുലരി
ചിരി തൂകി...
മണ്ണിൽ സ്വപ്നം
പൂ ചൂടി..


മാനത്തമ്പിളി
പാൽ തൂവി...
പനിനീർ തൂവി
ചാറ്റൽ മഴ...


മഴയും വെയിലും
കളിയാടീ ...
പുളകം കൊണ്ടൂ
പൂത്തുമ്പി ....



ഓണം വന്നെ
ന്നറിയിക്കാൻ  
  ഓലേഞ്ഞാലി
 ഊഞ്ഞാലിൽ...


ഓലത്തുമ്പിൽ
കിളിമകൾ തൻ
ഊഞ്ഞാലാട്ടം
ബഹു കേമം..

മനസ്സിൻ മണി 
മുറ്റത്തായ്
നിൽക്കും 

ചക്കരമാവതു
പൂത്തല്ലോ ...


മാവിൻകൊമ്പ
ത്തൂഞ്ഞാല്..
ഓർമകളേകിയ 
പൊൻ നൂലാൽ
കാലം തീർത്തോ
രൂഞ്ഞാല്.......



ഓലെഞ്ഞാലി
ക്കിളിയെപ്പോൽ,
ഊഞ്ഞാലാടു- 
ന്നെന്മനസ്സും. 


ആയത്തിലതി-
വേഗത്തിൽ,
മാങ്കനി തേടി
പ്പോകുന്നൂ.. .


കൈതവമില്ലാ
ബാല്യത്തിൻ
മധുരിമതേടി-
യലയുന്നൂ.... 


Friday, August 8, 2014

നെഹ്റുട്രോഫി വള്ളം കളി





ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം
നിറയട്ടെ പാരിലെങ്ങും കേരളപ്പെരുമയുടെ
നിറമോലും വർണ്ണചിത്ര കൊടിക്കൂറകൾ
കേരളത്തനിമയാർന്ന ചുണ്ടൻ വള്ളം കളിയുടെ
കേളികെട്ടുയരുന്നൂ നെഹ്റുട്രോഫി മത്സരമായീ....
പുന്നമടക്കായലിന്റെ പുളകമായ് ചീറി വരും
പന്നഗ സമാനരായ ചുണ്ടൻ വള്ളങ്ങൾ
പിന്നെ ചെറു വള്ളങ്ങളാം ഓടിയും ചുരുളനും
മിന്നൽപ്പിണർ പോലെ പായും ഇരുട്ടുകുത്തീം
കാരിച്ചാലും തായങ്കരി, പുളിങ്കുന്നീ ചുണ്ടനോപ്പം
കരിനാഗങ്ങളെപ്പോൽ കരുവാറ്റ,ചമ്പക്കുളവുമുണ്ടേ ...
ശ്രീഗണേശൻ,മഹാദേവൻ, ദേവസ്സ്, വള്ളത്തിനൊപ്പം
ശ്രീയെഴുന്ന സെന്റ്‌ ജോർജ്ജും പയസുമുണ്ടേ ....
പേരുകേട്ട പതിനാറു ചുണ്ടൻ വള്ളം നിരക്കുമ്പോൾ
പോരൂ വള്ളം കളിപ്പോരു പൊടി പൊടിക്കും...
ആരു തന്നെ ജയിച്ചാലും തോറ്റാലും സാരമില്ല
ആരവങ്ങൾ ആർപ്പോ വിളിച്ചറുമാദിക്കാം
നമുക്കാഹ്ലാദിക്കാം......
ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം

Thursday, July 17, 2014

ഒരു തുള്ളി കണ്ണ്നീർ


ഗാസയുമിറാക്കും പിന്നെ
കാശ്മീർ താഴ്വരകളും
അഫ്ഗാനിസ്ഥാനും
താലിബാൻ ഭീകരരും
ശ്രീലങ്കൻ കരയിലെ
വംശോന്മൂലനങ്ങളും
ലോകമെമ്പാടുമുള്ള
ഭീകരാക്രമങ്ങളും
മനുഷ്യൻ, സഹജരെ
മതത്തിൻ പേരിൽ
പിന്നെ, തൊലിയുടെ,
പേറും കൊടിതൻ
നിറത്തിൻ പേരിൽ
നിരന്തരമീഭൂവിൽ
നിരവധിയാളുകൾ
ശിശുക്കൾ,നിർദോഷികൾ,
നിഷ്കാസിതരായീടുന്നു ..
കരയാൻ നമുക്കിനിയൊരു
തുള്ളികണ്ണീരുമില്ലെന്നായി..

Wednesday, July 16, 2014

തിരുവാതിര ഞാറ്റുവേല


തിരി മുറിയാതെ പെയ്യും
തിരുവാതിര ഞാറ്റു വേല

തിരു തകൃതിയായ് തൊടിയിൽ
കൃഷിപ്പണികളുമായ് കർഷകർ
 

ഞാറ്റുവേലക്കിളിപ്പെണ്ണ്
ഊറ്റ മോടെ പാടുന്നു
 

മലയാളിപ്പെണ്‍കൊടി തൻ
മനമാകെ തളിർക്കുന്നോ

കുരുമുളകിൻ വള്ളികളിൽ
തിരികൾ നാമ്പിടുന്നത് പോൽ!


ചില കർക്കിടമാസ ചിന്തകൾ



കർക്കിടകത്തിൻ
കാർക്കശ്യത്തിൽ  
നേർക്ക്‌ നേരർക്കനും
മഴയും പൊരുതുന്നു.

മഴ പെയ്തൊഴിയാൻ
കാത്തിരിക്കാതെ സൂര്യൻ
തല കാണിക്കുന്നുടൻ തന്നെ 
മടങ്ങി,മറയുന്നു
ഒളിച്ചുകളിക്കുന്നു .
വെളിച്ചം മറയുന്നു..

