Wednesday, April 23, 2014

വളപ്പൊട്ടുകൾ,





(നുറുങ്ങുകവിതകൾ )



വളപ്പൊട്ടുകൾ,മയിൽപീലികൾ,നഷ്ട ബാല്യത്തിൻനിധിയായിടുംനിറക്കൂട്ടുകൾ
വിലപ്പെട്ടവ 


മന്ദമാരുതൻ
സുന്ദരി പെണ്ണിൻ
അളകങ്ങൾ പുല്കി
കൊഞ്ചുന്നു മാരുതൻ...

മഴ മേഘങ്ങൾ
കർണ്ണികാരം പൂത്തുലഞ്ഞു
കർമസാക്ഷി (സൂര്യൻ)
ലജ്ജയാൽ മുഖം മറച്ചു.

കനവിൻ തേൻകനി .
നിൻമിഴിപക്ഷികൾ
കൂട്ടമായ്‌ പറന്നെത്തിയെൻ
കനവിൻ തേൻകനികൾ  .
കൊത്തിപ്പറന്നേ പോയ്‌..

വഴികാട്ടി
നേരിൻ വഴികൾ,
തമസ്കൃതമാക്കി
പകരം കൈ ചൂണ്ടുന്നു
വഴികൾ അനവധി

അനുഭൂതി
മനമറിഞ്ഞത്
മിഴി പറഞ്ഞു,
മൊഴി മൌനമായ്.....

ഹൃദ്രോഗം
ഹൃദയത്തിന് മർമരം
മനസിന്‌ നൊമ്പരം
കീശയ്ക്കു സുഷിരം ....

കടംകഥ"
കഥയല്ലിത് ജീവിതം"
കാണുന്നൂ, പല കഥകളും
കദനം ചാലിച്ചെഴുതിയ
കഥകൾ കണ്ണീരിലാഴ്തുന്നു..
കാണാൻ പുതിയ കഥകൾ
ഏറുന്നു നാട്ടിലെമ്പാടും..
കഥയല്ലിതു ജീവിതം
കഥയായ് തന്നെ തുടരുന്നു...
കടങ്കഥയായ് തന്നെ തുടരുന്നു ...

നാണം
ഈണം പാടാൻ വന്നു
നാണം തുളുമ്പീ
നാവിൻ തുമ്പത്തും....

അപശ്രുതികൾ
മാനസവീണയിൽ ഞാൻ മീട്ടു
മനുരാഗ,രാഗങ്ങളൊക്കെയു-
മപശ്രുതികളായ് മാറുന്നുവോ?

സുഗന്ധഭരിതം
പുതു മഴ
നറുമലർ
നവനീതം
നവ വധു
സുഗന്ധ ഭരിതം

ഗുരു
ശാസിക്കയാവാം
പ്രശംസിക്കയാവാം
ശപിക്കയരുത്,
ഗുരുക്കന്മാരെ

നഖക്ഷതങ്ങൾ
നീലാകാശപ്പെണ്ണിൻ മാറിൽ
നഖക്ഷതങ്ങൾ തീർക്കുന്നു
മിന്നൽപ്പിണരുകൾ .......

പ്രണയ സാഫല്യം
പ്രണയിക്കാൻ കലഹിച്ചു
പ്രാണൻ നേദിച്ചപ്പോൾ
പ്രണയ സാഫല്യമോ ?

നേരുറവകൾ
നാടാകെ വരൾച്ച!
നേരിന്റെ
നീരുറവകൾ
നിലച്ചുവോ?

ഇത്തിരി ,ഒത്തിരി
ഇത്തിരി വാക്കുകൾ
ഒത്തിരി പറയുവാൻ
ഒതുക്കി എഴുതണം

മിഴിയും മൊഴിയും
മിഴിയിളക്കം
വരുതിയിലല്ല
മൊഴിയിലും ,
വരയിലും .

ചിന്തേര്
ചിന്തകൾ
ചിന്തേരിട്ടു .
മിനുക്കണം
ഇത്തിരി
വാക്കിൽ
ഒത്തിരി
കാര്യം
ചൊല്ലണം....

