Monday, December 21, 2015

ക്രിസ്മസ്




                                      
"ഏകാന്ത സുന്ദര നിശീഥം
നിതാന്ത നിശബ്ദ നിശീഥം"
ലോകാധിനാഥൻ
ശ്രീയേശു ദേവൻ
ഭൂജാതനായ രാത്രി
ആദ്യത്തെ ക്രിസ്മസ്
രാത്രി

മഞ്ഞിൻ മുഖ പടം 
മെല്ലെയൊതുക്കി
ധനുമാസ ചന്ദ്രിക
ചിരി തൂകി നില്ക്കേ, 
താരാ ഗണങ്ങൾ
കണ്‍ചിമ്മി നില്ക്കേ,
ആകാശ വീഥിയിൽ
ഘോഷിതമായൊരു
സ്വർഗ്ഗീയ ഗീതത്തിൻ
കാഹള നാദം!

"അത്യുന്നതങ്ങളിൽ
ദൈവ മഹത്വം
സന്മനസുള്ളൊരു
മാനവനവനിയിൽ 
ശാന്തി !ശാന്തി 
ശാന്തിനിതാന്തം"

അവതാരം ചെയ്ത
ദൈവ പുത്രനന്നു
കാലിത്തൊഴുത്തോ
ജന്മഗേഹം?
രാജാധി രാജൻ
ഭൂജാതനായത്‌
കാലികൾക്കൊപ്പം
പുൽക്കൂട്ടിൽ  ?

തീർക്കാം നമുക്കൊരു
പുൽക്കൂട്‌
സുകൃത ഹൃദയ
പുൽക്കൂട്‌
വന്നു പിറക്കട്ടെ,
ശാന്തി സ്വരൂപനാം
ഉണ്ണിയേശു 
ആ പുൽക്കൂട്ടിൽ!
നമ്മുടെ  മാനസ
മണിത്തൊട്ടിലിൽ!


Saturday, December 19, 2015

ക്രിസ്തുമസ് രാവുകൾ


                               
                             
"ബേത് ലഹേമേ നീ
യഹൂദിയാ തന്നിലെ
വെറുമൊരു ചെറിയ 
നഗരമെന്നാകിലും
നരകുല പാലകൻ
രാജാധിരാജനാം
യേശു പിറന്നിടും
നിൻ മടിത്തട്ടിലിൽ"
ഈ വചനം,തിരുവചനം
മൂർത്തമായി ഒരു 
ധനുമാസ രാവിൽ
ബേത് ലഹേമിൽ  
ഒരു ഗോശാലയിൽ
ഭൂജാതനായല്ലോ
ദൈവ പുത്രൻ!


ആ ദിവ്യശിശുവിന്
ആരാധനയേകാൻ
ആദ്യമായെത്തിയ
ആട്ടിടയർ ചേർന്ന്
ആമോദ ചിത്തരായ്
ആദ്യത്തെ കരോൾ
ഗാനങ്ങൾ  പാടി ..

ആട്ടിടയർക്കന്നു
വഴി കാട്ടിയായൊരു
ദിവ്യമാം  താരകം
വെളിവായി നിന്നൂ
വാന വീഥിയിൽ!

മാലാഖമാരുടെ
കാഹള ശബ്ദം
ആശംസാ ഗാനമായ്
ഒഴുകിയെത്തീ...
ഒരു കീർത്തനം
ദിവ്യ സങ്കീർത്തനം   
മുഖരിതമായീ
ഗഗന വീഥിയിൽ,

"അത്യുന്നതങ്ങളിൽ
ദൈവത്തിനു
സ്തുതി !
സന്മനസ്സുള്ള
മർത്യനു
ശാന്തി!
ആദ്യത്തെ ക്രിസ്തുമസ്
ആശംസാ ഗീതം
മാലാഖമാരന്നു
പാടീ നമുക്കായ് ...

അവതാരം ചെയ്തൊരു
രക്ഷകനേശുവിൻ
അപദാനങ്ങൾ
നമുക്കു വാഴ്ത്താം...

ക്രിസ്തുമസ് ഗാനങ്ങൾ
അവിരാമം പാടി
ആഘോഷമാക്കിടാം
ഈ പുണ്യ രാവുകൾ
കരുണാമയനാം
യേശുവിൻ ശാന്തി
തഴുകിയെത്തട്ടെയീ 
തരളിത രാത്രിയിൽ !



 





Wednesday, December 2, 2015

ഇഷ്ടാനിഷ്ടങ്ങൾ


കണ്ണാടി തന്നില് പ്രതിച്ഛായ കാണ്‍കെ
കദനമിരമ്പിയെന്നുള്ളിന്റെള്ളിൽ
ആകെ മെലിഞ്ഞു, ഞാനിനിയാവതില്ല
ആലസ്യമില്ലാതെയോടി നടക്കാൻ
അനുദിനം വ്യായാമമേറെ ഞാൻ ചെയ്തു
അല്പവും മേദസ്സെൻ ദേഹത്തിലില്ല
മത്സ്യ മാംസാദികൾ വർജ്ജിച്ചു പാടെ
ലഹരി പദാർത്ഥങ്ങളെല്ലാം ത്യജിച്ചു
പച്ചക്കറിയും ശുദ്ധമാം പാലും
തുമ്പപ്പൂപോലുള്ള വെള്ളരിച്ചോറും
നിത്യം ഭുജിച്ചു കഴിഞ്ഞു ഞാൻ യോഗ്യൻ
നിത്യരോഗിയായ്ത്തീരാതിരിക്കാൻ!
എന്നിട്ടുമിന്നു ഞാൻ വൈദ്യരെ കണ്ടു
ടെസ്റ്റുകൾ പലതും ചെയ്യേണ്ടി വന്നു .
ടെസ്റ്റിൻ ഫലവുമായ് ഡോക്ടറെ കണ്ടു
"ബീപീയല്പം കൂടുതലാണതു
പാല്പിട്ടേഷനു കാരണമാകാം
ഫാസ്റ്റിംഗ് ഷുഗറത് നോർമലല്ലല്ലോ ?
പഞ്ചാരയധികം കഴിക്കായ്ക നിങ്ങൾ,
നല്ല കൊലോസ്ട്രോളും വേണ്ടത്രയില്ല
ചീത്ത കൊലോസ്ട്രോള് കണ്ട്രോള് ചെയ്യാൻ
ഇനിയും മെലിയേണം ഡയറ്റു ചെയ്യേണം
ഇഷ്ടഭോജ്യങ്ങൾ വർജ്ജിക്ക വേണം
പാലും പാലിൻ വക ഭേദമൊന്നും
മേലിൽ നിങ്ങൾ കഴിക്കല്ലേ കേട്ടോ"
ക്ളിഷ്ടമായ് ചൊല്ലിയാ ഭിഷഗ്വരൻ താൻ
കഷ്ടമേ,കഷ്ടമല്ലാതെന്തു ഞാൻ ചൊല്ലാൻ
കഷ്ടപ്പെട്ടിങ്ങനെ ജീവിക്ക തന്നെ
ഇഷ്ടജനങ്ങളോടൊത്തു കഴിയാൻ
ഇഷ്ടങ്ങൾ പലതും അനിഷ്ടമാക്കേണം..