ഇരുട്ടിൻ പുതപ്പുമായ്
കറുത്ത ദിനങ്ങളിൽ
ചേട്ടകൾ തക്കം നോക്കി
കാത്തു പാത്തിരിക്കുന്നു.

രോഗങ്ങളൊഴിവാക്കാൻ
മരുന്നു കഞ്ഞി, പിന്നെയെണ്ണ-
ത്തോണിയിൽ കിടന്നുള്ള
ചികിത്സയേറെ പഥ്യം .

കള്ളക്കർക്കിടകത്തിൽ
കാലനുമെത്തുമെന്ന  
ഭീതിയിലുഴലുന്നു
ഭക്തി മാർഗ്ഗം തേടുന്നു

കന്മഷമെല്ലാം നീക്കി
നന്മകൾ വരുത്തുവാൻ
"ശ്രീപോതിയെ"ത്തന്നെ 
ശരണം ഗമിക്കുന്നൂ..

കർക്കിടമിരുണ്ടാലും
കരളിൽ സ്വപ്നം പൂക്കും  
കതിരൊളിയുമായ്‌, പൊന്നിൻ
ചിങ്ങമെത്തീടുമല്ലോ ?

Monday, July 14, 2014

ചേലനാഗങ്ങൾ



ആതിരനാളിലന്നായർകുലത്തിലെ
ആയപ്പെണ്‍കൊടിമാരൊത്തു ചേർന്ന്
ആയർകുലത്തിലെ ആരോമലാം പയ്യൻ
ആമ്പാടിക്കണ്ണന്റെ ലീലാവിലാസങ്ങൾ ..
തങ്ങളിൽ,തങ്ങളിൽ ചൊല്ലിക്കലഹിച്ചു
തഞ്ചത്തിൽ യമുന തൻ തീരം പൂകി..

ആടകളൊന്നൊന്നായ്, ജലകേളി-
യാടാനുരിഞ്ഞെറിഞ്ഞന്നവർ
യമുനാ നദിയിലിറങ്ങി നിന്നു.
തങ്ങളിൽ തങ്ങളിൽ വെള്ളം തെറിപ്പിച്ചും
മുങ്ങാംകുഴിയിട്ടും മുങ്ങിയും പൊങ്ങിയും
കാലിൽ പിടിച്ചു കളിച്ചുന്മാദമോടെ, പല
കേളികളാടിത്തിമിർക്കുന്നതിന്നിടെ,
കേട്ടല്ലോ മധുരമാം ഗാനത്തിന്നീണങ്ങൾ
കാലികളൊന്നായ് തലപൊക്കി ശ്രവിച്ചീടും
കാതുകൾക്കിമ്പമാം മധുര ഗാനം.

ഗോപസ്ത്രീവൃന്ദമാ, മധുരഗാനം കേട്ട്
മോഹനാംഗികളായ് നിർലജ്ജം നിൽക്കെ
ഓടക്കുഴൽ കേട്ടുടയാടകളൊക്കെയും
ഓടിയങ്ങെത്തുന്നു നാഗങ്ങളെപ്പോൽ
മാകുടിയൂതുന്ന പാമ്പാട്ടി തൻ ചേലിൽ
മായക്കണ്ണന്റെ കോലക്കുഴൽ വിളികേട്ട്
ചേല നാഗങ്ങൾ ഒന്നൊന്നായ് വന്നിട്ട്
ചാലെ,ഫണം വിരിച്ചാടിത്തുടങ്ങിയോ ?.

Wednesday, June 18, 2014

ചങ്ങമ്പുഴ






ലളിതപദമിളിതമാം ശീലുകൾ പാടി 
ഒരു നവ യുഗ ഗാന ഗന്ധർവനായ് 
ഓടക്കുഴലൂതി വന്നോരാട്ടിടയനെ 
ഓമനപ്പുത്രനായ്നെഞ്ചേറ്റി മലയാളം

1948 ജൂണ്‍ 17 നു ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളികളോട് വിട പറഞ്ഞ ദുരന്ത ദിനം 



ആട്ടിടയന്റെ വേണുനാദവുമായി മലയാള സാഹിത്യത്തിൽ സംഗീത സാന്ദ്രമായ ഒരു കാവ്യ ശാഖക്ക് രൂപം കൊടുക്കുകയും കാൽപനിക പ്രസ്ഥാനത്തിന്റെ രോമാഞ്ചമായി മാറിയ, സാധാരണക്കാരായ വായനക്കാർ നിരന്തരം പാടിപാടി ഹൃദിസ്ഥമാക്കിയ ജനകീയ കാവ്യങ്ങളുടെ രചയിതാവുമായ ഗാന ഗന്ധർവന് ആദരാഞ്ജലികൾ!

Thursday, May 22, 2014

വെള്ളിമേഘങ്ങളോട്




വെള്ളിമേഘങ്ങളേ.വെള്ളിമേഘങ്ങളേ,...,
വിണ്ണിലെ ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളേ...
നിങ്ങളെ നോക്കിയെൻ ജാലക വാതിലിൽ
നിൽപ്പൂ ഞാനെന്നും നിറകൌതുകത്തോടെ.

നീലവാനിൻ നെറുകയിലേറിയരിയൊരു
മേഘമായലയാൻ മോഹമേറും മമ ചിത്ത -
മൊരു വെള്ളിൽ പിറാവായി കുറുകുന്നുവോ .
കിന്നാരം ചൊല്ലിപ്പായും"മിന്നലിൻ തേരിലേറി,  .
വെണ്മുകിൽ പറവയായലയാൻ,ചേലിൽ
വാനിൽ പറന്നുല്ലസിച്ചീടാനെനിക്കും ,മോഹം "

മോഹമെൻ മനസിലെ മായിക പക്ഷിയായ്
സീമകൾ ലംഘിച്ചു വാനിൽ പറക്കവേ,
ചാരുതയാർന്നൊരീവിശ്വസൌന്ദര്യം
നേരിൽ കണ്ടെൻ മനം നിർവൃതിപൂണ്ടുവോ?