പോളിംഗ്
നാളെ നമ്മൾ പോളിംഗ് ബൂത്തിൽ
നീളെ നീളും "ക്യൂ"വിൽ നിന്ന്
ഭാവി,ഭാരത,ഭരണ താക്കോൽ
ഭീതിയെന്യെ,നല്കുക ,ജനമേ

ഭാവം, ബീഭൽസം
നവ രസങ്ങളും പകർന്നാടി ഞാൻ
പക്ഷെ ആടിത്തകർത്തൊരു വേഷങ്ങളിൽ
എൻ ഭാവമിതൊന്നേ കണ്ടുള്ളൂ പ്രേക്ഷകർ !
 ഭാവം, ബീഭൽസം

സുന്ദരികാക്ക
കണ്ണാടി തന്നിൽ
കാക്കച്ചി നോക്കി
മൂക്കത്ത് പാവം
വിരൽ വച്ച് പോയി...

സൗഹൃദം
നിറഞ്ഞ സൗഹൃദം
ഒഴിഞ്ഞ കുപ്പികൾ
കൊഴിഞ്ഞു നാളുകൾ!
പൊലിഞ്ഞു സ്വപ്‌നങ്ങൾ!

നിള
പല തുള്ളി .......
നിള തുള്ളി
കലി തുള്ളി

മണ്ണാങ്കട്ടയും കരിയിലയും 
മണ്ണാങ്കട്ടയും കരിയിലയും
എണ്ണിപ്പറഞ്ഞു കരയുന്നു
കാറ്റും മഴയും വന്നെങ്കിൽ
ഈ നീറ്റൽ ഇല്ലാതായേനെ I

കനിവ്
ഉറുമ്പു കുഴഞ്ഞു
നീന്തുന്നു...
ഇലകനിയുമോ
കര കയറ്റുമോ

മുഖപുസ്തക മുഖപടം
സത്യം, നിത്യം മുഖപടമേന്തി
സ്വത്വം സത്യമല്ലാതാക്കീടുന്നോർ
നിത്യം നമ്മുടെ മുന്നിൽ വരുന്നൂ
(മുഖ) പുസ്തകമതിലും ചില വേഷങ്ങൾ

ഉത്തമൻ
ഉത്തമനായൊരു മർത്യൻ പാരിൽ
ചിത്തം തന്നിൽ കുടിലതയെന്യേ
മറ്റുള്ളോർക്കായ് നന്മകൾ ചെയ്യും
നിസ്വാർത്ഥതയുടെ വിളനിലമാകും

വിഷം വിഷയം വിഷമം
വിഷയം
വിഷമയമെന്നൊരു കൂട്ടര്
വിഷയമയമെന്നിതരരും
വിഷമയമായാലും
വീഷയമയമായാലും
വിഷമം തന്നെയെല്ലാർക്കും.

ജീവിത മാർഗ്ഗം
കൊതിക്കുന്നത് ലഭിക്കില്ല
വിധിച്ചതെ കിടയ്ക്കുള്ളൂ
കിടയ്ക്കുന്നതുമെടുത്തു നാം
പല വഴി തേടിയലയുന്നൂ

ഇരകൾ
ഇരന്നു നടന്നവർ
ഇരകളായപ്പോൾ
തിരിഞ്ഞു കടിക്കുന്നു
വിഷ(യ ) മയം

തൊട്ടാവാടി
തൊട്ടപ്പോൾ
മൊട്ടിട്ടൊരു
തൊട്ടാവാടി

വിഡ്ഢി ദിനാശംസകൾ!
വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ
വിഡ്ഢിത്തം കാണുവാനും
വിഡ്ഢിത്തം കേൾക്കുവാനും
വിധിക്കപ്പെട്ട മലയാളികൾക്ക്
വിഡ്ഢി ദിനാശംസകൾ!

മാറ്റം
മാറ്റമില്ലാതൊന്നേയുള്ളത്,
മാറ്റമാണെന്നാകിലും
മാറ്റത്തിനായ് വെറും
മാറ്റം,നേട്ടമായ് തീരാറില്ല..
 