Monday, November 23, 2015

വെനീസിലെ വ്യാപാരി


















മഴ മുകിലുകൾ മാനത്തു
ചുരുളുകളായ് നിറയുന്നു
പെരുകിവരും കദനത്താൽ
കലുഷിതമീ മനസ്സാകെ
മഴമുകിലുകൾ പെയ്യുന്നു
മാനം തെളിയുന്നൂ ...
മിഴികളിൽ നിറയുന്നു
കണ്ണീരിൻ പേമാരി.
ഓർത്തോർത്തിനി കരയാതെ
ആർത്താർത്തത് പെയ്തെങ്കിൽ!
തീർക്കും ഞാൻ സ്വപ്നങ്ങൾ
പൂക്കുന്നൊരു മഴവില്ല് .
നിശ തൂകും കണ്ണീരും
ഉഷസ്സിൻ പ്രകാശത്തിൽ
മണിമുത്തായ്‌ മാറില്ലേ ?
മനസ്സും തെളിയില്ലേ ?
എൻകണ്ണീർത്തുള്ളികൾ
വൈഡൂര്യമാക്കും ഞാൻ
രത്നങ്ങൾ വാങ്ങാനായ്
വിലപേശാൻ നീയെത്തും
നീ വെറും വ്യാപാരി
വെനീസിലെ വ്യാപാരി
ഹൃദയത്തിന് വില പേശും
ഷൈലൊക്കിൻ പുനർജ്ജന്മം!

Thursday, November 12, 2015

കവിത


കവിത വൃത്തവിഭൂഷയണിഞ്ഞു
 
നൃത്തമാടുന്നു ചാരുതയോടെ
 
താളമാർന്നോരീണം ചൊല്ലി
 
കേൾക്കുവോർക്കാഹ്ലാദം മനസ്സിൽ  
 
പുലരിയിൽ പൊട്ടി വിടരും പൂ പോൽ
 
നറുമണം തൂകി നില്പൂ കവിത
 
മധു കണം തേടിയണയും പൂവിൽ
 
അനുവാചകർ തേനീച്ചകൾ നമ്മൾ

ദുഃഖ പുത്രിയോട്

ഒരു വർണ്ണ ശലഭമായ് വാനിൽപ്പറക്കുവാൻ 
ചിറകാർന്ന മോഹങ്ങൾ താലോലിച്ചെത്തി നീ 
നിൻ മോഹമഴവില്ലു താഴെ വീണുടയവേ
നിത്യമാം ദുഖത്തിന്നാഴങ്ങൾ പൂകി നീ
നീന്തിക്കരേറാൻ ശ്രമിക്കുമീ,യാത്മാവിൻ
നീറുന്ന വേദന,വിതുമ്പിത്തുളുമ്പുന്നു
വേദനയുള്ളിലൊതുക്കി നീ പുഞ്ചിരി
വാരിവിതറാൻ ശ്രമിക്കുമ്പോഴൊക്കെയും
വേപഥു പൂണ്ട  നിൻ മുഖം കാണുമ്പോൾ
വേദന തിങ്ങുന്നെൻ നെഞ്ചിന്റെയുള്ളിലും
വാനിൽപ്പറക്കേണ്ട വർണ്ണശലഭത്തെ
വാതിലടച്ചു നിശാശലഭമാക്കിടാൻ
വേവലാതി പൂണ്ട കാട്ടാള നീതിയെ
വെല്ലുവിളിച്ചു പറന്നുല്ലസിക്കുവാൻ
മെല്ലേക്കരുത്തു നീയാർജ്ജിക്ക കണ്മണീ..
ഇല്ല,തോല്ക്കാൻ കഴിയില്ല നിനക്കിനി

നല്ലോരു മാതൃകയായി നീ വാഴണം 
നീ പരാജിതയാകുവാൻ പാടില്ല !

Thursday, November 5, 2015

അർണ്ണോസ്സ്പാതിരി (1681-1732)




"അമ്മ കന്യാമണി തന്റെ നിർമ്മല ദുഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടു കൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ വാക്ക് പോരാ മാനുഷർക്കു
ഉൾക്കനെ  ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ "

ക്രിസ്തുവിന്റെ പീഡാനുഭവചരിത്രം ദേവാലയങ്ങളിൽ ആലപിക്കുന്നതിനു സംഗീത സാന്ദ്രമായ ഈ ഗാന കാവ്യം രചിച്ചത് ഒരു
മലയാളിയല്ലെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ ?
പക്ഷെ ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ അർണ്ണോസ്സ്പാതിരി   രചിച്ചതാണ്   "പുത്തൻ പാനയെന്ന" ഈ മനോഹര മഹാകാവ്യം .

ഭാരതീയവും കേരളീയവുമായ കലാ,സാഹിത്യ,ഭാഷാശാസ്ത്ര വിഷയങ്ങള്‍ പഠിച്ച്‌ ,ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ്‌ മുള്ളര്‍, റോത്ത്‌, ബോട്ട്‌ലിങ്ക്‌ എന്നിവര്‍ സാർവ്വ ദേശീയതലത്തിലും അര്‍ണോസ്‌ പാതിരി, ബെയ്ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്‌ മുതലായവര്‍ ദേശീയ തലത്തിലും പ്രത്യേകിച്ചു കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്‌.

മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക പുരോഹിത ശ്രേഷ്ഠനാണ് അർണോസ് പാതിരി എന്നറിയപ്പെട്ടിരുന്ന ,യൊവാൻ ഏർണസ് ഹാങ്സിൽഡൻ (Johann Ernst Hanxleden ) ഹംഗറിക്കാരൻ . ഇന്ന് ഈ ഭൂപ്രദേശം ജർമ്മനിയുടെ ഭാഗമായതിനാൽ ഇദ്ദേഹത്തെ ചിലർ ജർമ്മൻ സ്വദേശിയായും  
കരുതുന്നു.
ലത്തീൻ ,സുറിയാനി, പോർട്ടുഗീസ്‌, സംസ്കൃതം ,തമിഴ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാപണ്ഡിതനായ  അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മലയാള ഭാഷയുടെ നവീകരണത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ഭാഷാസ്നേഹിയാണ് .
നവോഥാനാനന്തര കാലത്ത്  ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ (society of Jesus ) സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ആഗോള തലത്തിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയവരാണ്. അർണോസ് പാതിരിയും ഈശോ സഭാ പുരോഹിതനായിരുന്നു .
1681 -ൽ  ഹംഗറിയിൽ ഭൂജാതനായ   യൊവാൻ ഹാങ്സിൽഡൻ ഈശോസഭയിൽ ചേർന്ന്  തത്വ ശാസ്ത്രവും(Philosophy) ദൈവ ശാസ്ത്രവും (Theology ) പഠിച്ച ശേഷം 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു, 1700 ഡിസംബർ 3-ന് ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ എത്തിച്ചേരുകയും ചെയ്തു. മാർഗ്ഗമദ്ധ്യേ അദ്ദേഹം ടർക്കി,സിറിയാ അർമേനിയ,പേർഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1701-ൽ ഗോവയിലെത്തി.പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസ- വൈദിക പരിശീലനം പൂർത്തിയാക്കി.
കേവലം 52 വർഷത്തെ തന്റെ ഹ്രസ്വമായ ജീവിതത്തിലെ 32 വർഷവും
സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു മലയാളിയായി , മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു.
തൃശൂര്‍- പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്.
പഴുവില്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അര്‍ണ്ണോസ് പാതിരിയുടെ ഭൌതിക ശരീരം സ്മൃതി മണ്ഡപത്തിൽ സൂക്ഷിച്ചിട്ടുണ്ട്

അര്‍ണോസ്‌ പാതിരിയെപ്പറ്റിയും പഴമക്കാര്‍ പല കഥകളും പറയാറുണ്ട്‌.
ഭാഷയിലുള്ള അദ്ദേഹത്തിന്റെ അവഗാഹത്തെ സൂചിപ്പിക്കുന്നതാണ് ഇവയിൽ  പലതും
പാതിരിയെ കളിയാക്കിയ  ഒരു വിദ്വാനു  പറ്റിയ  അമളി രസാവഹമാണ്. പാതിരിയുടെ നീലനിറത്തിലുള്ള പൂച്ചക്കണ്ണുകളെ പരിഹസിച്ച്‌  "ഗ ണപതി  വാഹന ,രിപു,നയനാ"എന്ന് വിളിച്ചുവെന്നും .  ഒട്ടും അമാന്തമില്ലാതെ ദശരഥനന്ദന ദൂതമുഖായെന്ന്‌ മറുപടിയുമായി   തിരിച്ചടിച്ചുവെന്നും, ഒരു കഥ.

മറ്റൊരു സന്ദർഭത്തിൽ ഒരു ഇളയതിനാണ്‌ അബദ്ധം പറ്റിയത്‌. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ കരുതിയിരുന്ന  ഇളയത്‌, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട്‌ ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ്‌ എന്നു പരിഹസിച്ച ത്രേ . അത് ഇളയതായാല്‍ ഏറ്റവും നന്നെന്ന്‌ പാതിരി തിരിച്ചടിയ്ക്കുകയും ചെയ്തത്രേ!

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ്‌ പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
  1) വാസിഷ്ഠസാരം  2) വേദാന്തസാരം   3) അഷ്ടാവക്രഗീത  4) യുധിഷ്ടിര വിജയം

മലയാള ഭാഷാ വ്യാകരണത്തിനും നിഘണ്ടു നിർമ്മാണത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ ഇന്നും തിളങ്ങി നിൽക്കുന്നു
പുത്തൻ  പാനയെന്ന ഗാനാലാപനത്തിന്റെ  ശബ്ദമാധുരി ഇന്നും കൃസ്തീയ ഭവനങ്ങളിൽ അലയടിക്കാറുണ്ട്.
പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. "രക്ഷാകരവേദകീര്‍ത്തന"മെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

 ഇതിനും പുറമേ നിരവധി കൃസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചു നല്കിയിട്ടുള്ള അർണോസ്സ്   പാതിരിയെക്കുറിച്ചു    ക്രിസ്ത്യാനികൾ പോലും കൂടുതൽ അറിയുന്നതിനും മതിയായ ആദരവു ആ മഹദ് വ്യക്തിക്ക് നല്കുന്നതിനും ശ്രമിച്ചിട്ടില്ല എന്നത് അത്യന്തം അപലപനീയമല്ലേ?

പ്രശസ്ത ഭാഷാ പണ്ഡിതൻ ശ്രീ ശൂരനാട് കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ "കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... "
മഹാകവി ഉള്ളൂർ  അർണ്ണോസ്സ്  പാതിരിയെക്കുറിച്ചു  പരാമർശിക്കുന്നത് ഇപ്രകാരമാണ്, "വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..”
ആര്‍ഷഭാരത പൈതൃകത്തിന്‍റെ അഭിമാനമായ സംസ്ക്യത ഭാഷ യൂറോപ്പിനു തുറന്നു നല്‍കിയ മഹാരഥനാണ് അര്‍ണോസ് പാതിരി.

നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ  ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്താൻ പര്യാപ്ത മായവയത്രേ !
അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.[7] ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്.

അന്ന് നിലവിലുണ്ടായിരുന്ന ഗദ്യഭാഷ  സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു.
അവയെ ലളിതമായ ഭാഷയിൽ  സാധാരണക്കാരിലേക്ക് എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച അർണ്ണോസ്സ്പാതിരിയെ  നാം മറക്കാതിരിക്കുക!