Tuesday, May 13, 2014

മദ്യപൻ



നിറയ്ക്കു നിന്നുടെ

ഒഴിഞ്ഞ കുപ്പികൾ

കുടിച്ചു തീർക്കുക

വിഷമസാരവും ..


പുളിച്ച കള്ളിലും

പുളിച്ച വാക്കിനാൽ

തളിക്കു നീ നിന്റെ

പരിസരങ്ങളെ !


വെളിവശ്ശേഷവും

തലയ്ക്കതില്ലാതെ

വിളിച്ചു കൂവുക

പടിപ്പുര മുന്നിൽ


ഒരു കൈത്താങ്ങുമായ്

വരുന്ന ഭാര്യയെ

തൊഴിക്കുവാൻ നീ

കാലുയര്ത്തി

നിന്നപ്പോൾ,

നിന്റെ ഉടുതുണിയ

തഴിഞ്ഞുതാഴേക്കു-

രിഞ്ഞു വീഴുന്നു

ഉടുതുണി ചുറ്റി

നീയുമുരുണ്ട് വീഴുന്നു .


തെരുവ് നായ്ക്കൾ

നിൻ വദനം നക്കുന്നു

ഇതൊക്കെ കണ്ടൊരാ

പ്രിയതമാക്കൊപ്പം

പ്രിയരാം നിന്മക്കൾ

നിലവിളിക്കുന്നു .

Sunday, May 11, 2014

ആമ്പൽമൊട്ടുകൾ





സന്ധ്യക്ക്‌ തൻകാന്തനെത്തിടുവതും കാത്തു
സമീരസാന്ത്വനമേകുമാനന്ദബാഷ്പം ചൂടി
മരുവുന്നോരാമ്പലിൻ നൈർമല്യംകാണവേ
മനതാരിൽ പ്രിയതമൻ ശ്രീരാമചന്ദ്രനെ,
പലവുരുദർശിച്ചു, സായൂജ്യംതേടിപോൽ
തമസാനദിക്കരയികരയിലന്നേകാകിയാം ,സീത.
ഭർത്താവിൻസാമീപ്യം ചിന്തിച്ചമാത്രയിൽ
ഉളവായ,തവപുളക,രോമാഞ്ചമൊക്കെയും
തമസ്സാനദീഹ്രദം തന്നിൽ വിരിഞ്ഞുവോ?
തെളിയുന്നോരാമ്പലമൊട്ടുകളായ് ദേവീ...
 

Wednesday, April 23, 2014

വളപ്പൊട്ടുകൾ,





(നുറുങ്ങുകവിതകൾ )



വളപ്പൊട്ടുകൾ,മയിൽപീലികൾ,നഷ്ട ബാല്യത്തിൻനിധിയായിടുംനിറക്കൂട്ടുകൾ
വിലപ്പെട്ടവ 


മന്ദമാരുതൻ
സുന്ദരി പെണ്ണിൻ
അളകങ്ങൾ പുല്കി
കൊഞ്ചുന്നു മാരുതൻ...

മഴ മേഘങ്ങൾ
കർണ്ണികാരം പൂത്തുലഞ്ഞു
കർമസാക്ഷി (സൂര്യൻ)
ലജ്ജയാൽ മുഖം മറച്ചു.

കനവിൻ തേൻകനി .
നിൻമിഴിപക്ഷികൾ
കൂട്ടമായ്‌ പറന്നെത്തിയെൻ
കനവിൻ തേൻകനികൾ  .
കൊത്തിപ്പറന്നേ പോയ്‌..

വഴികാട്ടി
നേരിൻ വഴികൾ,
തമസ്കൃതമാക്കി
പകരം കൈ ചൂണ്ടുന്നു
വഴികൾ അനവധി

അനുഭൂതി
മനമറിഞ്ഞത്
മിഴി പറഞ്ഞു,
മൊഴി മൌനമായ്.....

ഹൃദ്രോഗം
ഹൃദയത്തിന് മർമരം
മനസിന്‌ നൊമ്പരം
കീശയ്ക്കു സുഷിരം ....

കടംകഥ"
കഥയല്ലിത് ജീവിതം"
കാണുന്നൂ, പല കഥകളും
കദനം ചാലിച്ചെഴുതിയ
കഥകൾ കണ്ണീരിലാഴ്തുന്നു..
കാണാൻ പുതിയ കഥകൾ
ഏറുന്നു നാട്ടിലെമ്പാടും..
കഥയല്ലിതു ജീവിതം
കഥയായ് തന്നെ തുടരുന്നു...
കടങ്കഥയായ് തന്നെ തുടരുന്നു ...

നാണം
ഈണം പാടാൻ വന്നു
നാണം തുളുമ്പീ
നാവിൻ തുമ്പത്തും....

അപശ്രുതികൾ
മാനസവീണയിൽ ഞാൻ മീട്ടു
മനുരാഗ,രാഗങ്ങളൊക്കെയു-
മപശ്രുതികളായ് മാറുന്നുവോ?

സുഗന്ധഭരിതം
പുതു മഴ
നറുമലർ
നവനീതം
നവ വധു
സുഗന്ധ ഭരിതം

ഗുരു
ശാസിക്കയാവാം
പ്രശംസിക്കയാവാം
ശപിക്കയരുത്,
ഗുരുക്കന്മാരെ

നഖക്ഷതങ്ങൾ
നീലാകാശപ്പെണ്ണിൻ മാറിൽ
നഖക്ഷതങ്ങൾ തീർക്കുന്നു
മിന്നൽപ്പിണരുകൾ .......

പ്രണയ സാഫല്യം
പ്രണയിക്കാൻ കലഹിച്ചു
പ്രാണൻ നേദിച്ചപ്പോൾ
പ്രണയ സാഫല്യമോ ?