മാതൃത്വം
മായം ചേരാത്തൊരു വസ്തുവീയൂഴിയിൽ
കാണുമോ?അമ്മ,തന്നമ്മിഞ്ഞപ്പാലിതെന്യേ
പാരം സ്നേഹമതൊന്നുതാനീ ചെഞ്ചോരയെ
ചോരിവായിൽ,കുഞ്ഞിന്നമൃതമായേകിടുന്നൂ
 

അന്ത്യക്രിയ
പകലിനെ
പകലോൻ
ചിതയിൽ എരിച്ചിട്ടു
കടലിൽ താഴുന്നു
കർമം തുടരുന്നു !

ഋതുമതി
പ്രകൃതി
ഋതുമതിയായതോ
മഞ്ചാടിച്ചുവട്ടിൽ
രക്തത്തുള്ളികൾ!
 

ഋണം
കടമേറി
കടപൂട്ടി
പോയീ
കിടപ്പാടവും

മോഹങ്ങൾ
നൂല് പൊട്ടിയ പട്ടമായ്
എന്റെ മോഹങ്ങൾ
ഗതി കെട്ടുപോയ്

പുതു മഴ 
പൂത്തു തളിർത്തു
മുല്ലയും മനസ്സും
ഒരുപോലെ.........
 

മുറിവ്
നിനവായിരുന്നതും
നിറവായിരുന്നതും
മുറിവായി മനസ്സിൽ
വിങ്ങി നില്ക്കുന്നു......

വീണ
പറയാൻ മറന്ന
പരി ദേവനങ്ങൾ
ഒരു തേങ്ങലായി
വീണ മൂളുന്നു...

മുത്തുകൾ
ഇലക്കുമ്പിളിൽ
പളുങ്ക് മണികൾ
മിഴിക്കുള്ളിലോ
കദന മുത്തുകൾ
 

കർമം
സദാചാരങ്ങൾ
ആചാരമാക്കുന്നു
വെറും ചാരമായ്
ഒഴുക്കുന്നു നാം
പുണ്യ നദികളിൽ

പേടി
ഓർമ തൻ മാറാലകളിൽ
പേടിപ്പെടുത്തുന്നു
ചിലന്തികൾ ?
 

സമൃദ്ധി
കൊയ്യാനാളില്ലാതെ
നെൽപ്പാട സമൃദ്ധികൾ
ചൊവ്വാദോഷക്കാരിയായായ
തരുണീ മണികളെപ്പോലെ..

വിരഹം
ഇമ ചേർന്നതില്ല,
ഇണ വന്നുമില്ല
ഇനിയെത്ര നാളുകൾ,
വിരഹാർത്തയായ്

അണുകുടുംബം
കൂട്ടു കുടുംബം തകരുന്നൂ
അണു കുടുംബത്തിലണു-
ക്കളായന്തേവാസ്സികൾ!
 

ചങ്ങാത്തം
കണ്ണീരും പുഞ്ചിരിയും
കൈ കോർത്തു നടക്കുന്നു
വേർ പിരിയാത്തൊരു 

ചങ്ങാത്തം 

ചിന്തകൾ
ഊറുന്നു മനസ്സിൽ
നൂറായിരം ചിന്തകൾ
എല്ലാം കോറിടാനെ-
നിക്കാവതില്ലല്ലോ?
 

ഉച്ചിഷ്ടം
ഭജിക്കാൻ വന്നു വീട്ടിൽ
ഭുജിച്ചിട്ടു പോയി എല്ലാം..
ഉച്ചിഷ്ടം മാത്രം ഉടയോന്
 

വാഴ്ച
കാഴ്ചക്ക് നന്ന്
വേഴ്ചക്ക് ഭംഗം
വീഴ്ചയേറി
വാഴ്ച ദുരിതം!


അതിഥി
അതിഥിയായി വന്നു
അധിനിവേശമായി
ഇത്തിൾക്കണ്ണിയായി
ശക്തിയാര്ജ്ജിക്കുന്നു

കരിന്തിരി
ഉറഞ്ഞു തുള്ളി
കരഞ്ഞു തീരും
കരിന്തിരിയായ് ജീവിതം

ഭൂമി
വ്യോമ വീഥി
തേജോമയം
ഭൂമിയിന്നും
തമോമയം
 

ജീവിതം ഭദ്രം!
പണം പിണമാക്കും
മനം മരുവാകും
കരൾ ശിലയാകും
അപ്പോഴും ചൊല്ലാം
ജീവിതം ഭദ്രം!
 