Monday, November 2, 2015

ഇരയിമ്മൻതമ്പി( 1783 -- 1856)



"ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയി, ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....നുണയാത്തവരും
"ഓമനത്തിങ്കൾക്കിടാവോ ......."എന്ന മധുരമായ താരാട്ട് പാട്ടിന്റെ രണ്ടു വരിയെങ്കിലും പാടാത്ത അമ്മമാരും അത് കേൾക്കാതെ ഉറങ്ങിയിട്ടുള്ള  കുഞ്ഞുങ്ങളും മലയാളികളല്ല എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ!  കാരണം അത്ര മാത്രം പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളതും നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതുമാണല്ലോ  ഈ ഗാനശീലുകൾ!
എന്നാൽ  ഇവയുടെ രചയിതാവായ ഇരയിമ്മന്‍ തമ്പിയെന്നറിയപ്പെടുന്ന
 സകല കലാ വല്ലഭനായിരുന്ന രവിവര്‍മ്മന്‍തമ്പിയെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്ക് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും നമുക്കുള്ള അറിവ് വളരെ  പരിമിതമാണ്.
ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠ സഹോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി  അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും.
ഇരയിമ്മന്റെ ഭാര്യ  തന്റെ അമ്മാവന്‍ കൃഷ്ണന്‍ തമ്പിയുടെ പുത്രിയായ   ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു .
(ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു.) ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ എഴുപത്തിമ്മൂന്നാം വയസ്സില്‍ ഇരയിമ്മൻ തമ്പി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

ശിശുവായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനെ  ഉറക്കുന്നതിനായി രാജമാതാവ്, റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക്, തമ്പി എഴുതി നല്‍കിയതാണത്രേ  ‘ഓമനതിങ്കള്‍ കിടാവോ’ എന്ന മനോഹരമായ
താരാട്ടുപാട്ട്.
താൻ കേട്ടുറങ്ങിയ പാട്ടിന്റെ രചയിതാവായ   അതേ തമ്പിയെത്തന്നെ   പിന്നീട് സ്വാതിതിരുനാള്‍ മഹാരാജാവ് തന്റെ ഇഷ്ട തോഴനും ആസ്ഥാനകവിയും വിദ്വാനും,  ഉപദേഷ്ടാവും ഒക്കെ ആയി നിയമിച്ചത് ചരിത്ര നിയോഗമത്രെ!
" പ്രാണനാഥനെനിക്കു നല്‍കിയപരമാനന്ദ രസത്തെ" നമുക്ക് പാട്ടിലൂടെ പകർന്നു  തന്നതും   "കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ".. "കഴലിണ കൈ തൊഴുന്നേന്‍" എന്നീ പ്രശസ്തങ്ങളായ പദങ്ങൾ പാടുവാൻ നമുക്ക് എഴുതി നല്കിയതും തമ്പിയാണ് .
ഇത് വരെ ഓമനത്തിങ്കൾക്കിടാവോ എന്ന മധുരമായ താരാട് പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്ക് പാടി ഹൃദിസ്ഥമാക്കാൻ
ആ താരാട്ടിന്റെ ശീലുകൾ ഞാൻ ഇവിടെ പകർത്തുന്നു

ഓമനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?

Sunday, October 25, 2015

പ്രതീക്ഷ


ചങ്ങലയെന്യേ,യലയുന്നെൻ മാനസം
ചങ്ങലപ്പാടുകൾ മേനിയിലുണ്ടതിൻ
വിങ്ങലും നീറ്റലും മെല്ലേത്തഴുകുമ്പോൾ
മങ്ങുമെൻ കാഴ്ച,യിരുൾ മൂടി ജീവിതം
"ചങ്ങല പൊട്ടിച്ചു പായുന്നവനിവൻ,
ചങ്ങലയ്ക്കിട്ടോരു, ഭ്രാന്തനിവനെന്നും"
ചൊല്ലുന്ന മാലോകർ, കല്ലെറിവോരെല്ലാം
തെല്ലും കരുണയില്ലാത്ത പീലാത്തോസുമാർ
അങ്ങകലെയായ് കാണുന്നു ഞാനൊരു
മങ്ങിയ ദീപം ,പ്രതീക്ഷ തൻ കൈത്തിരി
ഇത്തിരി നാൾ കൂടിയീ ജീവിതം ഞാനല്പം
സ്വസ്ഥതയോടെ കഴിയാൻ കനിഞ്ഞാലും !
ചെയ്യാത്ത തെറ്റുകളാരോപിച്ചെന്നെയും
ചെയ്യല്ലേ ,നിങ്ങൾ കുരിശേറ്റാൻ ശ്രമിക്കല്ലേ ?

Thursday, October 8, 2015

കാലചക്രം




 


 



















കാലചക്രം കറങ്ങുന്നതിന്നൊപ്പം

കേവലമീ മർത്യജീവിതം നീങ്ങുന്നു

കോമള ബാല്യ,കൌമാരാനുഭൂതികൾ

മോഹന യൌവ്വന കാലവും പിന്നിട്ടു

ഓടിക്കിതച്ചു നാമെത്തുന്നു വാർദ്ധക്യേ,

കോലായിൽ മേവിടും നാമ ജപത്തോടെ

കാത്തിരിപ്പൂ ,കനിവിനായ്, മുക്തിക്കായ്

ആർത്തിയോടന്ത്യശ്വാസം കഴിച്ചിടാൻ!


Wednesday, October 7, 2015

നാലപ്പാട്ട് നാരായണ മേനോൻ





ഇന്ന് ഒക്ടോബർ 7 മലയാള സാഹിത്യനഭോമണ്ഡലത്തിൽ ഒരു കണ്ണു നീർത്തുള്ളി ജാജ്വല്യമാനമായ ഭാവഗീത നക്ഷത്രമായി,വിലാപ കാവ്യമായി അവതരിപ്പിച്ച മഹാനുഭാവൻ ശ്രീ നാലപ്പാട്ട് നാരായണ മേനോന്റെ (1887 ഒക്ടോബർ 7 -1954 ജൂണ്‍ 3) ജന്മ ദിനം.

മലയാളത്തിൽ വിലാപകാവ്യ പ്രസ്ഥാനത്തിന്, ഭാവഗീതപ്രസ്ഥാനത്തിന്
നാന്ദി കുറിച്ച നാലപ്പാടന്റെ കൃതികൾ.
ചക്രവാളം (കവിത)
പുളകാങ്കുരം (കവിത)
കണ്ണുനീർത്തുള്ളി (വിലാപകാവ്യം)
ആർഷജ്ഞാനം (തത്വചിന്ത)
പൗരസ്ത്യദീപം(വിവർത്തനം)
പാവങ്ങൾ (വിവർത്തനം)
രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം)
എന്നിവയാണ്.....

പ്രശസ്തസാഹിത്യകാരി നാലപ്പാട്ട് ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്‌. ബാലാമണിയമ്മയുടെ മകളാണല്ലോ , കമലാ സുരയ്യയെന്ന ,കമലാദാസെന്ന ,മാധവിക്കുട്ടിയെന്ന,നമ്മുടെ ആമി

നാലപ്പാട് തറവാടിനെ പരാമർശിക്കാതെ മലയാള സാഹിത്യ ചരിത്രം എഴുതാനാവുമോ ? അത്രമാത്രം മലയാളി കടപ്പെട്ടിരിക്കുന്നു ആ തറവാടിനോട്

എന്റെ ഈ കടപ്പാട് ഞാൻ ഈ രചനയിലൂടെ പ്രകടിപ്പിക്കട്ടെ !
 കണ്ണ്നീർത്തുള്ളി
നാലപ്പാടൻ തറവാട്ടിൽ മലയാണ്മകണ്ട
നോവിൻ കഥ "കണ്ണ്നീർത്തുള്ളിയായി,"
നലമിയന്ന മലയാള വിലാപകാവ്യമായി,
കാലാന്തരത്തിലും തെളിഞ്ഞു നിന്നിടുന്നു .