നേരുറവകൾ
നാടാകെ വരൾച്ച!
നേരിന്റെ
നീരുറവകൾ
നിലച്ചുവോ?

ഇത്തിരി ,ഒത്തിരി
ഇത്തിരി വാക്കുകൾ
ഒത്തിരി പറയുവാൻ
ഒതുക്കി എഴുതണം

മിഴിയും മൊഴിയും
മിഴിയിളക്കം
വരുതിയിലല്ല
മൊഴിയിലും ,
വരയിലും .

ചിന്തേര്
ചിന്തകൾ
ചിന്തേരിട്ടു .
മിനുക്കണം
ഇത്തിരി
വാക്കിൽ
ഒത്തിരി
കാര്യം
ചൊല്ലണം....

പോളിംഗ്
നാളെ നമ്മൾ പോളിംഗ് ബൂത്തിൽ
നീളെ നീളും "ക്യൂ"വിൽ നിന്ന്
ഭാവി,ഭാരത,ഭരണ താക്കോൽ
ഭീതിയെന്യെ,നല്കുക ,ജനമേ

ഭാവം, ബീഭൽസം
നവ രസങ്ങളും പകർന്നാടി ഞാൻ
പക്ഷെ ആടിത്തകർത്തൊരു വേഷങ്ങളിൽ
എൻ ഭാവമിതൊന്നേ കണ്ടുള്ളൂ പ്രേക്ഷകർ !
 ഭാവം, ബീഭൽസം

സുന്ദരികാക്ക
കണ്ണാടി തന്നിൽ
കാക്കച്ചി നോക്കി
മൂക്കത്ത് പാവം
വിരൽ വച്ച് പോയി...

സൗഹൃദം
നിറഞ്ഞ സൗഹൃദം
ഒഴിഞ്ഞ കുപ്പികൾ
കൊഴിഞ്ഞു നാളുകൾ!
പൊലിഞ്ഞു സ്വപ്‌നങ്ങൾ!

നിള
പല തുള്ളി .......
നിള തുള്ളി
കലി തുള്ളി

മണ്ണാങ്കട്ടയും കരിയിലയും 
മണ്ണാങ്കട്ടയും കരിയിലയും
എണ്ണിപ്പറഞ്ഞു കരയുന്നു
കാറ്റും മഴയും വന്നെങ്കിൽ
ഈ നീറ്റൽ ഇല്ലാതായേനെ I

കനിവ്
ഉറുമ്പു കുഴഞ്ഞു
നീന്തുന്നു...
ഇലകനിയുമോ
കര കയറ്റുമോ

മുഖപുസ്തക മുഖപടം
സത്യം, നിത്യം മുഖപടമേന്തി
സ്വത്വം സത്യമല്ലാതാക്കീടുന്നോർ
നിത്യം നമ്മുടെ മുന്നിൽ വരുന്നൂ
(മുഖ) പുസ്തകമതിലും ചില വേഷങ്ങൾ

ഉത്തമൻ
ഉത്തമനായൊരു മർത്യൻ പാരിൽ
ചിത്തം തന്നിൽ കുടിലതയെന്യേ
മറ്റുള്ളോർക്കായ് നന്മകൾ ചെയ്യും
നിസ്വാർത്ഥതയുടെ വിളനിലമാകും

വിഷം വിഷയം വിഷമം
വിഷയം
വിഷമയമെന്നൊരു കൂട്ടര്
വിഷയമയമെന്നിതരരും
വിഷമയമായാലും
വീഷയമയമായാലും
വിഷമം തന്നെയെല്ലാർക്കും.

ജീവിത മാർഗ്ഗം
കൊതിക്കുന്നത് ലഭിക്കില്ല
വിധിച്ചതെ കിടയ്ക്കുള്ളൂ
കിടയ്ക്കുന്നതുമെടുത്തു നാം
പല വഴി തേടിയലയുന്നൂ

ഇരകൾ
ഇരന്നു നടന്നവർ
ഇരകളായപ്പോൾ
തിരിഞ്ഞു കടിക്കുന്നു
വിഷ(യ ) മയം

തൊട്ടാവാടി
തൊട്ടപ്പോൾ
മൊട്ടിട്ടൊരു
തൊട്ടാവാടി

വിഡ്ഢി ദിനാശംസകൾ!
വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ
വിഡ്ഢിത്തം കാണുവാനും
വിഡ്ഢിത്തം കേൾക്കുവാനും
വിധിക്കപ്പെട്ട മലയാളികൾക്ക്
വിഡ്ഢി ദിനാശംസകൾ!

മാറ്റം
മാറ്റമില്ലാതൊന്നേയുള്ളത്,
മാറ്റമാണെന്നാകിലും
മാറ്റത്തിനായ് വെറും
മാറ്റം,നേട്ടമായ് തീരാറില്ല..
 

മാതൃത്വം
മായം ചേരാത്തൊരു വസ്തുവീയൂഴിയിൽ
കാണുമോ?അമ്മ,തന്നമ്മിഞ്ഞപ്പാലിതെന്യേ
പാരം സ്നേഹമതൊന്നുതാനീ ചെഞ്ചോരയെ
ചോരിവായിൽ,കുഞ്ഞിന്നമൃതമായേകിടുന്നൂ
 

അന്ത്യക്രിയ
പകലിനെ
പകലോൻ
ചിതയിൽ എരിച്ചിട്ടു
കടലിൽ താഴുന്നു
കർമം തുടരുന്നു !

ഋതുമതി
പ്രകൃതി
ഋതുമതിയായതോ
മഞ്ചാടിച്ചുവട്ടിൽ
രക്തത്തുള്ളികൾ!
 

ഋണം
കടമേറി
കടപൂട്ടി
പോയീ
കിടപ്പാടവും

മോഹങ്ങൾ
നൂല് പൊട്ടിയ പട്ടമായ്
എന്റെ മോഹങ്ങൾ
ഗതി കെട്ടുപോയ്

പുതു മഴ 
പൂത്തു തളിർത്തു
മുല്ലയും മനസ്സും
ഒരുപോലെ.........
 