സാക്ഷി
നന്മയും തിന്മയും വേർതിരിച്ചരുളുന്ന
മനസിൻ മൃദു മന്ത്രണം മനസാക്ഷി
അത് താൻ നമ്മുടെ കർമ സാക്ഷി

 

 പുഴ
മനവും തനുവും
ഇഴുകിയൊഴുകും
പുഴയാണനുരാഗം
  

പ്രകൃതി
മുലകൾ പാലരുവി ചുരത്തും
മലകൾ കുളിരരുവിയൊഴുക്കും
പ്രകൃതിയുടെ വരദാനമതല്ലൊ
 

ഋതുക്കൾ 
ഇരവും പകലും
ഇണ ചേരുമ്പോൾ
ഋതുക്കൾ പൂക്കുന്നു
 

നന്മ മരം
മരമറിയുന്നുതാൻ
തളർന്ന പഥികനു
തണലാണെന്ന്,
പക്ഷെ മരമറിയുമോ?
തണലിലിരുന്നവൻ
തിരികെ വന്നൊരു
മഴുവെറിയുമെന്നു?
 

വെണ്മ
വെണ്മയുടെ പൂക്കൾ
സുഗന്ധം പേറി
വിരിയുന്നതിരുട്ടിൽ

പ്രണയം
ശിലാഹൃദയം
വൃഥാ പ്രണയം
വ്രണിത മാനസം
ദുരിത ജീവിതം ..

മണിമുത്തുകൾ
വളപ്പൊട്ടുകൾ, വിലപ്പെട്ടവ
മധുരിക്കും ബാല്യത്തിൻ
മണിമുത്തുകൾ



 

Tuesday, April 22, 2014

ലോക പുസ്തക ദിനം



ഇന്ന് ലോക പുസ്തക ദിനം

മർത്യചേതനക്കമൃതമാമാഹാരം
മർത്യ വിജ്ഞാനസാരസർവസ്വം
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം
വിസ്തൃതമാമൊരു വിജ്ഞാനശേഖരം.

പുസ്തകം മരിക്കുമോ? വായന നിലയ്ക്കുമോ?
നിങ്ങൾ ഒരു എഴുത്തുകാരനോ ,വായനക്കാരനോ, നിരൂപകനോ ആരുമായിക്കൊള്ളട്ടെ ഈ വിധ ചോദ്യങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാകും .
പുസ്തകം മരിക്കില്ല, വായന നിലക്കില്ല, എന്നതാണ് ഈ ചോദ്യങ്ങള്ക്കുള്ള ലളിതമായ ഉത്തരം
മനുഷ്യൻ ഒരു സാമൂഹിക ജീവി ആയി തുടരുന്നിടത്തോളം കാലം ഇത് രണ്ടും നിലനില്ക്കും.കാരണം അറിയുവാനും അറിയപ്പെടുവാനുമുള്ള ത്വര മനുഷ്യസഹജമാണ്.
എന്നാൽ പുസ്തകങ്ങളുടെ രൂപമാറ്റം വന്നു കൂടായ്കയില്ല.ഒരു പക്ഷെ കടലാസിൽ മുദ്രണം ചെയ്ത രീതിയിൽ നമുക്ക് ചിരപരിചിതമായ രൂപത്തിലുള്ള പുസ്തക പ്രസിദ്ധീകരണം ക്രമേണ നിലച്ചുവെന്നു വരാം.അപ്പോഴും ആധുനിക സാങ്കേതിക വിദ്യ നല്കുന്ന ഇലക്ട്രോണിക് പുസ്തകങ്ങൾ അഥവാ ഇ ബുക്കുകൾ പ്രചുര പ്രചാരം നേടാം.
എങ്ങിനെയായാലും ഏതെങ്കിലും രൂപത്തിൽ പുസ്തകങ്ങളും ഗ്രന്ഥകർത്താക്കളും മനുഷ്യ മനസിനെ സ്വാധീനിച്ചു കൊണ്ടേയിരിക്കും...
മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന പ്രേരക ശക്തിയായ ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകർത്താക്കളുടെയും പ്രാമുഖ്യം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് 1955 മുതൽ മഹാപ്രതിഭാധനനായ വില്ല്യം ഷെക്സ്പീയറിന്റെ ജന്മ ദിനമായ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിക്കുകയും പുസ്തക വായനയെ അഭംഗുരം പ്രോത്സാഹിപ്പിക്കുകയൂം ചെയ്തു വരുന്നു.
ഈ ദിനാചരണത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് നമുക്കും വായിക്കാം...
പുസ്തക വായനയിൽ ആനന്ദിക്കുന്ന, വായിച്ചു വളരുന്ന ഒരു തലമുറയെ വളര്ത്തിയെടുക്കാൻ നമുക്കും ശ്രമിക്കാം.