യൂഗോ തൻ വിശ്വവിഖ്യാതമായ നോവൽ
"പാവങ്ങൾ" നമുക്ക് പരിചിതമാക്കി മേനോൻ
രതിയുടെ മാസ്മരികമാം രസാനുഭൂതി
"രതിസാമ്രാജ്യ"മെന്നതന്നുജ്ജ്വല കൃതിയിലൂടെ
മലയാളിയ്ക്കഭികാമ്യമാക്കി മേനോൻ
മലയാള സാഹിത്യ "ചക്രവാളത്തിൽ" മിന്നി
പ്രകാശിക്കുമൊരുരുജ്ജ്വല താരമായ്
"കണ്ണുനീർത്തുള്ളി"യാം പ്രഥമ വിലാപകാവ്യം!
"പാവങ്ങൾ" വായിച്ചു "പുളകാങ്കുരി"തരാവാത്ത
പാവം മലയാളികളിന്നിവിടില്ല തന്നെ
നമ്മുടെ സാംസ്കാരിക വിപ്ലവ വീഥിയിലൂടെ
പ്രയാണത്തിനാവേശം പകർന്ന ചരിത്രനേട്ടമീ
പരിഭാഷ്യമെന്നോർത്തഭിമാനം കൊൾക, നമ്മൾ..

Wednesday, September 30, 2015

കൊയ്ത്തുകാരി



മേലേ മാനത്തേ
പാടം കതിരിട്ടൂ
കൊയ്ത്തരിവാളും
കൊണ്ട്വരാമോ നീ
കൊയ്ത്തുകാരിപ്പെണ്ണേ
പഞ്ചമിച്ചന്ദ്രികപ്പെണ്ണേ.... 
ചഞ്ചലചിത്തയാം പെണ്ണേ.....

Monday, August 31, 2015

കാതിലോലാ


കാതിലോലാ  നല്ലതാളീ
കാണാനെന്തു രസം
ചോതി നാളിൽ പൂത്തു
വിരിഞ്ഞൊരു
കാട്ടുചെമ്പകം പോലെ !
കൂട്ടിനുള്ളിൽ കലപില കൂടും
കാട്ടു മൈനകൾ പോലെ !
നീറ്റിൽ വിരിഞ്ഞു കാറ്റിലാടും
താമര മൊട്ടുകൾ പോലെ!
ആറ്റുവക്കിൽ  ക്രീഡകളാടും
നീരാട്ടുകാരെ കാണ്കെ
കാതിലോലാ?
ഉണ്ണായി വാര്യർ
എയ്തൂ ചോദ്യശരം
കാതിലോലാ?  നല്ലതാളീ
ചൊല്ലീ നമ്പ്യാരും

കാതിലോലാ?
നല്ലതാളീ
കാണാനെന്തു രസം !
അത് കേൾക്കാനെന്തു
സുഖം  

Sunday, August 23, 2015

പ്രാർത്ഥന



കാലിക്കൂട്ടം മോദമോടെ കഴിയും തൊഴുത്തിൽ ഭൂജാതനായി  
മോചിക്കാനീ,പാപപങ്കിലമാം ലോകജനത്തെയാകമാനം
ഗാഗൂൽത്തായിലൊരുമരക്കുരിശ്ശിൽ ബലിദാനമേകിയോനേ
കാരുണ്യാതിരേകം ചൊരിഞ്ഞഗതിയാമെന്നെയുമനുഗ്രഹിക്കൂ    

Wednesday, August 19, 2015

അത്തപ്പൂക്കളം




വേണം നല്ല കാന്തിയെഴും തൂവെള്ളത്തുമ്പപ്പൂവാദ്യമൂന്നു ദിനങ്ങളിൽ 
ആവാം മൂന്നാം നാൾ തൊട്ട്,നിറമുള്ള പൂക്കളും നിരയായടുക്കീടുവാൻ 
തെച്ചിപ്പൂങ്കുല,കാക്കപ്പൂ, തൃത്താപ്പൂ, മത്തപ്പൂവെന്നിത്യാദിപൂക്കളാൽ 
ഇച്ഛക്കനുസൃതം ബഹുവർണ്ണപൂക്കളത് തൊടിയിൽ നിന്നും പറിക്കാം 
ഓണത്തിൻ നാന്ദിയായ്  തിരുമുറ്റത്തു ചാരുതയേകിടുന്നോരീപൂക്കളം
കാണാൻ ബഹുവിശേഷമാണവ,മലയാളിത്തനിമതൻ നേർക്കാഴ്ച്ചയാം  .... 

Monday, August 10, 2015

കാക്കപ്പൂവേ, നീലാംബരീ......




കർക്കിടകം പെയ്ത് പെയ്തൊന്നൊഴിയാനായ്  
വീർപ്പുമുട്ടിത്തന്നെ ഞാൻ കാത്തിരുന്നു, നിമിഷങ്ങൾ 
നേർത്ത വെയിലിൻ തലോടലാൽ  തരളിതഗാത്രിയായി  
പാർത്തിരുന്നൂ, നിമിഷങ്ങളെണ്ണിയെണ്ണി, വിടരാനായ്  

ആർപ്പുവിളികൾ ,ആരവങ്ങൾ ,പാട്ട് പാടി വരുന്നോരാ 
കുട്ടിക്കൂട്ടമവർ ,നൃത്തമാടി പൂവട്ടികളേന്തി വന്നൂ... 
കാട്ടുപൂവാണെങ്കിലും മാറ്റെഴും  മനോഹരി   
കുട്ടിക്കൂട്ടത്തിനിഷ്ടമേറും , പൂക്കളത്തിൻ റാണി ഞാൻ  

പൂന്തോട്ടത്തിലിടം കിട്ടാ , കാട്ടുപൂവാണെങ്കിലും  
നാട്ടുവഴിയുടെ രോമാഞ്ചമീ കാക്കപ്പൂവെന്ന ഞാൻ 
ഇളവെയിലിൽ തലയാട്ടി വിടർന്നു ഞാൻ നില്ക്കവേ 
ഇളം മുറയവർ നുള്ളി പൂവട്ടിയിലാക്കി പോൽ 