മുറിവ്
നിനവായിരുന്നതും
നിറവായിരുന്നതും
മുറിവായി മനസ്സിൽ
വിങ്ങി നില്ക്കുന്നു......

വീണ
പറയാൻ മറന്ന
പരി ദേവനങ്ങൾ
ഒരു തേങ്ങലായി
വീണ മൂളുന്നു...

മുത്തുകൾ
ഇലക്കുമ്പിളിൽ
പളുങ്ക് മണികൾ
മിഴിക്കുള്ളിലോ
കദന മുത്തുകൾ
 

കർമം
സദാചാരങ്ങൾ
ആചാരമാക്കുന്നു
വെറും ചാരമായ്
ഒഴുക്കുന്നു നാം
പുണ്യ നദികളിൽ

പേടി
ഓർമ തൻ മാറാലകളിൽ
പേടിപ്പെടുത്തുന്നു
ചിലന്തികൾ ?
 

സമൃദ്ധി
കൊയ്യാനാളില്ലാതെ
നെൽപ്പാട സമൃദ്ധികൾ
ചൊവ്വാദോഷക്കാരിയായായ
തരുണീ മണികളെപ്പോലെ..

വിരഹം
ഇമ ചേർന്നതില്ല,
ഇണ വന്നുമില്ല
ഇനിയെത്ര നാളുകൾ,
വിരഹാർത്തയായ്

അണുകുടുംബം
കൂട്ടു കുടുംബം തകരുന്നൂ
അണു കുടുംബത്തിലണു-
ക്കളായന്തേവാസ്സികൾ!
 

ചങ്ങാത്തം
കണ്ണീരും പുഞ്ചിരിയും
കൈ കോർത്തു നടക്കുന്നു
വേർ പിരിയാത്തൊരു 

ചങ്ങാത്തം 

ചിന്തകൾ
ഊറുന്നു മനസ്സിൽ
നൂറായിരം ചിന്തകൾ
എല്ലാം കോറിടാനെ-
നിക്കാവതില്ലല്ലോ?
 

ഉച്ചിഷ്ടം
ഭജിക്കാൻ വന്നു വീട്ടിൽ
ഭുജിച്ചിട്ടു പോയി എല്ലാം..
ഉച്ചിഷ്ടം മാത്രം ഉടയോന്
 

വാഴ്ച
കാഴ്ചക്ക് നന്ന്
വേഴ്ചക്ക് ഭംഗം
വീഴ്ചയേറി
വാഴ്ച ദുരിതം!


അതിഥി
അതിഥിയായി വന്നു
അധിനിവേശമായി
ഇത്തിൾക്കണ്ണിയായി
ശക്തിയാര്ജ്ജിക്കുന്നു

കരിന്തിരി
ഉറഞ്ഞു തുള്ളി
കരഞ്ഞു തീരും
കരിന്തിരിയായ് ജീവിതം

ഭൂമി
വ്യോമ വീഥി
തേജോമയം
ഭൂമിയിന്നും
തമോമയം
 

ജീവിതം ഭദ്രം!
പണം പിണമാക്കും
മനം മരുവാകും
കരൾ ശിലയാകും
അപ്പോഴും ചൊല്ലാം
ജീവിതം ഭദ്രം!
 

സാക്ഷി
നന്മയും തിന്മയും വേർതിരിച്ചരുളുന്ന
മനസിൻ മൃദു മന്ത്രണം മനസാക്ഷി
അത് താൻ നമ്മുടെ കർമ സാക്ഷി

 

 പുഴ
മനവും തനുവും
ഇഴുകിയൊഴുകും
പുഴയാണനുരാഗം
  

പ്രകൃതി
മുലകൾ പാലരുവി ചുരത്തും
മലകൾ കുളിരരുവിയൊഴുക്കും
പ്രകൃതിയുടെ വരദാനമതല്ലൊ
 

ഋതുക്കൾ 
ഇരവും പകലും
ഇണ ചേരുമ്പോൾ
ഋതുക്കൾ പൂക്കുന്നു
 

നന്മ മരം
മരമറിയുന്നുതാൻ
തളർന്ന പഥികനു
തണലാണെന്ന്,
പക്ഷെ മരമറിയുമോ?
തണലിലിരുന്നവൻ
തിരികെ വന്നൊരു
മഴുവെറിയുമെന്നു?
 

വെണ്മ
വെണ്മയുടെ പൂക്കൾ
സുഗന്ധം പേറി
വിരിയുന്നതിരുട്ടിൽ

പ്രണയം
ശിലാഹൃദയം
വൃഥാ പ്രണയം
വ്രണിത മാനസം
ദുരിത ജീവിതം ..

മണിമുത്തുകൾ
വളപ്പൊട്ടുകൾ, വിലപ്പെട്ടവ
മധുരിക്കും ബാല്യത്തിൻ
മണിമുത്തുകൾ



 

Tuesday, April 22, 2014

ലോക പുസ്തക ദിനം



ഇന്ന് ലോക പുസ്തക ദിനം

മർത്യചേതനക്കമൃതമാമാഹാരം
മർത്യ വിജ്ഞാനസാരസർവസ്വം
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം
വിസ്തൃതമാമൊരു വിജ്ഞാനശേഖരം.