Monday, April 21, 2014

ഭൌമദിന ചിന്തകൾ






















ഭൂമി നമുക്ക് നൽകുന്ന അമൂല്യങ്ങളായ സമ്പത്ത് 
ഉപയോഗിക്കുമ്പോൾ  
"ആരാമത്തിൽ ചെന്ന മാലാകാരന്റെ
കാരിയം കാട്ടണം, അംഗാരകാരകന്റെ 
കാരിയം കാട്ടൊല്ല" എന്ന വിദുര വാക്യം 
നമുക്ക് മാർഗദർശകമാകണം.     

ഈ മനോഹര ഭൂമിയും അതിലെ ജീവജാലങ്ങളും  
നമുക്ക് നമ്മുടെ പിതൃസ്വത്തായി ലഭിച്ചതല്ല.,
നമുക്ക് തോന്നിയത് പോലെ ധൂർത്തടിച്ച് കളയാൻ,  
പ്രത്യുത നമ്മുടെ കുട്ടികൾക്ക്‌, അടുത്ത തലമുറയ്ക്ക്, 
ജീവിക്കുവാനുള്ള അവകാശം നാം അപഹരിക്കുകയാണ്. 

നമ്മുടെ ആവശ്യങ്ങൾക്ക് മാത്രം പ്രകൃതിയെ ആശ്രയിക്കുക 
നമ്മുടെ അത്യാഗ്രഹങ്ങൾക്ക്പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക 
എന്ന ഗാന്ധിജിയുടെ  ഉപദേശം സ്വീകരിക്കുക, പ്രാവർത്തികമാക്കുക..... 

കാടുകൾ പ്രകൃതിയുടെ ശ്വസനേന്ദ്രിയങ്ങൾ ആണ് അവ നശിപ്പിക്കാതിരിക്കുക..... 

പ്രകൃതി വിഭവങ്ങൾ പാഴാക്കാതിരിക്കുക, പാഴാകുന്ന ഓരോ വിഭവവും 
നമ്മുടെ വിശന്നവശരായ സഹോദരരുടെ പിച്ചച്ചട്ടിയിൽ നിന്ന് 
നാം കവർന്നെടുക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടാകുക.......

സർവോപരി മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരനാകാതെ
നമുക്ക് പ്രകൃതിയെ സംരക്ഷിക്കുന്ന സുഹൃത്തായി മാറാം ....  

അതെ അതായിരിക്കട്ടെ നാമോരോരുത്തരുടെയും  ഭൌമദിന പ്രതിജ്ഞ !   

Friday, April 18, 2014

മുറ്റത്തെ മുല്ല


Photo: മുറ്റത്തെ മുല്ല 

മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി  
കേട്ടെത്തി  മിന്നാമിന്നി 
മൂക്കൂത്തിയണിച്ചു   
മൂക്കുത്തിയണിഞ്ഞൊരു 
മുല്ലക്ക് നാണം വന്നൂ 
നാണത്തിൽ നനഞ്ഞൊരു 
മുല്ലക്കിതെന്തു ഭംഗി


മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി
കേട്ടെത്തി മിന്നാമിന്നി
മൂക്കൂത്തിയണിച്ചു
മൂക്കുത്തിയണിഞ്ഞൊരു
മുല്ലക്ക് നാണം വന്നൂ
നാണത്തിൽ നനഞ്ഞൊരു
മുല്ലക്കിതെന്തു ഭംഗി





Thursday, April 17, 2014

സ്നേഹത്തിൻ നവ സുവിശേഷം




ആദി മാതാപിതാക്കൾ തൻ
പാപ ഹേതുവായന്നു
നഷ്ടമായ പറുദീസ
പാപമോചനം നൽകി വീണ്ടും
മാനവർക്കു നല്കിടാൻ
വീണ്ടുമൊരു രക്ഷകൻ,
ക്രിസ്തുവാം കർമയോഗി
അവതരിച്ചു ഭൂമിയിൽ,
നിസ്തുല പ്രാഭവാൻ ..