ഓണപ്പൂക്കളം തന്നിൽ ഓമനയായ് വാണ നാൾ 
ഒരു നല്ല കാലത്തിൻ മധുരമാമോർമ്മകൾ !
നെല്ലിപ്പൂവെന്ന പേരിൽ വയലിന്നാരോമാലായ് 
നല്ലോണ നാളുകളിൽ ,കൂട്ടമായ്‌  വിടർന്നവൾ 

വയലില്ല ,നെല്കതിരില്ല വരമ്പുകൾക്കതിരിടാൻ , 
മുത്തു പോലെ നിറയുന്ന  നീലാംബരിയുമില്ല 
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ 

ഒരു നല്ല കാലത്തിൻ രോമാഞ്ചമായിരുന്നോളെ 
ഒരു കൂടപ്പൂവു  നീ കടമായിത്തരികില്ലേ?  
തുമ്പയും തുമ്പിയും നീയുമില്ലായെന്നാകിൽ 
തുമ്പി തുള്ളാനണയുമോ മലയാളക്കന്നിയവൾ? 

ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ ....
ഓണമിങ്ങെത്തിയിട്ടും ഓണത്തുമ്പി പാറിയിട്ടും 
നീയെന്തേ പൂക്കാത്തൂ ..നീലാംബരീ.  കാക്കപ്പൂവേ ....

Friday, July 31, 2015

താളം, മേളം മഴത്താളം


മഴത്തുള്ളികൾ വീഴുമ്പോൾ 
അവയ്ക്കുണ്ടൊരു ക്രമ താളം 
മെല്ലേ മെല്ലേ പെയ്യുമ്പോൾ 
"വിളംബിത"മെന്നു ചൊല്ലാം 
തുള്ളി ത്തുള്ളി പെയ്യുമ്പോൾ 
"മധ്യമ" സ്ഥായിയായി 
പട, പട, പൊടുന്നനെ 
ഇടമുറിയാതെ മഴ 
ചറ,പറ പെയ്യുമ്പോൾ 
"ദ്രുത", "ദ്രുത" താളത്തിൽ 
ക്രമമായി പെയ്യുമ്പോൾ
നിറയുന്നു പുഴകളും 
ഒഴുകുന്നു താളത്തിൽ !
മഴയ്ക്കുണ്ടൊരു തുടി താളം 
കവിതയ്ക്കും താളമുണ്ട് 
മധുരമായ് പാടുമ്പോൾ 
പാട്ടിന്നും താളമുണ്ട് 
താള ,മേളം കൊഴുക്കട്ടെ ! 
മഴയൊരു കവിതയായി , 
മഴയൊരു ഗാനമായി 
തഴുകട്ടെ മാനസത്തെ
സുന്ദരം, സുരഭിലം 
ആനന്ദ തുന്ദിലം 
മഴ തകർത്താടട്ടെ !
തരളിതം ,പുളകിതം 
മതി മറന്നാടുകെൻ 
മനമാകും മയൂരമേ...

Saturday, July 25, 2015

മോഹശലഭം



നിറയുന്നു മാനസ്സേ,വിരിയുന്ന പൂവിൻറെ 

നിറമുള്ള കനവിന്റെ മധുരാനുഭൂതികൾ! 

അറിയുന്നു മാനസം തിരയുന്ന മോഹമാം 

അരിയ പൂമ്പാറ്റ തൻ ചിറകിന്നലയൊലി .. 

മഴ വന്നു പുല്കിയോരൂഷര ഭൂമിതൻ 

മിഴിവാർന്നൊരുന്മാദ ലഹരിനുരയുന്നു 

സിരകളിൽ, ഞാനതിൽ, മതി,മറന്നാനന്ദ

നർത്തനമാടിത്തളരുന്ന ശലഭമായ്....

Saturday, June 6, 2015

ബീജാങ്കുരങ്ങൾ



ഇന്നിന്റെ ബീജാങ്കുരങ്ങൾ ഞങ്ങൾ, നാളെ 
മന്നിതിൽ ശീതളച്ഛായ നല്കീടുവാൻ 
വൻ വൃക്ഷമായി വളർന്നിടേണ്ടോർ

ഹരിതപത്രക്കുടചൂടി,ധരണിക്ക് 
ദുരിതമകറ്റി കാത്തിടുവോർ ,ഞങ്ങൾ
വളവും വെളിവുമേകിയീഞങ്ങളെ 
തളരാതെ,വളയാതെ,വളർന്നുയരാൻ 
തെല്ലു കനിവിയറ്റാൻ കടപ്പെട്ടോർ,നിങ്ങൾ 

ഇന്നിന്റെ ബീജാങ്കുരങ്ങൾ ഞങ്ങൾ, നാളെ 
മന്നിതിൽ ശീതളച്ഛായ നല്കീടുവാൻ 
വൻ വൃക്ഷമായി വളർന്നിടേണ്ടോർ!

Sunday, May 24, 2015

എന്റെ കവിത


നിദ്രാവിഹീനനായ് ഞാൻ ചില രാത്രിയിൽ
കാത്തിരിക്കുന്നൊരു നേരം.
പാത്തും പതുങ്ങിയുമെത്തുമെൻ ചാരേ
ചില വാക്കുകൾ ,കേകിയെപ്പോലെ.
ബന്ധിതമാക്കും ഞാൻ വർണ്ണമയൂഖത്തെ-
യെൻമാനസമാകുന്ന കൂട്ടിൽ.
നേരം പുലരുമ്പോളാമായാമയൂരം
കൂടും പൊളിച്ചുപോയെന്നാലും
കൂടിന്റെയുള്ളിലെനിക്കോമനിക്കാനായ്
കാണുമൊരഞ്ചാറു പീലി.
ദാനമായ്‌ കിട്ടിയോരോമനപ്പീലികൾ .
മോഹമായ് നില്ക്കും മനസ്സിൽ!
മോഹമയിൽപ്പീലിത്തുണ്ടുപെറുക്കി,ഞാൻ
തീർക്കും ചാരുതയാണെന്റെ കവിത !

Thursday, May 7, 2015

ഘടോല്‍ക്കചന്‍


ഞാൻ ഘടോല്‍ക്കചന്‍
ഭീമസേനന്റെയരുമ സുതൻ 
ഭീമനിലനുരക്ത,ഹിഡിംബി
ഭീമനു നൽകിയ വന്യസുതൻ 
പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ!
ഞാൻ ഘടോല്‍ക്കചന്‍

വനശക്തിയായ് ഗഹനവനങ്ങളിൽ 
വിഹ്വലത തീർത്തു മദിച്ചവൻ ഞാൻ 
കാടിന്റെ നീതി ബോധത്തിൽ വേരൂന്നി 
കാനന സുകൃതങ്ങൾ മാത്രം ചെയ്തവൻ 
ഞാൻ ഘടോല്‍ക്കചന്‍!