പുസ്തകം മരിക്കുമോ? വായന നിലയ്ക്കുമോ?
നിങ്ങൾ ഒരു എഴുത്തുകാരനോ ,വായനക്കാരനോ, നിരൂപകനോ ആരുമായിക്കൊള്ളട്ടെ ഈ വിധ ചോദ്യങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാകും .
പുസ്തകം മരിക്കില്ല, വായന നിലക്കില്ല, എന്നതാണ് ഈ ചോദ്യങ്ങള്ക്കുള്ള ലളിതമായ ഉത്തരം
മനുഷ്യൻ ഒരു സാമൂഹിക ജീവി ആയി തുടരുന്നിടത്തോളം കാലം ഇത് രണ്ടും നിലനില്ക്കും.കാരണം അറിയുവാനും അറിയപ്പെടുവാനുമുള്ള ത്വര മനുഷ്യസഹജമാണ്.
എന്നാൽ പുസ്തകങ്ങളുടെ രൂപമാറ്റം വന്നു കൂടായ്കയില്ല.ഒരു പക്ഷെ കടലാസിൽ മുദ്രണം ചെയ്ത രീതിയിൽ നമുക്ക് ചിരപരിചിതമായ രൂപത്തിലുള്ള പുസ്തക പ്രസിദ്ധീകരണം ക്രമേണ നിലച്ചുവെന്നു വരാം.അപ്പോഴും ആധുനിക സാങ്കേതിക വിദ്യ നല്കുന്ന ഇലക്ട്രോണിക് പുസ്തകങ്ങൾ അഥവാ ഇ ബുക്കുകൾ പ്രചുര പ്രചാരം നേടാം.
എങ്ങിനെയായാലും ഏതെങ്കിലും രൂപത്തിൽ പുസ്തകങ്ങളും ഗ്രന്ഥകർത്താക്കളും മനുഷ്യ മനസിനെ സ്വാധീനിച്ചു കൊണ്ടേയിരിക്കും...
മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന പ്രേരക ശക്തിയായ ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകർത്താക്കളുടെയും പ്രാമുഖ്യം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് 1955 മുതൽ മഹാപ്രതിഭാധനനായ വില്ല്യം ഷെക്സ്പീയറിന്റെ ജന്മ ദിനമായ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിക്കുകയും പുസ്തക വായനയെ അഭംഗുരം പ്രോത്സാഹിപ്പിക്കുകയൂം ചെയ്തു വരുന്നു.
ഈ ദിനാചരണത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് നമുക്കും വായിക്കാം...
പുസ്തക വായനയിൽ ആനന്ദിക്കുന്ന, വായിച്ചു വളരുന്ന ഒരു തലമുറയെ വളര്ത്തിയെടുക്കാൻ നമുക്കും ശ്രമിക്കാം.

Monday, April 21, 2014

ഭൌമദിന ചിന്തകൾ






















ഭൂമി നമുക്ക് നൽകുന്ന അമൂല്യങ്ങളായ സമ്പത്ത് 
ഉപയോഗിക്കുമ്പോൾ  
"ആരാമത്തിൽ ചെന്ന മാലാകാരന്റെ
കാരിയം കാട്ടണം, അംഗാരകാരകന്റെ 
കാരിയം കാട്ടൊല്ല" എന്ന വിദുര വാക്യം 
നമുക്ക് മാർഗദർശകമാകണം.     

ഈ മനോഹര ഭൂമിയും അതിലെ ജീവജാലങ്ങളും  
നമുക്ക് നമ്മുടെ പിതൃസ്വത്തായി ലഭിച്ചതല്ല.,
നമുക്ക് തോന്നിയത് പോലെ ധൂർത്തടിച്ച് കളയാൻ,  
പ്രത്യുത നമ്മുടെ കുട്ടികൾക്ക്‌, അടുത്ത തലമുറയ്ക്ക്, 
ജീവിക്കുവാനുള്ള അവകാശം നാം അപഹരിക്കുകയാണ്. 

നമ്മുടെ ആവശ്യങ്ങൾക്ക് മാത്രം പ്രകൃതിയെ ആശ്രയിക്കുക 
നമ്മുടെ അത്യാഗ്രഹങ്ങൾക്ക്പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക 
എന്ന ഗാന്ധിജിയുടെ  ഉപദേശം സ്വീകരിക്കുക, പ്രാവർത്തികമാക്കുക..... 

കാടുകൾ പ്രകൃതിയുടെ ശ്വസനേന്ദ്രിയങ്ങൾ ആണ് അവ നശിപ്പിക്കാതിരിക്കുക..... 

പ്രകൃതി വിഭവങ്ങൾ പാഴാക്കാതിരിക്കുക, പാഴാകുന്ന ഓരോ വിഭവവും 
നമ്മുടെ വിശന്നവശരായ സഹോദരരുടെ പിച്ചച്ചട്ടിയിൽ നിന്ന് 
നാം കവർന്നെടുക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടാകുക.......

സർവോപരി മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരനാകാതെ
നമുക്ക് പ്രകൃതിയെ സംരക്ഷിക്കുന്ന സുഹൃത്തായി മാറാം ....  

അതെ അതായിരിക്കട്ടെ നാമോരോരുത്തരുടെയും  ഭൌമദിന പ്രതിജ്ഞ !   

Friday, April 18, 2014

മുറ്റത്തെ മുല്ല


Photo: മുറ്റത്തെ മുല്ല 

മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി  
കേട്ടെത്തി  മിന്നാമിന്നി 
മൂക്കൂത്തിയണിച്ചു   
മൂക്കുത്തിയണിഞ്ഞൊരു 
മുല്ലക്ക് നാണം വന്നൂ 
നാണത്തിൽ നനഞ്ഞൊരു 
മുല്ലക്കിതെന്തു ഭംഗി


മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി
കേട്ടെത്തി മിന്നാമിന്നി
മൂക്കൂത്തിയണിച്ചു
മൂക്കുത്തിയണിഞ്ഞൊരു
മുല്ലക്ക് നാണം വന്നൂ
നാണത്തിൽ നനഞ്ഞൊരു
മുല്ലക്കിതെന്തു ഭംഗി





Thursday, April 17, 2014

സ്നേഹത്തിൻ നവ സുവിശേഷം




ആദി മാതാപിതാക്കൾ തൻ
പാപ ഹേതുവായന്നു
നഷ്ടമായ പറുദീസ
പാപമോചനം നൽകി വീണ്ടും
മാനവർക്കു നല്കിടാൻ
വീണ്ടുമൊരു രക്ഷകൻ,
ക്രിസ്തുവാം കർമയോഗി
അവതരിച്ചു ഭൂമിയിൽ,
നിസ്തുല പ്രാഭവാൻ ..