പെസഹാ തിരുന്നാൾരാവിലന്നു
സെഹിയോൻ ഊട്ടുശാലയിൽ
അവസാനത്തെയത്താഴം
ശിഷ്യരൊത്തു ചേർന്നവൻ
പങ്കിടുവാനെത്തിപോൽ!

യാതനാഭരിതമാം തൻവിലാപ -
യാത്രക്കൊടുവിലായ്
കുരിശിലെ  മരണവും,
പിന്നെ മൂന്നാം നാളിലെ
പ്രത്യാശയേകിടുന്നതാം
പുനരുത്ഥാനമഹത്വവും
തിരുവത്താഴ വേദിയിൽ
ശിഷ്യരോടന്നോതിയത്രെ
സത്യ ദൈവത്തിന്നേകനാം
പുത്രനാം ക്രിസ്തു ദേവൻ ...

ഗിരി പ്രഭാഷണങ്ങളിൽ
ഉപമയായിചൊല്ലിയോ-
രുപദേശങ്ങളൊക്കെയും
സ്വന്തജീവിതത്തിൽ കാട്ടി,
മാർഗ്ഗദീപമാം ഗുരുവതാ
മാതൃകയേകിയന്നു ഗുരു
തന്റെശിഷ്യരായവരുടെ
പാദംകഴുകി,മുത്തമേകി 
ശിഷ്യരോടവൻ മൊഴിഞ്ഞു
"സ്നേഹത്തിൽ വസിക്കുവിൻ!
സ്നേഹമാണ് ദൈവമെന്നറിഞ്ഞു 
സ്നേഹിക്ക, നിൻ സോദരരെ 
സ്നേഹ മാര്ഗ്ഗം കൈവിടായ്ക
സത്യമായ് പറയുന്നു ഞാൻ
ദൈവഹിതം ചെയ്തു നിങ്ങൾ ,
സ്വർഗ്ഗ രാജ്യം നേടിടും .".

പുത്തനാമൊരു സുവിശേഷത്തിൻ
വക്താവാം യേശുനാഥൻ ..
സ്നേഹമാണ്‌ ദൈവമെന്ന
നവ്യമാം സന്ദേശം നല്കി.
സ്നേഹിതർക്കായ് സ്വന്തജീവ-
നേകിയല്ലോ കുരിശിന്മേൽ !

ദോഷരഹിത മേഷമായ്, യേശു
കുരിശിലെ ബലി വസ്തുവായ്
കാൽവരിയിലെ ക്രൂശിതൻ
പെസഹാ കുഞ്ഞാട്, യേശുവിൻ 
പരിത്രാണനത്താലെ വീണ്ടും
പറുദീസ..ലഭ്യമായ് .

പോയിടാം ,യേശുനാഥപാതയിൽ
ചേർന്നിടാം നമുക്കവന്റെ കൂടെ
കാൽവരി വിളിക്കുന്നൂ ..
പോയിടാം,അനുതാപിയായ
കള്ളനായ് മാറിടാം.
യേശുവിനോടൊത്തു പോയി
നേടിടാംനമുക്കു വീണ്ടും,
നഷ്ടമായ പറുദീസ .

മിശിഹായോടൊത്തുള്ളയാത്രയതും
മുക്തി ദായകം! മഹാ പ്രയാണം!
മുക്തി ദായകം.മഹാ പ്രയാണം!
യേശുവിനോടോത്തുള്ള യാത്രയെന്നും!