അച്ഛനെന്നെ സ്മരിക്കുന്ന മാത്രയിൽ 
അച്ഛന്റെ ഇച്ഛ നിവർത്തിച്ചവ-
നച്ഛന്റെയാൾക്കാരെ തോളിൽ ചുമ-
ന്നടവിയിലൂടെ ഗമിച്ചവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!

വില്ലാളി വീരനര്ജ്ജു്നനെ കൊല്ലാൻ 
നല്ലോരായുധം വരലബ്ധമായിട്ടും 
പാർത്ഥനിഗ്രഹാർഥം കരുതിയ വേൽ 
എന്റെയീ മാർതടത്തിലേറ്റി, 
മൃത്യുവെ,പ്പുല്കിയിളയച്ഛനു 
രക്ഷകനായി ത്തീർന്നതും ഞാനല്ലോ? 
ഞാൻ ഘടോല്‍ക്കചന്‍!

അഭിമന്യു രാജകുമാരനെ വാഴ്ത്തുവോർ 
അടവിതൻ പുത്രനാമെൻ യുദ്ധവീര്യത്തെ 
അറിയേണ്ടത് പോലറിഞ്ഞില്ല, പറഞ്ഞില്ല 
അതിനു ഞാൻ പാടേ പരിത്യക്തയായൊരു 
രാക്ഷസി മാതാവിൻ പുത്രനായിപ്പിറന്നവൻ 
ഞാൻ ഘടോല്‍ക്കചന്‍!

പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!


Saturday, April 18, 2015

ഭ്രമാത്മക ഭ്രമര ചിന്തകൾ



ഈ രാവൊടുങ്ങും വേഗം 
വരുമുഷസുപ്രകാശം പരത്തും
പ്രാണ നാഥൻ,സൂര്യനാശ്ലേഷത്തി-
നായ്,തൻ കരതാരു നീട്ടിടും വേള-
യീക്കമലഹൃദയം താനേ തുറന്നീടു-
മെന്നൊരു മധുരംമാം പ്രതീക്ഷ-
യാർന്നളി പൂവിന്നകത്തു മേവി
മധുര സ്വപ്നം കണ്ടിരുന്നാൻ ....
വിധിയെന്നു ചൊല്ലി കരയുക വണ്ടേ,
വഴിയേപോയൊരു കരി കളിയാൽ
വെറുതേ പിഴുതാൻ കൂമ്പിയോരാ
താമരമൊട്ടു വേഗം തൻ തുമ്പിയാൽ...  

(രാത്രിര്‍ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം
ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീഃ ।
ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ
ഹാ ഹന്ത ഹന്ത നളിിനീം ഗജ ഉജ്ജഹാര)


Friday, April 17, 2015

നൊമ്പരപ്പൂവ്‌




















ഞാനുമൊരു കൊന്നപ്പൂ
ആരാരും കാണാതെ,
വേലിക്കരുകിലായ്, 
വേനലിൽ പുഷ്പിച്ചു
വാടിക്കൊഴിഞ്ഞീടാൻ
ദുര്യോഗമുള്ളവൾ !

കുലമൊന്നാണെങ്കിലും
വിലയില്ലാത്തോളല്ലോ
മലയാളികളാംനിങ്ങൾ
മഞ്ഞണിക്കൊന്നയെ
കണികണ്ടുണരുന്നൂ...

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
കണികാണാൻ കൊള്ളില്ല
അണിയാനും കൊള്ളില്ല

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
ആരാരിന്നറിയുന്നെ-
ന്നാത്മാവിൻ നൊമ്പരം .

Wednesday, April 15, 2015

വിഷുക്കൈനീട്ടം

വിഷമ,രഹിത,ഹരിത,ഭരിത
വിശുദ്ധിയാർന്ന കേരളം
വിഷുക്കണി കണ്ടുണരട്ടെ!
വിളനിലമൊരുക്കുക,
വിത്തുകൾ വിതയ്ക്കുക
വിഷമയശൂന്യഭക്ഷ്യവും
വിനയൊഴിഞ്ഞ വാസവും
വിഷുക്കൈനീട്ടമാവട്ടെ !

Saturday, April 11, 2015

വിഷുക്കണിത്താലം




 
കണിക്കാഴ്ചയല്ലേ ഞാൻ, വിഷുക്കാലമല്ലേ 
കനൽക്കാറ്റ് വീശിക്കരിഞ്ഞുവെന്നാലും
എനിക്കാവതില്ലയ്യോ പൂക്കാതിരിക്കാൻ
എനിക്കാവതില്ലല്ലോ പൂക്കാതിരിക്കാൻ
എൻ നാടിന്നൈശ്വര്യത്തൊങ്ങലുപോലെൻ
മനസിന്റെ നിർവൃതിയാണീ പൂക്കൾ !
വിഷുപ്പക്ഷി വന്നു വിളിക്കുന്ന കാലം
വിടരാതിരിക്കാനെനിക്കാവതില്ല,
പൂക്കാതിരിക്കാനെനിക്കാവതില്ല, ഞാൻ
കണിക്കാഴ്ചയല്ലേ ? ഇതു വിഷുക്കാലമല്ലേ ?
കാർവർണ്ണനുണ്ണി കനിഞ്ഞേകിയതിന്നാൽ 
കർണ്ണികാരം ഞാൻ സ്വർണ്ണ പ്രഭയിൽ
കാർവർണ്ണനൊപ്പം  കണിയായി ഞാനും
കണിത്താലം തന്നിൽ തെളിഞ്ഞിരിപ്പല്ലോ ?

(ആശയം കടപ്പാട് ശ്രീ അയ്യപ്പ പണിക്കർ )

Thursday, March 26, 2015

വസന്താഗമം




അംഗരാഗമണിഞ്ഞ ചന്ദ്രിക 
വെണ്മേഘ ശയ്യയിൽ
അന്തരംഗം കുളിരണിഞ്ഞൊരു 

മന്ദഹാസപ്പൂനിലാ
ആകാശഗംഗ തന്നിൽ 

ആറാടും കന്യമാർ
ആലോലം വീശി,നില്പ്പൂ 

ചന്ദനഗന്ധിയായ മാരുതൻ
വാസന്തരാവിൽ മെല്ലേ  

മിഴിതുറന്നൂ മല്ലിക
സീമന്തരേഖതന്നിൽ 

സിന്ദൂരമണിഞ്ഞുവോ ?
കോകിലങ്ങൾ രാഗമാലിക-

യാലപിച്ചീടുന്നുവോ ?
കേകികളാനന്ദനൃത്ത-

മാടിയാടി നിരന്നുവോ?
പുതുവസന്തപ്പുലരിവിരിയാൻ സമയമാഗതമായിതോ? 