പെസഹാ തിരുന്നാൾരാവിലന്നു
സെഹിയോൻ ഊട്ടുശാലയിൽ
അവസാനത്തെയത്താഴം
ശിഷ്യരൊത്തു ചേർന്നവൻ
പങ്കിടുവാനെത്തിപോൽ!

യാതനാഭരിതമാം തൻവിലാപ -
യാത്രക്കൊടുവിലായ്
കുരിശിലെ  മരണവും,
പിന്നെ മൂന്നാം നാളിലെ
പ്രത്യാശയേകിടുന്നതാം
പുനരുത്ഥാനമഹത്വവും
തിരുവത്താഴ വേദിയിൽ
ശിഷ്യരോടന്നോതിയത്രെ
സത്യ ദൈവത്തിന്നേകനാം
പുത്രനാം ക്രിസ്തു ദേവൻ ...

ഗിരി പ്രഭാഷണങ്ങളിൽ
ഉപമയായിചൊല്ലിയോ-
രുപദേശങ്ങളൊക്കെയും
സ്വന്തജീവിതത്തിൽ കാട്ടി,
മാർഗ്ഗദീപമാം ഗുരുവതാ
മാതൃകയേകിയന്നു ഗുരു
തന്റെശിഷ്യരായവരുടെ
പാദംകഴുകി,മുത്തമേകി 
ശിഷ്യരോടവൻ മൊഴിഞ്ഞു
"സ്നേഹത്തിൽ വസിക്കുവിൻ!
സ്നേഹമാണ് ദൈവമെന്നറിഞ്ഞു 
സ്നേഹിക്ക, നിൻ സോദരരെ 
സ്നേഹ മാര്ഗ്ഗം കൈവിടായ്ക
സത്യമായ് പറയുന്നു ഞാൻ
ദൈവഹിതം ചെയ്തു നിങ്ങൾ ,
സ്വർഗ്ഗ രാജ്യം നേടിടും .".

പുത്തനാമൊരു സുവിശേഷത്തിൻ
വക്താവാം യേശുനാഥൻ ..
സ്നേഹമാണ്‌ ദൈവമെന്ന
നവ്യമാം സന്ദേശം നല്കി.
സ്നേഹിതർക്കായ് സ്വന്തജീവ-
നേകിയല്ലോ കുരിശിന്മേൽ !

ദോഷരഹിത മേഷമായ്, യേശു
കുരിശിലെ ബലി വസ്തുവായ്
കാൽവരിയിലെ ക്രൂശിതൻ
പെസഹാ കുഞ്ഞാട്, യേശുവിൻ 
പരിത്രാണനത്താലെ വീണ്ടും
പറുദീസ..ലഭ്യമായ് .

പോയിടാം ,യേശുനാഥപാതയിൽ
ചേർന്നിടാം നമുക്കവന്റെ കൂടെ
കാൽവരി വിളിക്കുന്നൂ ..
പോയിടാം,അനുതാപിയായ
കള്ളനായ് മാറിടാം.
യേശുവിനോടൊത്തു പോയി
നേടിടാംനമുക്കു വീണ്ടും,
നഷ്ടമായ പറുദീസ .

മിശിഹായോടൊത്തുള്ളയാത്രയതും
മുക്തി ദായകം! മഹാ പ്രയാണം!
മുക്തി ദായകം.മഹാ പ്രയാണം!
യേശുവിനോടോത്തുള്ള യാത്രയെന്നും!

മഹാപ്രയാണം (The EXODUS)*







പഴയ നിയമപുസ്തകം പറയുന്നു
രക്ഷകൻ മോശ,,നയിച്ച യാത്ര
മുക്തിദായകം, മഹാപ്രയാണം .
അടിമകളായോരിസ്രയേൽ ജനതതി,
അടിമകളല്ലാതെ,കടന്നു പോയൊരു"*
മഹാപ്രയാണത്തിൻ മധുര സ്മരണകൾ
പെസഹാദിനമായ് പണ്ടാചരിച്ചു
പുളിക്കാത്ത മാവ് കൊണ്ടപ്പവും
വീര്യമില്ലാ മുന്തിരി വീഞ്ഞും
ദോഷമേതുമില്ലാത്ത മേഷത്തിൻ
തീയിൽ ചുട്ടെടുത്ത മാംസവും
ഭുജിച്ചവരന്നാദ്യ,പെസഹായത്താഴം ...
കുഞ്ഞാടിൻ ചോര വാതിൽപടിമേൽ
തളിച്ചടയാളമാക്കിയവരന്നു, ദൈവ,
സംപ്രീതജനമായ് രക്ഷ തേടിയോർ...
വാഗ്ദത്ത ഭൂമിയാം കാനാൻ ദേശം
തേടി,മോശ,അഹരോൻ സോദരർ
നയിച്ച മഹാമരുഭൂ,യാത്രയിൽ,
ദൈവത്തിൻ സ്നേഹവായ്പാൽ
മഹാപ്രയാണയാത്രികർ ഇസ്രയേൽ
ജനതയ്ക്ക്, ലഭ്യമായ് നിത്യമാം മുക്തി.

* PESAHA,( PASS OVER )

കാവ്യാമൃതം

പുതുമഴയിൽ 
സുമ,സുന്ദര,
മൃദുപല്ലവ
നവമുകുളം 
വിരിയുംപോൽ, 
മമ ഹൃദയ-
മതിമൃദുലം ,
നവനീതസമ,
മസൃണം
അതിലോല 
ഹൃദയത്തിൻ 
ആകുലതകളേറുന്നൂ ...