മഹാപ്രയാണം (The EXODUS)*







പഴയ നിയമപുസ്തകം പറയുന്നു
രക്ഷകൻ മോശ,,നയിച്ച യാത്ര
മുക്തിദായകം, മഹാപ്രയാണം .
അടിമകളായോരിസ്രയേൽ ജനതതി,
അടിമകളല്ലാതെ,കടന്നു പോയൊരു"*
മഹാപ്രയാണത്തിൻ മധുര സ്മരണകൾ
പെസഹാദിനമായ് പണ്ടാചരിച്ചു
പുളിക്കാത്ത മാവ് കൊണ്ടപ്പവും
വീര്യമില്ലാ മുന്തിരി വീഞ്ഞും
ദോഷമേതുമില്ലാത്ത മേഷത്തിൻ
തീയിൽ ചുട്ടെടുത്ത മാംസവും
ഭുജിച്ചവരന്നാദ്യ,പെസഹായത്താഴം ...
കുഞ്ഞാടിൻ ചോര വാതിൽപടിമേൽ
തളിച്ചടയാളമാക്കിയവരന്നു, ദൈവ,
സംപ്രീതജനമായ് രക്ഷ തേടിയോർ...
വാഗ്ദത്ത ഭൂമിയാം കാനാൻ ദേശം
തേടി,മോശ,അഹരോൻ സോദരർ
നയിച്ച മഹാമരുഭൂ,യാത്രയിൽ,
ദൈവത്തിൻ സ്നേഹവായ്പാൽ
മഹാപ്രയാണയാത്രികർ ഇസ്രയേൽ
ജനതയ്ക്ക്, ലഭ്യമായ് നിത്യമാം മുക്തി.

* PESAHA,( PASS OVER )

കാവ്യാമൃതം

പുതുമഴയിൽ 
സുമ,സുന്ദര,
മൃദുപല്ലവ
നവമുകുളം 
വിരിയുംപോൽ, 
മമ ഹൃദയ-
മതിമൃദുലം ,
നവനീതസമ,
മസൃണം
അതിലോല 
ഹൃദയത്തിൻ 
ആകുലതകളേറുന്നൂ ...

കവിതേ,
നീ വന്നാലും
കഥകൾ 
പറഞ്ഞാലും 
പാടൂ,പുതു 
ഗീതങ്ങൾ 
ആടൂ... 
നവ ഭാവങ്ങൾ 
ആകുലത-
യെന്യേഞാൻ 
നിൻ സവിധേ 
നിന്നോട്ടേ! 
കാവ്യാമൃത
മേകി നീ 
നവജീവൻ 
നല്കീടൂ..... 
ആഹ്ലാദനിമിഷം 
ഞാൻ 
ആമോദം 
നുകരട്ടെ!

Sunday, April 13, 2014

ഓശാനപ്പെരുന്നാള്



 
 
ഒലിവില ചാർത്തിയ മഹത്വവുമായിതാ
ഓശാനപ്പെരുന്നാള് വന്നൂ
തെരുവുകളിലോശാന പാടിയവരന്നു
തിരുനാമ കീർത്തനം പാടി
ദാവീദിൻ പുത്രന്‌ ഓശാന പാടുവാൻ
ധാരാളമാളുകളെത്തി
ജറുസലേം വീഥികൾ മുഖരിതമായീ
ജനത തൻ ഗീതികളാലേ,
ഹോസാനാ,ഹോസാനായാർത്തുവിളിച്ചവർ
ഘോഷമായീശോയെ വാഴ്ത്തി.... .

വിഷുപക്ഷി









വിത്തും കയ്ക്കോട്ടും
വിഷുപക്ഷി പാടുന്നു

വിത്തില്ലന്തകവിത്താണ്
കയ്ക്കോട്ടില്ല,
കിളക്കാരുമില്ല
പാടമില്ല ,
പാടം നനയ്ക്കാൻ
പുഴയുമില്ല ,
പുഴയുടെ മാനം
കവർന്നെടുക്കും
ജെസിബിയെന്ന
രാക്ഷസ "യന്ത്രം ,
നോട്ടെണ്ണികൂട്ടി-
കൊടുക്കാൻ,
മനുഷ്യമൃഗങ്ങൾ !

പാടിത്തളർന്ന പക്ഷിക്കിരിക്കാൻ
പാതയോരത്തൊരു മരച്ചില്ലയില്ല
പാവമാ പക്ഷിപറന്നകലേക്ക് പോയ്‌
പകരം പറന്നെത്തി വിമാനപക്ഷി!