പുളകമോടെയെതിരേല്ക്കാ-
നൊരുമയോടെ  മുന്നേറിടാം....   

തേൻമാവും മുല്ലവള്ളിയും



തേൻമാവും മുല്ലവള്ളിയും

നാട്ടിൻ പുറത്തെ വഴിയോരത്ത് ഒരു തേന്മാവുണ്ടായിരുന്നു.
തേനൂറുന്ന മാങ്കനികൾ നിറഞ്ഞു ,ധാരാളം കിളികളുടെ ആലംബം ആയിരുന്നു ആ മുത്തശി മാവ്.
മാവിനടുത്തു ധാരാളം കാട്ടുവള്ളിച്ചെടികൾ ഉണ്ടായിരുന്നു.
കൂട്ടത്തിൽ ചില മുല്ലവള്ളികളും .
ഈ വള്ളികൾ തേന്മാവിൽ പടർന്നുകയറി.
അങ്ങനെ കാലം ഏറെയായി
.മുല്ലവള്ളി പൂത്തുലഞ്ഞു. സൌരഭ്യം പ്രദേശമാകെ നിറഞ്ഞു
ധാരാളം വർണ്ണശലഭങ്ങൾ തേന്മാവിലേക്കാകൃഷ്ടരായി.
അപ്പോൾ മാവിനു തോന്നി ഈ ജീവജാലമെല്ലാം തന്നെയാശ്രയിച്ചാണ് നിലനിൽക്കുന്നത്., താൻ കനിഞ്ഞില്ലെങ്കിൽ, തന്റെ തേൻ കനിയില്ലെങ്കിൽ
തന്റെ തണലില്ലെങ്കിൽ, തന്റെ താങ്ങില്ലെങ്കിൽ ഇവയൊക്കെ നശിച്ചു പോകും .ഈ കാര്യം മാവിന്റെ ഇഷ്ട തോഴരായിരുന്ന മുല്ലവള്ളിയോടും കുയിലിനോടും പറഞ്ഞു .(സത്യത്തിൽ തേന്മാവിന് തന്റെ ശാഖിയിലിരുന്നു മധുരമായ് പാടുന്ന കുയിലിനോടും തന്നിൽ പടർന്നു നാടാകെ സൌരഭ്യം ചൊരിയുന്ന മുല്ലയോടും ഇഷ്ടത്തെക്കാൾ അസൂയയുണ്ടായിരുന്നു എന്നതായിരുന്നു സത്യം )
മുല്ലയും കുയിലും തേന്മാവിന്റെ ഭാവപ്പകർച്ചയിൽ ദു:ഖിതരായി, ആരും ആരെക്കാളും ശ്രേഷ്ഠരല്ല.ഈ ലോകം പരസ്പര സ്നേഹത്തിലാണ് നിലനില്ക്കുന്നത് എന്ന സാമാന്യ തത്വം അവർ തേന്മാവിനോട് പറഞ്ഞു
മാവ് തെല്ലും കൂട്ടാക്കിയില്ല .സമഭാവനയെന്ന കാര്യം ചിന്തിക്കാൻ പോലും മാവിനാകുമായിരുന്നില്ല .
ഈ സുഹൃത്തുക്കളെ തന്റെ വൻപു ഒന്ന് കാട്ടിയിട്ട് തന്നെ കാര്യം എന്ന് മാവ് ചിന്തിച്ചുറപ്പിച്ചു .
മാവ് തന്നിലേക്ക് മുല്ലവള്ളി പടർന്നു കയറിയ ശാഖയുണക്കിക്കളയാൻ പ്രകൃതിയോടു വരം ചോദിച്ചു
പ്രകൃതി മാതാവ് മാവിനെ വിലക്കി,നേർവഴിക്ക് കൊണ്ട് വരാൻ ശ്രമിച്ചു. മാവ് സമ്മതിച്ചില്ല.
ഒടുവിൽ മാവിന്റെ ദുർവാശി സാധിച്ചുകൊടുക്കാൻ പ്രകൃതി മനസില്ലാ മനസ്സോടെ സമ്മതമരുളി .
ആദ്യം ക്രമേണ മാവിന്റെ മുല്ല വള്ളി പടര്ന്ന ശാഖകൾ ഉണങ്ങിയോടിഞ്ഞു വീണു അഭയം നഷ്ടപ്പെട്ട മുല്ല വള്ളി  താഴെ വീണു
മാവിന് തന്റെ ഉള്ളിലുയർന്ന ചിരിയടക്കാൻ കഴിഞ്ഞില്ല
മാവിന് മുല്ല വള്ളിക്ക് പകരം പുതിയൊരു ചങ്ങാതിയെ കിട്ടി
ഒരിത്തിൾക്കണ്ണി .
അത് മാവിലേക്ക്‌ തന്റെ വേരുകളാഴ്ത്തി അതിവേഗം വളർന്നു. പൂക്കൾ ചൂടി
പക്ഷെ ഒട്ടും സൌരഭ്യമില്ലായിരുന്നു.
മാവിന് സന്തോഷമായി ..
ക്രമേണ മാവ് ഉണങ്ങാൻ തുടങ്ങി, മാന്തളിർ ഉണ്ണാൻ വന്നിരുന്ന കുയിലുകൾ അവിടെ നിന്നും പോയി
മാവിന് കൂടുതൽ സന്തോഷമായി ഇനിയിപ്പോൾ തന്റെ മഹത്വം പങ്കു പറ്റാൻ മുല്ലയും കുയിലുമില്ലല്ലൊ ,ഇനിയിപ്പോൾ താൻ തന്നെ ജേതാവ്.
കാലക്രമേണ ഇത്തിൾക്കണ്ണി പടർന്നു കയറിയ ശാഖകൾ ഉണങ്ങിയ മാവ് ഒരു അസ്ഥിപഞ്ജരം പോലെയായി
അപ്പോഴും അടുത്തുള്ള കിളിഞ്ഞിൽ മരത്തിൽ പടർന്നു പന്തലിച്ച മുല്ല വള്ളി നവ മാലികാവിഭൂഷിതയായി പരിസരമാകെ സൌരഭ്യം വീശിക്കൊണ്ട് മന്ദഹസിച്ചുകൊണ്ടിരുന്നു..