കവിതേ,
നീ വന്നാലും
കഥകൾ 
പറഞ്ഞാലും 
പാടൂ,പുതു 
ഗീതങ്ങൾ 
ആടൂ... 
നവ ഭാവങ്ങൾ 
ആകുലത-
യെന്യേഞാൻ 
നിൻ സവിധേ 
നിന്നോട്ടേ! 
കാവ്യാമൃത
മേകി നീ 
നവജീവൻ 
നല്കീടൂ..... 
ആഹ്ലാദനിമിഷം 
ഞാൻ 
ആമോദം 
നുകരട്ടെ!

Sunday, April 13, 2014

ഓശാനപ്പെരുന്നാള്



 
 
ഒലിവില ചാർത്തിയ മഹത്വവുമായിതാ
ഓശാനപ്പെരുന്നാള് വന്നൂ
തെരുവുകളിലോശാന പാടിയവരന്നു
തിരുനാമ കീർത്തനം പാടി
ദാവീദിൻ പുത്രന്‌ ഓശാന പാടുവാൻ
ധാരാളമാളുകളെത്തി
ജറുസലേം വീഥികൾ മുഖരിതമായീ
ജനത തൻ ഗീതികളാലേ,
ഹോസാനാ,ഹോസാനായാർത്തുവിളിച്ചവർ
ഘോഷമായീശോയെ വാഴ്ത്തി.... .

വിഷുപക്ഷി









വിത്തും കയ്ക്കോട്ടും
വിഷുപക്ഷി പാടുന്നു

വിത്തില്ലന്തകവിത്താണ്
കയ്ക്കോട്ടില്ല,
കിളക്കാരുമില്ല
പാടമില്ല ,
പാടം നനയ്ക്കാൻ
പുഴയുമില്ല ,
പുഴയുടെ മാനം
കവർന്നെടുക്കും
ജെസിബിയെന്ന
രാക്ഷസ "യന്ത്രം ,
നോട്ടെണ്ണികൂട്ടി-
കൊടുക്കാൻ,
മനുഷ്യമൃഗങ്ങൾ !

പാടിത്തളർന്ന പക്ഷിക്കിരിക്കാൻ
പാതയോരത്തൊരു മരച്ചില്ലയില്ല
പാവമാ പക്ഷിപറന്നകലേക്ക് പോയ്‌
പകരം പറന്നെത്തി വിമാനപക്ഷി!

Tuesday, March 25, 2014

കൊയ്ത്തുകാർ


Parrots in the rice fields | Jaffna, Sri Lanka.



കലപിലയെന്നുരചെയ്തു
നിരനിരയായവരെത്തും
തെങ്ങോലത്തുമ്പിലിരുന്നാടും...
തെരുതെരെയവർ പറന്നുയരും
മിന്നൽപിണർ പോലവരെല്ലാം
പുന്നെല്ലിൻ പാടത്തെക്കിറങ്ങും
കതിരുകൾ കൊത്തിപ്പറക്കും
അരിമണിയാക്കിത്തിന്നും...
കൊട്ടും വിളിയുമായ്‌ പിള്ളേർ
തത്തയെ തുരത്താനെത്തും
പാട്ടകൾ കൊട്ടിപ്പാടും
കൂക്കിവിളിക്കും പിള്ളേർ
നോട്ടം തെറ്റിയാൽ, പക്ഷേ
തത്തകൾ കൊയ്ത്തു തുടങ്ങും...  
ആകാശ പറവകളാകാൻ
ആർക്കും  തോന്നും മോഹം
വിതയ്ക്കാതെ,പണിയാതുണ്ണാൻ
വിരുതന്മാർ നമ്മൾ പലരും...
 

Saturday, March 22, 2014

ഇലക്ഷൻ മാമാങ്കം


ഉറങ്ങീ നിള ശാന്തമായ് 
ഉണങ്ങീ നിണപ്പാടുകൾ 
കഴിഞ്ഞൂ മാമാങ്കപ്പെരുമകൾ!
തുടങ്ങീ പുതിയൊരു മാമാങ്കം....

മുഴങ്ങീ മാമാങ്ക പെരുമ്പറ
ഇലക്ഷൻ വീണ്ടും വരവായി 
നിരന്നൂ ചാവേറുകൾ വീറോടെ
നടുങ്ങീ നാടും നാട്ടാരും ..........

കൊടിയ പാരിസ്ഥിതിക പ്രശ്നമാം 
കൊടി,തോരണ,ഫ്ലക്സ് ബോർഡുകൾ 
ഉയർന്നൂ തെരുവോരം നീളെ  
വലഞ്ഞൂ വഴിയാത്രക്കാർ  നമ്മൾ 

കവലകളിൽ കോളാമ്പി മൈക്കുകൾ 
കർണ്ണപുടങ്ങൾ തകരുന്നൂ  
കണ്ണല്ലാത്തതെന്തും  പൊന്നാക്കും 
പൊണ്ണൻ നേതാവിൻ വാഗ്ദാനം 
പോഴന്മാർ ജനം കേൾക്കുന്നൂ
ആവേശഭരിതരാകുന്നൂ 
ഉന്മാദം പൂണ്ടു വിളിക്കുന്നൂ 
നമ്മുടെ പാർട്ടി സിന്ദാബാദ്... 

പെരുകുന്നൂ പാർട്ടി പലതായി 
തെരുവ് നായ് പെറ്റുപെരുകും പോൽ 
പേപിടിച്ചെങ്ങുമലയുന്നൂ 
ജനമാകെ പേടിച്ചോടുന്നൂ....  

നായ്കൾക്ക് വന്ധീകരണം പോൽ 
പാര്ട്ടികൾ തന്നെണ്ണം കുറച്ചീടാൻ 
നാട്ടിൽ വ്യവസ്ഥയുണ്ടാക്കി 
പാവം ജനത്തെ രക്ഷിക്കൂ......